ജപ്പാനിൽ ആഢംബരക്കപ്പലിലെ 10 പേർക്ക് കൊറോണ! കപ്പലിൽ 3700 പേർ, ഭക്ഷണവും വെള്ളവും ഇല്ല!
യോക്കോഹാമ: ജപ്പാനിലെ ആഢംബരക്കപ്പലിലെ പത്ത് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പല്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3700 പേരാണുളളത്. ഇവരെ കപ്പലില്‍ തന്നെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. ബ്രിട്ടീഷ്-അമേരിക്കന്‍ കമ്പനിയായ കാര്‍ണിവല്‍ കോര്‍പ്പിന്റെ ഉടമസ്ഥതയിലുളളതാണ് കപ്പല്‍.
കപ്പലില്‍ യാത്ര ചെയ്തിരുന്ന ഹോങ്കോങ് സ്വദേശിയായ 80കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പലിലെ മറ്റ് യാത്രക്കാരെയും പരിശോധന നടത്തിയത്. 273 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 31 പേരുടെ ഫലം വന്നതിലാണ് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച പത്ത് പേരെ കോസ്റ്റ് ഗാര്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ മറ്റുളളവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവരുടെ ക്യാബിനുകളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. പനി പോലുളള ലക്ഷണങ്ങള്‍ ഉളളവരേയും വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരേയുമാണ് മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നത്. കപ്പലിലെ മുഴുവന്‍ പേരേയും പരിശോധന നടത്തില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
14 ദിവസം കപ്പലിലുളളവരെ നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കപ്പലിലെ കടുത്ത ഭക്ഷണ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കപ്പലില്‍ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാരനായ ഡേവിഡ് ആബേല്‍ എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് തങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ലഭിക്കുന്നില്ല എന്നാണ്. ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹ രോഗിയായ താന്‍ അടക്കമുളളവര്‍ അപകടാവസ്ഥയിലാണെന്നും ആബേല്‍ പറയുന്നു. കപ്പല്‍ യാത്രക്കാരടക്കം ഇതുവരെ ജപ്പാനില്‍ 33 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.