അതീവ ജാഗ്രതയിൽ തമിഴ്നാടും കേരളവും; തമിഴ്നാട്ടിൽ 2 പേർ കൂടി കസ്റ്റഡിയിൽ
ചെന്നൈ: ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് തെക്കേ ഇന്ത്യയിൽ കനത്ത ജാഗ്രത തുടരുന്നു. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിൽ നിന്നും രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലഷ്കർ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അറസ്റ്റിലായ അബ്ദുൾ ഖാദർ ഫോണിൽ ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. ഇവരെ പോലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്.
രണ്ട് പേർ കൂടി കസ്റ്റഡിയിൽ എടുത്തതോടെ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം എട്ടായി. തിരുവാരൂരിരെ മുത്തുപേട്ടയിൽ നിന്നും ഒരു സ്ത്രീയടക്കം 6 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീലങ്കയുമായി അടുത്ത് കിടക്കുന്ന പ്രദേശമായതിനാൽ മുത്തുപേട്ടയിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.

ചെന്നൈ സ്വദേശി സിദ്ധിഖ്, സഹീർ എന്നിവരെയാണ് അവസാനമായി കസ്റ്റഡിയിൽ എടുത്തത്. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ പ്രദേശത്ത് കണ്ടതായി കോയമ്പത്തൂരിൽ ചിലർ പോലീസിന് മൊഴി നൽകിയിരുന്നു. ഇവർ താമസിച്ചുവെന്ന് കരുതുന്ന ലോഡ്ജിൽ അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീലങ്കയിൽ നിന്നും അനധികൃത ബോട്ടിൽ തമിഴ്നാട് തീരത്ത് എത്തിയ ഭീകരർ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാൾ പാക് പൗരനാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറിനെ വൈകിട്ട് നാല് മണിയോടു കൂടെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ അബ്ദുൾ ഖാദറിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടിലും കേരളത്തിലും കനത്ത സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications