തീവ്രവാദ ഭീഷണി; തൃശ്ശൂര്‍ സ്വദേശിയുടെ കൂടെ വന്ന സ്ത്രീ കസ്റ്റഡിയില്‍!! ജാഗ്രത തുടരുന്നു
തൃശ്ശൂര്‍: തമിഴ്നാട്ടിലേക്ക് കടന്ന തീവ്രവാദ സംഘത്തിലെ തൃശ്ശൂര്‍ സ്വദേശിയുടെ കൂടെവന്ന സ്ത്രീ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കൊപ്പം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്നാണ് വിവരം. ഈ സ്ത്രീക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നത് ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ വ്യക്തിയാണ് ഭീകരര്‍ക്ക് യാത്ര സൗകര്യം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഒരുക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ഇന്‍റലിജെന്‍സ് മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജോലിക്കായി വിദേശത്തേക്ക് പോയത്. പിന്നീട് വിദേശത്ത് ഇയാള്‍ ബിസിനസ് നടത്തി വരികയായിരുന്നു. എന്നാല്‍ ബിസിനസ് പൊളിഞ്ഞതോടെ വീടുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇയാള്‍ക്ക് ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഐബി അറിയിച്ചിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ രഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാന പോലീസിന് വിവരം കൈമാറിയിരുന്നു.
കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും
അതേസമയം ലഷ്കര്‍ ഈ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ജാഗ്രത തുടരുകയാണ്.മലയാളി ഉള്‍പ്പെടെയുള്ള 6 ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്നായിരുന്നു ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്ക വഴി കടല്‍ മാര്‍ഗമാണ് ഇവര്‍ എത്തിയതെന്നാണ് വിവരം. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് ഇവര്‍ കടന്നിരിക്കുന്നതെന്നും ഐബി അറിയിച്ചിരുന്നു.
പാകിസ്താന്‍ സ്വദേശിയായ ഇല്യാസ് അന്‍വലര്‍, നാല് ശ്രീലങ്കന്‍ തമിഴര്‍, തൃശ്ശൂര്‍ മാടവന സ്വദേശിയായ അബ്ദുള്‍ ഖാദര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളതെന്ന് തമിഴ്നാട് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ കോയമ്പത്തൂരില്‍ തുടകരുകയാണെന്നും ഹിന്ദുക്കളെ പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ കഴിയുന്നതെന്നും പോലീസ് പറഞ്ഞു.
'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍
മുന്നറിയിപ്പിനെ തുടര്‍ന്ന് വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായേക്കും; കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍, യുഡിഎഫിന് താല്‍ക്കാലിക ആശ്വാസം