കൊവിഡ് കാലത്തെ വിമാനയാത്ര; യാത്രക്കാർ എന്തൊക്കെ കരുതണം? മര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍വീസ് അവസാനിപ്പിച്ച ആഭ്യന്തരവിമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ വിമാനകമ്പനികള്‍ക്കം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍വീസ് പുനരാംരഭിക്കുമ്പോള്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണമെന്ന് കേന്ദം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചായിരിക്കണം സര്‍വീസ് നടത്തേണ്ടതെന്ന് കേന്ദ്രം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ കയറ്റാതെ എങ്ങനെ സര്‍വീസ് നടത്തുമെന്നാണ് വിമാനക്കമ്പനികള്‍ ചോദിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വിമാനക്കമ്പനികളും യാത്രക്കാരും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
Recommended Video
ആരോഗ്യസേതു ആപ്പ്
വിമാനത്തില്‍ സാമൂഹിക ആകലം പാലിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യസേതു ആപ്പ്. വിമാന യാത്ര നടത്തുന്ന എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം, ആരോഗ്യസേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.എന്നാല്‍ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആപ്പ് നിര്‍ബന്ധമില്ല. നേരത്തെയും കേന്ദ്രസര്‍ക്കാര്‍ എല്ലാവരോടും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
തെര്‍മ്മല്‍ സ്‌ക്രീനിംഗ്
വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ തെര്‍മ്മല്‍ സ്‌ക്രീനിംഗ് വിധേയമാകണം.ഇതിന് ശേഷം മാത്രമേ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിക്കുകയുള്ളൂ. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് ടെര്‍മിനല്‍ ബില്‍ഡിംഗിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.
യാത്രാ സൗകര്യം
വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാര്‍ക്കും എയര്‍ലൈന്‍ ജീവനക്കാര്‍ക്കും ഗതാഗത സൗകര്യം ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരോ ജില്ലാ ഭരണ കൂടങ്ങളോ ആയിരിക്കണം. ഇതിനായി പൊതുഗാതൗഗത സൗകര്യമോ സ്വകാര്യ ടാക്‌സികളോ ഉപയോഗിക്കാം. എല്ലാ യാത്രക്കാരും മാസ്‌കുകളും കയ്യുറകളും ധരിക്കണം. ഇത് പാലിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ഇരിപ്പിടം
വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് ഇരിപ്പിടങ്ങള്‍ ടാപ്പ് കൊണ്ടോ മറ്റോ ക്രമീകരിക്കണം. യാത്രക്കാര്‍ സാമൂഹിക അകലം പാലിച്ചാണോ ഇരിക്കുന്നത് എന്ന് അധികൃതര്‍ ശ്രദ്ധിക്കണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വ്യക്തി സുരക്ഷ ക്രമീകരണങ്ങള്‍ ജീവനക്കാര്‍ ധരിച്ചിരിക്കണം. വിമാനത്തിലും എയര്‍പ്പോര്‍ട്ടിലും സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ട്രോളി അനുവദിക്കില്ല
ചില പ്രത്യേക കേസുകളിലല്ലാതെ ട്രോളി സൗകര്യം ഉപയോഗിക്കാന്‍ യാത്രക്കാരെ അനുവദിക്കില്ല. ഏതെങ്കിലും അത്യാവശ്യ കേസുകളില്‍ ട്രോളി ഉപയോഗിക്കുകയാണെങ്കില്‍ അത് അണുവിക്തമാക്കണം. യാത്രക്കാരുടെ ബാഗുകളും മറ്റും അണുവിമുക്തമാക്കണം. എല്ലാ ടെര്‍മിനിലിന്റെയും പ്രവേശന കവാടങ്ങളും തുറന്നിടണം. യാത്രക്കാരുടെ തിരക്ക് ഉണ്ടാക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. ടെര്‍മിനലിലും ലോഞ്ചിലും പത്രങ്ങളോ മാസികകളോ വിതരണം ചെയ്യാന്‍ പാടില്ല. ജീവനക്കാരില്‍ പനിയോ ചുമയോ ഉള്ളവരേ ഒരു കാരണവശാലും ജോലിയില്‍പ്രവേശിക്കാന്‍ അനുവദിക്കരുത്.
യാത്രക്കാര്‍ വൈകിയെത്തരുത്
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ കൃത്യസമയത്ത് തന്നെ എത്തണം. ഒരു കാരണവശാലും വൈകരുത്. കണ്ടെയ്ന്‍മെന്റ് സോണിലെ യാത്രക്കാര്‍ ഒരിക്കലും യാത്ര ചെയ്യാന്‍ തയ്യാറാവരുത്. കൊവിഡ് പോസിറ്റീവായവര്‍ ഒരിക്കലും യാത്ര ചെയ്യാന്‍ പാടില്ല. വിമാനത്തില്‍ കയറിയാല്‍ ടോയ്‌ലെറ്റ് സൗകര്യം അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക. ടോയ്‌ലെറ്റിന് മുന്‍വശത്ത് ക്യൂ നില്‍ക്കാതിരിക്കുക. വിമാനത്തില്‍ ഭക്ഷണ സൗകര്യം ഒന്നും തന്നെ ഉണ്ടാവില്ല. യാത്രക്കിടെ എന്തെങ്കിലം തരത്തിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ക്രൂവിനെ വിവരം അറിയിക്കുക.