ഭീകരവാദ ഫണ്ടിംഗ്: ഹിസ്ബുള്‍ തലവന്‍റെ മകന്‍ അറസ്റ്റില്‍, പണം സ്വീകരിച്ചത് ഗഡുക്കളായി!
ദില്ലി: ഭീകരവാദ ഫണ്ടിംഗ് കേസില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍റെ മകന്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സയീദ് ഷാഹിദ് യൂസുഫാണ് 2011 ഭീകരവാദ ഫണ്ടിംഗ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ഐജാസ് അഹമ്മദ് ഭട്ടുമായി സയീദ് ഷാഹിദ് ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാളില്‍ നിന്ന് ഷാഹിദ് പണം സ്വീകരിച്ചിരുന്നുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ജമ്മു കശ്മീരിലെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ വില്ലേജ് അഗ്രികള്‍ച്ചര്‍ എക്സറ്റന്‍ഷന്‍ അസിസ്റ്റന്‍റായി ജോലി ചെയ്തുവരികെയാണ് അറസ്റ്റിലാവുന്നത്. കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്രം പ്രതിനിധിയെ നിയമിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഭീകരവാദത്തിന് പണമെത്തിച്ച് നല്‍കിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത്. എന്നാല്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണം ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. എന്‍ഐഎ സ്വയംഭരണാധികാരമുള്ള ഏജന്‍സിയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി എന്‍ഐഎ മുന്നോട്ടുപോകട്ടെയെന്ന സൂചനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും നല്‍കിയിട്ടുള്ളത്.

വെസ്റ്റേണ്‍ യൂണിയന്‍ വഴി
വെസ്റ്റേണ്‍ യൂണിയന്‍ വഴി ഐജാസ് കൈമാറിയ പണമാണ് യൂസുഫ് സ്വീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമാണ് വെസ്റ്റേണ്‍ യൂണിയന്‍ വഴി പണം നിക്ഷേപിച്ചിട്ടുള്ളതെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

ഘഡുക്കളായി നിക്ഷേപിച്ചു
ജമ്മു കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു ഈ പണം. 2011, 2012, 2013, 2014 എന്നീ വര്‍ഷങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്‍റുകളായാണ് പണം ലഭിച്ചിട്ടുള്ളത്. ഐജാസിനും യൂസുഫിനും ഇടയില്‍ നടന്നിട്ടുള്ള വിവിധ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറേ ഫോണ്‍കോളിന്‍റെ രേഖകളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്.

ആദ്യം അറസ്റ്റ് പിന്നെ അറസ്റ്റ്
കുറച്ചുദിവസം മുമ്പ് ആദ്യഘട്ട ചോദ്യം ചെയ്യലിനായി ഹാജരായ യൂസുഫിനെ ചൊവ്വാഴ്ചയാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യുന്നത്. പാകിസ്താനിലും സൗദിയിലുമുള്ള ഹവാല സംഘങ്ങള്‍ വഴി കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിച്ചുവെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലും ദില്ലിയിലുമായി കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ എന്‍ഐഎ നടത്തിയ റെയ്‍ഡുകളും വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചിട്ടുണ്ട്.

നാല് പേര്‍ കുറ്റവാളികള്‍
ഗുലാം മൊഹമ്മദ് ഭട്ട്, മുഹമ്മദ് സിദ്ദിഖ് ഗനാനി, ഗുലാം ജീലാനി ലിലൂ, ഫറൂഖ് അഹ്മദ് ദഖ, എന്നിവര്‍ ഭീകരവാദ കേസുകളില്‍ തീഹാര്‍ ജയിലിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ മഖ്ബൂല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പരിശീലനം നേടിയ ഭീകരനാണ്. ഐജാസ് ഭട്ടും മറ്റുള്ളവരും ചേര്‍ന്നാണ് പാകിസ്താനില്‍ നിന്നും സൗദിയില്‍ നിന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ശേഖരിക്കുന്നത്.

ഐജാസ് അഹമ്മദ് ഭട്ട്
ശ്രീനഗര്‍ സ്വദേശിയായ ഐജാസ് അഹമ്മദ് ഭട്ട് 1990 ലാണ് അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരനാണ്. പിന്നീട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പരിശീലനം നേടിയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് എത്തുന്നത്. സൗദിയിലേയ്ക്ക് താമസം മാറുന്നതിന് മുമ്പായി സിയാല്‍ക്കോട്ടിലായിരുന്നു കഴിഞ്ഞത്.












Click it and Unblock the Notifications