ഘാസിപ്പൂരില്‍ സഘര്‍ഷാവസ്ഥ; ഇടത് എംപിമാരായ കെകെ രാഗേഷും ബിനോയ് വിശ്വവും സമരവേദിയില്‍
ദില്ലി: ഗാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരായി ഉത്തര്‍പൊലീസ് സ്വീകരിക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടത് എംപിമാരായ ബിനോയ് വിശ്വവും കെകെ രാഗേഷും. പൊലീസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കെകെ രാഗേഷ് ആരോപിച്ചു. കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഗാസിപ്പൂരിലെ സമരവേദിയില്‍ ഉള്ള നേതാവാണ് കെകെ രാഗേഷ്. പൊലീസ് നടപടിയുണ്ടാകും എന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ബിനോയ് വിശ്വവും സമരവേദിയിലേക്ക് എത്തുകയായിരുന്നു.
ബിജെപിക്ക് മുന്നില്‍ കീഴടങ്ങാന്‍ കര്‍ഷകര്‍ തയ്യാറല്ല. പൊലീസിന് മുന്നില്‍ അറസ്റ്റ് വരിക്കാനായിരുന്നു രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കള്‍ തീരുമാനം എടുത്തത്. എന്നാല്‍ ബിജെപി നേതാക്കളുമായി ഒന്നിച്ചെത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം മാറ്റിയത്. കര്‍ഷക സമരത്തെ അടിച്ചൊതുക്കാന്‍ സമ്മതിക്കില്ല. കൂടുതല്‍ ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമരത്തെ അടിച്ചോടിക്കാൻ ശ്രമിക്കുന്നത് ആർഎസ്എസിന്റെ ചൊൽപടിയിൽ നിൽക്കുന്ന പോലീസാണ് എന്നായിരുന്നു സിപിഐ എംപി ബിനോയി വിശ്വത്തിന്‍റെ പ്രതികരണം. പോലീസ് മാത്രമല്ല ബിജെപി നേതാക്കളും അവിടെ വന്നതായി സഖാവ് ബിനോയ് വിശ്വം പറഞ്ഞു. ഇത് കൊണ്ടൊന്നും കർഷകരേ തോൽപിക്കാൻ കഴിയില്ല. കർഷകരെ പോലീസ് അടിച്ചമർത്തുമെന്ന വാർത്ത കേട്ടാണ് ഘാസിപ്പൂരിൽ ഓടിയെത്തിയത് .പോലീസിനൊപ്പം ബിജെപി ഗുണ്ടകളും സംഘടിച്ചെത്തി. സമാധാനത്തിൻ്റെ മാർഗമാണ് കർഷകസമരത്തിൻ്റെ മാർഗ്ഗം സർക്കാരിൻ്റെ നയം സംഘർഷം കുത്തിപ്പൊക്കണ്ടേന്ന് ഘാസിപ്പൂർ വീണ്ടും തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.