പറന്ന് പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി! ഈ വർഷം 14 രാജ്യങ്ങൾ, ചരിത്രം രചിച്ച ഇസ്രായേൽ സന്ദർശനവും...
2017 ജനുവരി മുതൽ നവംബർ വരെ 14 രാജ്യങ്ങളിലേക്കാണ് നരേന്ദ്രമോദി യാത്രനടത്തിയത്.
ദില്ലി: 2014ൽ അധികാരത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. തുടർച്ചയായ വിദേശയാത്രകൾ കാരണം ഇന്ത്യയിൽ നിൽക്കാത്ത പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തെ കളിയാക്കുന്നവരും കുറവല്ല. മോദിയുടെ വിദേശ യാത്രകൾ ട്രോളൻമാരും അസ്സലായി കൈകാര്യം ചെയ്തിരുന്നു.
പഠിക്കാൻ മിടുക്കരാണ്, പക്ഷേ കഞ്ചാവുമടിക്കും! ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമകൾ...
ചെറിയ കുട്ടിയൊന്നും അല്ലല്ലോ! പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ നടിയെ കളിയാക്കി സോഷ്യൽ മീഡിയ...
2017ലും അദ്ദേഹം ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചതടക്കം നിരവധി അന്താരാഷ്ട്ര കൂടിക്കാഴ്ചകളിലും അദ്ദേഹം പങ്കെടുത്തു. 2017 ജനുവരി മുതൽ നവംബർ വരെ 14 രാജ്യങ്ങളിലേക്കാണ് നരേന്ദ്രമോദി യാത്രനടത്തിയത്. ചരിത്രമെഴുതിയ ഇസ്രായേൽ സന്ദർശനവും ഇതിൽ ഉൾപ്പെടും. 2017 വിട ചൊല്ലാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മോദിയുടെ ഈ വർഷത്തെ പ്രധാനപ്പെട്ട പത്ത് വിദേശപര്യടനങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
ചൈനയിൽ...
അതിർത്തി പ്രശ്നങ്ങൾ രൂക്ഷമാണെങ്കിലും അയൽരാജ്യമായ ചൈനയിലേക്കും ഈ വർഷം പ്രധാനമന്ത്രി യാത്ര നടത്തിയിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് നരേന്ദ്രമോദി ചൈനയിലേക്ക് പറന്നത്. സെപ്റ്റംബർ മൂന്നു മുതൽ അഞ്ച് വരെ നീണ്ടുനിന്ന സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോക് ലാം പ്രശ്നമുൾപ്പെടെ നിരവധി വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.
ജർമ്മനി...
ഈ വർഷമാദ്യം പ്രധാനമന്ത്രി സന്ദർശിച്ച രാജ്യങ്ങളിലൊന്നാണ് ജർമ്മനി. വിവിധ മേഖലകളിൽ ജർമ്മനിയുടെ സഹകരണം ഉറപ്പുവരുത്താനായിരുന്നു മോദിയുടെ ജർമ്മൻ പര്യടനം. ഇന്ത്യയിലെ വാണിജ്യ, വ്യാപാര, ശാസ്ത്രസാങ്കേതിക മേഖലകളിൽ സഹകരിക്കാമെന്ന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ പ്രധാനമന്ത്രിക്ക് ഉറപ്പുനൽകുകയും ചെയ്തു.
ഇസ്രായേൽ...
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നേട്ടവും മോദി സ്വന്തമാക്കിയത് ഈ വർഷമാണ്. മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ ഇന്ത്യയിൽ നിന്ന് രൂക്ഷ വിമർശനമുണ്ടായെങ്കിലും ഇസ്രായേലിൽ അദ്ദേഹത്തിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് റെയ്വൻ റിവ്ലിൻ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
മ്യാൻമർ...
രോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നവും കുടിയേറ്റവും കത്തിനിൽക്കുന്ന സമയത്താണ് മോദി മ്യാൻമർ സന്ദർശിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മ്യാൻമർ സന്ദർശനം. ഓങ് സാൻ സൂചിയുമായും പ്രസിഡന്റ് ഹിതിൻ ക്യാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യ...
റഷ്യയുമായി ഒട്ടേറെ കരാറുകളിൽ ഒപ്പുവച്ചതും ഈ വർഷമായിരുന്നു. കൂടംകുളം ആണവവൈദ്യുത നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് നരേന്ദ്രമോദിക്ക് റഷ്യ ഉറപ്പുനൽകി. റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ നിക്ഷേപങ്ങൾ ഉയർത്താമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ നരേന്ദ്രമോദിക്ക് വാക്കു കൊടുത്തു.
സ്പെയിൻ....
നയതന്ത്രകാര്യങ്ങളിൽ യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുന്നതായിരുന്നു മോദിയുടെ സ്പാനിഷ് പര്യടനം. ദിവസങ്ങൾ നീണ്ടുനിന്ന സ്പാനിഷ് പര്യടനത്തിൽ ഇന്ത്യയും സ്പെയിനും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. സ്പെയിൻ രാജാവ് കിങ് ഫിലിപ്പ് നാലാമനുമായും സ്പാനിഷ് സിഇഒയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കയിൽ...
ഈ വർഷം പ്രധാനമന്ത്രി സന്ദർശിച്ച പ്രധാനപ്പെട്ട അയൽ രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രീലങ്കൻ സന്ദർശനം.
ഫ്രാൻസിൽ...
ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റ് പദവിയിലെത്തിയതിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച പ്രധാന നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. തീവ്രവാദ വിരുദ്ധ പ്രവർത്തനം, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്രമോദിയും ഇമ്മാനുവൽ മാക്രോണും ചർച്ച നടത്തിയിരുന്നു.
ഫിലിപ്പീൻസിൽ...
ഇന്ദിരാഗാന്ധിക്ക് ശേഷം ഫിലിപ്പീൻസ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഫിലിപ്പീൻസുമായുള്ള കാർഷിക-വാണിജ്യ ബന്ധങ്ങൾ ദൃഢമാക്കാനായിരുന്നു അദ്ദേഹം ഫിലിപ്പീൻസ് സന്ദർശിച്ചത്. ദിവസങ്ങൾ നീണ്ടുനിന്ന പര്യടനത്തിൽ ഫിലിപ്പീൻസിലുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
അമേരിക്ക...
അമേരിക്കയുമായി എല്ലാകാലത്തും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷവും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. ഈ വർഷവും പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുകയും, പാകിസ്ഥാൻ വിഷയത്തിലുള്ള ആശങ്ക ട്രംപിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.