തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നു: വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!!
ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നതിനിടെ ഒരാൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി ശക്തമായ മഴ തുടരുന്ന തെലങ്കാനലയെയാണ് വെള്ളപ്പൊക്കം ഏറ്റവും ബാധിച്ചിട്ടുള്ളത്. എന്നാൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഫലക്നുമയ്ക്ക് സമീപത്തുള്ള ബർക്കാസിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒഴുക്കിന്റെ ശക്തിമൂലം ഒഴുകിപ്പോകുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.
അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും വിളിച്ചില്ല; കോൺഗ്രസിന് ജോസ് കെ മാണി യൂദാസായി: മുഹമ്മദ് റിയാസ്
ഉയർന്ന ഭാഗത്ത് നിൽക്കുന്ന രണ്ട് പേർ ഒഴുകിപ്പോകുന്നയാളെ രക്ഷപ്പെടുത്താൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്നതും ദൃശ്യങ്ങൾ വ്യക്തമായത്. ഇദ്ദേഹത്തെ രക്ഷിക്കുന്നതിന് വേണ്ടി ടയറിന്റെ ട്യൂബ് എറിഞ്ഞുനൽകിയെങ്കിലും ഇതും ശക്തമായ ഒഴുക്കിൽ അകന്നുപോകുകയായിരുന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെ ഹൈദരാബാദിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തെലങ്കാനയിലെ 24 മണിക്കൂറിനിടെ നിരവധി പ്രദേശങ്ങളിൽ 20 സെമി മഴയും ലഭിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറിനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ശക്തമായ മഴ തുടരുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 15 പേരാണ് തെലങ്കാനയിൽ ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. കനത്ത മഴയിൽ പത്തോളം വീടുകളുടെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. ഇങ്ങനെ ഒമ്പത് പേരും മരിച്ചിട്ടുണ്ട്. ഒക്ടോബർ 14 രാവിലെ 8.30 മുതൽ ഒക്ടോബർ 15 രാവിലെ 8.30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.