പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍!! വധിച്ച ഭീകരനും പങ്ക്
സംഭവവുമായി ബന്ധമുള്ള ഹിസ്ബുള്‍ ഭീകരന്‍ സാജിജ് ഗില്‍ക്കാറിനെ സുരക്ഷാ സേന വധിച്ചിരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ ഹിസ്ബുള്‍ ഭീകരനെ വധിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിഎസ്പി അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പങ്കുണ്ടെന്ന് കരുതുന്ന ഹിസ്ബുള്‍ ഭീകരന്‍ സാജിജ് ഗില്‍ക്കാറിനെയാണ് സുരക്ഷാ സേന വധിച്ചത്. ചൊവ്വാഴ്ച രാത്രി കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ വച്ച് സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഡിഎസ്പിയെ ആക്രമിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ഭീകരന് നിര്‍ണ്ണായക പങ്കുള്ളതായി കശ്മീര്‍ പോലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ ഏപ്രില്‍ 22ന് സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയതിലും, ഏപ്രില്‍ 30 നും, ജൂണ്‍ 21ന് സിആര്‍പിഎഫിന് നേരെ നടത്തിയ ആക്രമണത്തെക്കുറിച്ചും കൊല്ലപ്പെട്ട ഭീകരന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിആര്‍പിഎഫ്, കരസേന എന്നിവ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയിട്ടുള്ളത്. ജൂണ്‍ 22ന് ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപത്തുവച്ചാണ് ജനക്കൂട്ടം നഗ്നനാക്കി നടത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കശ്മീരിലെ വിഘടനവാദി നേതാവ് മിർവൈസ് ഉമറിന്‍റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്നയാളാണ് ഔദ്യോഗിക ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ നൗഷരയില്‍ ഫറൂഖിനൊപ്പം പുലർച്ചെ പ്രാർത്ഥനയ്ക്കെത്തിയപ്പോഴാണ് സംഭവം.
ഔദ്യോഗിക ചുമതലകള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്‍ ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കശ്മീരികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. കശ്മീരിലെ സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പരമാവധി നിയന്ത്രണത്തോടെ പെരുമാറുന്ന പോലീസിനോട് ജനങ്ങൾ പ്രതികരിക്കേണ്ട രീതി ഇതല്ലെന്നും മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസന്വേഷണം വേഗത്തിലാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും പോലീസ് രൂപീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കുറ്റവാളികള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും പോലീസ് വ്യക്തമാക്കി.