കർണ്ണാടകത്തില്‍ തോറ്റാല്‍ രാഹുൽ യുഗത്തിന്റെ അന്ത്യം.... മോദിയുടെ മോടി തകർന്നടിയും
കർണ്ണാടകയിലെ ജയപരാജയങ്ങൾ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം വലിയ സ്വാധീനമുണ്ടാക്കുമെന്ന വിലയിരുത്തലുകൾക്കിടെ ജീവൻമരണ പോരാട്ടത്തിനിറങ്ങി കോൺഗ്രസും ബിജെപിയും. മേയ് 12ന് കർണ്ണാടക വിധിയെഴുതുമ്പോൾ രാജ്യത്തിന്റെ വിധി കൂടിയാവുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകർ. കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുന്ന ബിജെപിക്ക് കർണ്ണാടകയിലെ വിജയം ഉറപ്പിച്ചേ മതിയാവൂ. അടുത്തിടെ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ അടക്കമുണ്ടായ കനത്ത തിരിച്ചടി പാർട്ടിക്കുള്ളിലും മുന്നണിയിലും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കെ ഇതിനെ മറികടക്കാനും കർണ്ണാടകയിലെ ബിജെപിക്ക് വിജയം കൂടിയേ തീരൂ.
കർണ്ണാടകയിൽ തിരിച്ചടിയുണ്ടായാൽ എൻ.ഡി.എയുടെ ശിഥിലീകരണത്തിനും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും കാരണമായേക്കാമെന്ന ഭയത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ നിർണ്ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിന് വിജയം നിലനിൽപ്പിന്റെ കൂടി വിഷയമാണ്. പഞ്ചാബ് , കർണ്ണാടക, മിസോറാം സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് അധികാരമുള്ളത്. കർണ്ണാടകയിലെ വിജയം ചൂണ്ടിക്കാണിച്ചു വേണം ബിജെപിക്ക് എതിരെ വിശാല മതേതര ഐക്യം രൂപീകരിക്കാൻ. ഇതിന്റെ നേതൃസ്ഥാനം കിട്ടാനും കൂടുതൽ പ്രാദേശിക പാർട്ടികളെ അടുപ്പിക്കാനും കോൺഗ്രസിന് കർണ്ണാകയിലെ വിജയം അനിവാര്യാമാണ്.
കർണാടകയിൽ ബിജെപി ജയിച്ചാൽ
ബിജെപിയെ സംബന്ധിച്ചെടുത്തോളം അഭിമാനപോരാട്ടമാണ് കർണാടക. 2019 ലേക്ക് നടക്കാനുള്ള തിരഞ്ഞെടുപ്പിലേക്കും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്കും ഒരു ചുവടുവെപ്പ് കൂടിയാവു കർണ്ണാടക. ഒപ്പം അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾ ഒരിക്കലും പിഴക്കില്ലെന്ന് തറപ്പിക്കാനുമാവും അതുകൊണ്ട് തന്നെ കർണാടകയിൽ ഏതുവിധേനയും വിജയം ഉറപ്പിച്ചേ മതിയാകൂ ബിജെപിക്ക്. കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് കർണാടകയിൽ രാഹുലിനെ കൊണ്ടുപിടിച്ചുള്ള പ്രചാരണങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെയുള്ള പ്രതിയോഗിയായി രാഹുലിനെ അവതരിപ്പിക്കുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയേകാനും ബിജെപിക്കാവും.
കോൺഗ്രസ് ഇതര മൂന്നാം മുന്നണി
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വിജയം കോൺഗ്രസ് ഇതര മൂന്നാം മുന്നണിയുടെ രൂപീകരണത്തിന് വഴിയൊരുക്കും. നിലവിൽ തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രസമിതി നേതാവുമായ ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എഐഎംഐഎം നേതാവ് അസ്ദുദ്ദീൻ ഒവൈസിയും റാവുവിന് പിന്തുണ അറിയി്ച്ച് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിനേയും ബിജെപിയേയും പുറത്ത് നിർത്തിക്കൊണ്ടുള്ള മുന്നണിയാണ് റാവുവിന്റെ ഉദ്ദേശം. അതേസമയം ബിജെപിക്കെതിരെയുള്ള വിശാല മുന്നണിയാണ് കോൺഗ്രസിന്റെ സ്വപ്നം. ബിജെപിയുടെ ജയം കർണാടകയിൽ സാധ്യമായാൽ ബിജെപിക്കെതിരെ ഒരു വൻ ശക്തിയായി ഉയരാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്ക്കാണ് തിരിച്ചടി ഉണ്ടാകുക. രാഹുലിന്റെ നേതൃത്വത്തെ തള്ളി മമതാ ബാനർജി മൂന്നാം മുന്നണിയുടെ ഭാഗമാകുകയും ചെയ്യും.
എസ്.പി - ബിഎസ്.പി ബന്ധം ദൃഢമാകും
282 ലോക്‌സഭാ സീറ്റിലേക്ക് 71 പേരെ സംഭാവന ചെയ്യുന്ന യു.പിയാണ് ഇനി ബിജെപിയുടെ അടുത്ത ലക്ഷ്യം. അതുകൊണ്ട് തന്നെ യുപിയിൽ ബിജെപിയെ തകർക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മറ്റ് പാർട്ടികൾക്കുള്ളത്. ബദ്ധവൈരാഗ്യം മറന്ന് മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും ഒരുമിച്ചത് തന്നെ ഈഒരു ലക്ഷ്യം മുൻനിർത്തിയാണ്. ബിജെപി കോട്ടയായ ഗോരഖ്പൂരിലും ഫുൽപൂരിലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്തെറിയാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതേസമയം പിന്നീട് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയം നുണഞ്ഞതോടെ ഇനി എസ്പിയുമായി ഒരു സഖ്യം ഇല്ലെന്ന നിലപാടിലേക്ക് മായാവതി എത്തിയതോടെ അത് മറ്റൊരു രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കർണാടകയിൽ ബിജെപി ജയിച്ചാൽ എസ്പിയുമായുള്ള സഖ്യം വീണ്ടും മായാവതി പൊടി തട്ടിയെടുക്കും. കർണ്ണാടകയിൽ ജനതാദൾ സെക്കുലറുമായി കൈകോർത്തിട്ടുണ്ട് മായാവതി. പരമാവധി ദളിത് വോട്ടുകൾ അക്കൗണ്ടിൽ ഉറപ്പിക്കുകയാണ് ഇതുവഴി ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്. കർണ്ണാടകയിൽ ദളിത് വോട്ടുകൾ നിർണ്ണായകമായതിനാൽ മായാവതിയുടെ നീക്കത്തെ ഏറെ ആശങ്കയോടെയാണ് ബിജെപിയും കോൺഗ്രസും കാണുന്നത്.
ശിവസേനയും പിഡിപിയും പിടിവിടില്ല
നിലവിൽ ബിജെപിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സഖ്യകക്ഷിയായ ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീരിൽ ആകട്ടെ പിഡിപി ബിജെപി സർക്കാരിൽ പല അസ്വാരസ്യങ്ങളും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ബിജെപിയുമായുള്ള സഖ്യം വിടാൻ പിഡിപി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ കർണാടകയിൽ ബിജെപിയുടെ ജയം ഒരു പക്ഷെ ശിവസേനയേയും പിഡിപിയേയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. നിലവിൽ രാം വിലാസ് പസ്വാന്റെ എൽജെപിയും ബിജെപിയുമായി സഖ്യം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിലെ വിജയത്തോടെ എല്ലാ ചെറുപാർട്ടികളും ബിജെപിയുമായി സഖ്യത്തിലേർപ്പെടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറിടത്ത് ബിജെപി അവിടുത്തെ പ്രാദേശിക പാർട്ടികളുമായി ചേർന്നാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ആന്ധപ്രാദേശിൽ വൈഎസ്ആർ കോൺഗ്രസിനേയും തമിഴ്‌നാട്ടിൽ രജനീകാന്തിൻറെ പാർട്ടിയേയും ചാക്കിട്ട് പിടിച്ചാൽ വിജയം പൂർണമാകും എന്നാണ് ബിജെപി കണക്കാക്കുന്നത്. ചെറുപാർട്ടികളെ തങ്ങളുടെ സഖ്യത്തിന് കീഴിൽ കൊണ്ടുവരാൻ ബിജെപിക്ക് നിർണ്ണായകമാണ് കർണ്ണാടകയിലെ വിജയം.
ആത്മവിശ്വാസത്തിൽ കോൺഗ്രസ്
കർണാടകത്തിൽ കോൺഗ്രസിന് വിജയം ഉറപ്പാക്കാൻ സാധിച്ചാൽ അത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തിന് ലഭിക്കുന്ന പൊൻ തൂവലായി വിലയിരുത്തപ്പെടും. നിലവിലെ എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ കർണാടകയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നൽകാനുള്ള തിരുമാനം തുണയ്ക്കുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ നിഗമനം. ബിജെപിയുടേത് വർഗീയ രാഷ്ട്രീയമാണെന്നും മതേതര രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ് എന്നും ഉയർത്തിപിടിച്ചിട്ടുള്ളൂവെന്ന് കാട്ടിയാണ് കോൺഗ്രസിന്റെ പ്രചാരണം അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായാൽ ഈ മുദ്രാവാക്യം തന്നെയാകും കോൺഗ്രസ് മറ്റിടങ്ങളിലും പയറ്റുക. കഴിഞ്ഞ ദിവസം ജനതാദളിൽ നിന്ന് ഏഴ് എംഎൽഎമാർ ബിജെപിയിലേക്കെത്തിയത് ചൂണ്ടിക്കാട്ടി മതേതര സർക്കാർ രൂപീകരിക്കാനും മതേതരത്വം സംരക്ഷിക്കാനും തങ്ങൾക്കേ കഴിയുകയൊള്ളൂവെന്ന പ്രചാരണത്തിന് കോൺഗ്രസ് തുടക്കമിട്ടിട്ടുണ്ട്.