രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്; നിർണയാക നിമിഷങ്ങൾ ഇങ്ങനെ...
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്ത് വയസ്. 2008 നവംബർ 26നാണ് മുംബൈ നഗരത്തിന്റെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറി പാക് ഭീകരർ രാജ്യത്തെ ഭീതിയിലാഴ്ത്തിയത്. തീർത്തും അപ്രതീക്ഷിതമായ ആക്രമണത്തിൽ രാജ്യം പകച്ചു പോയി. നവംബർ 29 വരെ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിൽ ഒൻപത് ഭീരകരേയും സൈന്യം വകവരുത്തി, ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. മറുവശത്ത് 166 പേരുടെ ജീവനുകളാണ് ഭീകരർ ഇല്ലാതാക്കിയത്.
സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് അതിവിദഗ്ധമായി മുംബൈ തീരത്തെത്തിയ ലഷ്കർ ഇ തൊയിബ ഭീകരർ നഗരത്തിൽ ചോരപ്പുഴയൊഴുക്കി. പാകിസ്ഥാനിലെ കറാച്ചി തീരത്ത് നിന്നും ബോട്ടിൽ പുറപ്പെട്ട ഭീകരസംഘം ഇന്ത്യൻ തീരത്തിനടത്തുവെച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ട് കൈക്കലാക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന നാലുപേരെ കൊലപ്പെടുത്തി. അവശേഷിക്കുന്ന ഒരാളെ ഉപയോഗിച്ച് തീരത്തടുക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികൾ
മുംബൈ തീരത്ത് നിന്നും 7 കിലോമീറ്റർ അകലെയെത്തിയപ്പോൾ അവസാനത്തെ മത്സ്യത്തൊഴിലാളിയേയും ഭീകരർ കൊലപ്പെടുത്തി. കാറ്റ് നിറച്ച് വലുതാക്കാവുന്ന മൂന്ന് സ്പീഡ് ബോട്ടുകളിലായി ഭീകരർ തീരത്തേയ്ക്ക് എത്തി. തീരത്തടുത്തതോടെ ഭീകരർ പല സംഘങ്ങളായി തിരിഞ്ഞു. നവംബർ 26ന് രാത്രി എട്ടരയോടെ തീരത്തടുത്ത ഭീകരർ 9.21ന് ആദ്യ ആക്രമണം നടത്തുകയായിരുന്നു.
ആദ്യ ആക്രമണം
ലക്ഷക്കണക്കിന് ആളുകൾ ദിവസവും വന്നു പോകുന്ന ഛത്രപതി ശിവജി റെയിൽവേസ്റ്റേഷനിലാണ് ഭീകരർ ആദ്യ വെടിയുതിർത്തത്. ഇതോടെ മുംബൈ നഗരം മാത്രമല്ല രാജ്യം ഒന്നാകെ നടുങ്ങി. മുഹമ്മദ് അജ്മൽ കസബ്, ഇസ്മയിൽ ഖാൻ എന്നീ ഭീകരരാണ് ആൾക്കൂട്ടത്തിന് നേരെ തുരുതുരാ വെടിയുതിർത്തത്. തോളിൽ ഒരു ബാഗും തൂക്കി സാധാരണക്കാരെപ്പോലെ നടന്നുനീങ്ങിയ രണ്ട് ചെറുപ്പക്കാർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട് നിന്ന ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
9.30 പിഎം
സാംസ്കാരിക കേന്ദ്രവും ജൂത ആരാധാന കേന്ദ്രവുമായിരുന്ന നരിമാൻ ഹൗസിന് സമീപമായിരുന്നു അടുത്ത ആക്രമണം. കെട്ടിടത്തന് സമീപമുള്ള ഗാസ് സ്റ്റേഷന് ഭീകരർ തീവെച്ചു. ശബ്ദം കേട്ട് വീടിന് വെളിയിലിറങ്ങിയവർക്ക് നേരെ വെടിയുതിർത്തു. ഇതേ സമയം ആഡംബര കഫേയായ ലിയോപോൾഡ് കഫേയിലേക്ക് ഇരച്ചുകയറിയ മറ്റൊരുസംഘം പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിൽ പത്തോളം പേരെ കൊലപ്പെടുത്തി. ടാക്സി കാറിൽ ഭീകരർ ഒളിപ്പിച്ച ബോംബ് പൊട്ടി അഞ്ച് പേർ കൊല്ലപ്പെടുകയും പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
താജ് ഹോട്ടലിലെ ആക്രമണം
ലിയോപോൾഡ് കഫേയിൽ ആക്രമണം നടത്തിയ ഷൂഐബ്, ഉമർ എന്നി ഭീകരർ മുംബൈയിലെ ആഡംബര ഹോട്ടലായ താജിന്റെ പിൻവാതിൽ തകർത്ത് താഴത്തെ നിലയിലേക്ക് അതിക്രമിച്ച് കയറി. സ്വീമ്മിംഗ് പൂളിന് സമീപം നിന്നിരുന്നവർക്ക് നേരെ നിറയൊഴിച്ച ശേഷം ഹോട്ടലിലെ ബാറിലേക്കും റെസ്റ്റോറന്റിലേക്കും ഇരച്ചുകയറി ആക്രമണം നടത്തി. പരിഭ്രാന്തരായി ആളുകൾ ചിതറിയോടുന്നതിനിടയിൽ രണ്ടുഭീകരർ കൂടി ഹോട്ടലിനുള്ളിലേക്ക് എത്തി ഗ്രേനേഡ് ആക്രമണം നടത്തി.
പത്ത് മണി
ഒബ്റോയ്- ട്രിഡന്റ് ഹോട്ടലായിരുന്നു അടുത്ത ആക്രമണസ്ഥലം. ഹോട്ടലിൽ ഇരച്ചുകയറിയ ഭീകരർ ആൾക്കൂട്ടത്തിന് നേരെ നിറയൊഴിച്ചു. സിഎസ്ടി റെയിൽവേ സ്റ്റേഷനിലെ ആക്രമണത്തിന് ശേഷം കസബും ഇസ്മയിൽ ഖാനും കാമാ ആശുപത്രിയിലേക്ക് എത്തി. ആശുപത്രി ജീവനക്കാർ രോഗികളുടെ മുറികൾ പൂട്ടിയിട്ടു. പതിയിരുന്ന് ആക്രമണം നടത്തിയ ഭീകരർ ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറയെ ഉൾപ്പെടെ 6 പേരെ കൊലപ്പെടുത്തിയ ശേഷം പോലീസ് വാഹനത്തിൽ ആശുപത്രി വിട്ടു. ഇതിനിടെ ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇസ്മയിലിനെ കൊലപ്പെടുത്തുകയും അജ്മൽ കസബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രക്ഷാപ്രവർത്തനം
താജ് ഹോട്ടലിലും, ഒബ്റോയ് ഹോട്ടലിലും നരിമാൻ ഹൗസിലും ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഏറെ നേരം നീണ്ടു നിന്നു. താജ് ഹോട്ടലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഹോട്ടലിന്റെ മുകൾ നിലകളിൽ തീ ആളിപ്പടർന്നു. രക്ഷാപ്രവർത്തനത്തിനായി 200 എൻഎസ്ജി കമാൻഡോസ് ദില്ലിയിൽ നിന്നും മുംബൈയിലെത്തി. സംഘർഷഭരിതമായി മണിക്കൂറുകൾക്കൊടുവിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. നരിമാൻ ഹൗസിലും, ഒബ്രോയ് ട്രിഡന്റ് ഹോട്ടലിലും, താജ് ഹോട്ടലിലുമായി ഉണ്ടായിരുന്നു മുഴുവൻ ഭീകരരേയും വധിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിൽ രാജ്യത്തിന് നഷ്ടമായത് 164 ജീവനുകളാണ്.
26/11
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന് സമാനമായ ആക്രമണമാണ് മുംബൈ നഗരത്തിലും നടന്നത്. 26/11 എന്ന പേരിലാണ് ആക്രമണം ലോക ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. താജ് ഹോട്ടലിൽ നിന്നും ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യുവരിച്ചിരുന്നു.
അജ്മൽ കസബ്
31 ആളുകളാണ് താജ് ഹോട്ടലിന് ഉള്ളിൽ മാത്രം മരിച്ചുവീണത്. വിദേശികൾ ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. തീവ്രവാദികളിലൊരാളായ അജ്മൽ കസബിനെ ജീവനോടെ പിടികൂടാൻ മുംബൈ പോലീസിന് കഴിഞ്ഞത് നേട്ടമായി. നീണ്ട നാളത്തെ വിചാരണയ്ക്കൊടുവിൽ 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി. മുംബൈ നഗരം ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. എങ്കിലും ഉറങ്ങാത്ത മുറിവിന്റെ ചില സ്മാരകങ്ങൾ വീണ്ടും അവശേഷിക്കുന്നു.
മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു; കെ കൃഷ്ണൻകുട്ടി പുതിയ മന്ത്രി
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനെതിരെ പോക്‌സോ ചുമത്തി