ആർകെ നഗറിൽ ദിനകരന് വ്യക്തമായ ലീഡ്; വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം
ദിനകര വിഭാഗം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മർദിച്ചുവെന്ന് അണ്ണാഡിഎംകെ പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
ചെന്നൈ: ആർകെ നഗറിൽ ജയലളിതയുടെ പിൻഗാമി ആരാണെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം. അണ്ണാഡിഎംകെ പ്രവർത്തകരും ദിനകര വിഭാഗവും തമ്മിൽ ഏറ്റു മുട്ടി. ഏറ്റുമുട്ടലിനെ തുടർന്ന് വോട്ടെണ്ണൽ15 മിനിട്ടോളം നിർത്തിവെച്ചിരുന്നു. എന്നാൽ വീണ്ടും വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്.
ദിനകര വിഭാഗം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മർദിച്ചുവെന്ന് അണ്ണാഡിഎംകെ പ്രവർത്തകർ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിനകരൻ മുന്നിൽ
വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ അണ്ണാഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ ബഹുദൂരം മുന്നിലായിരുന്നു. നിലവിൽ അണ്ണാഡിഎംകെ ഔദ്യോഗിക സ്ഥാനാർഥി ഇ മധുസൂദനൻ രണ്ടാസ്ഥാനത്തും, ഡിഎംകെ സ്ഥാനാർഥി മരുത് ഗണേഷ് മൂന്നാം സ്ഥാനത്തുമാണ്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.
പോസ്റ്റൽ വോട്ട് ഡിഎംകെയ്ക്ക്
ആർകെ നഗറിൽ ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.ആകെയുള്ള പോസ്റ്റൽ വോട്ടുകൾ ഡിഎംകെയ്ക്ക് ലഭിച്ചിട്ടുണ്ട്. നോട്ടയ്ക്കു പിന്നിലാണ് ബിജെപി സ്ഥാനാർഥി കാരു നാഗരാജ്. അഞ്ചാംസ്ഥാനമാണ് ബിജെപിയ്ക്കുള്ളത്.
15 മിനിട്ട് നിർത്തിവെച്ചു
അണ്ണാഡിഎംകെ - ദിനകരൻ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 15 മനിട്ടോളം വോട്ടെണ്ണൽ നിർത്തി വെച്ചിരുന്നു. ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കിയത്. ദിനകരൻ പക്ഷം നേതാക്കളാണ് സംഘർഷം സൃഷ്ടിച്ചത്. പിന്നീട് സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏർപ്പെടുത്തിയും വോട്ടെണ്ണൽ പുനരാരംഭിച്ചു.
ശക്തമായ സുരക്ഷ സന്നാഹം
ശക്തമായ സുരക്ഷ സന്നാഹത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ചെന്നൈ മറീനാ ബീച്ചിനു സമീപമുള്ള ക്വീൻ മേരീസ് കോളേജിലാണ് വേട്ടെണ്ണൽ കേന്ദ്രം. ശക്തമായ സുരക്ഷ സന്നാഹങ്ങളോടെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 2000 പോലീസുകാരെയും 15 കമ്പനി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.