വൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾ
ബെംഗളൂരു; കൊവിഡ് പ്രതിസന്ധിയ്ക്കിടെ കർണാടകത്തിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ എംഎൽഎമാർ രംഗത്തെത്തിയതാണ് പാർട്ടിക്ക് പുതിയ തലവേദനായയിരിക്കുന്നത്. വടക്കൻ കർണാടകയിൽ നിന്നുള്ള എംഎൽഎമാരാണ് യെഡ്ഡിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം എംഎൽഎമാരുടെ നേതൃത്വത്തിൽ യെഡിയൂരപ്പയ്ക്കെതിരെ യോഗം ചേർന്നിരുന്നു. ഇതോടെ മറ്റൊരു കർ'നാടക'ങ്ങൾക്ക് സംസ്ഥാനം ഉടൻ വേദിയാകുമോയെന്നാണ് ഉറ്റുനോക്കുപ്പെടുന്നത്.വിശദാംശങ്ങളിലേക്ക്
ലിംഗായത്ത് നേതാക്കൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ മന്ത്രിതല യോഗം ചേർന്നതിന് പിന്നാലെയാണ് മുഖ്യനെതിരെ എംഎൽഎമാരുടെ നേതൃത്വത്തിൽ പടയൊരുക്കം തുടങ്ങിയത്. വടക്കൻ കർണാടകത്തിൽ നിന്നുള്ള ലിംഗായത്ത് നേതാക്കളാണ് ഭീഷണിമുഴക്കിയിരിക്കുന്നത്.
രാജ്യസഭ സീറ്റ്
ഉമേഷ് കട്ടിയുടേയും സഹോദരൻ രമേശ് കട്ടിയുടേയും നേതൃത്വത്തിലാണ് ബിജെപി എംഎൽഎമാരുടെ നീക്കം. ഉമേഷ് കട്ടിയ്ക്ക് മന്ത്രിസ്ഥാനവും രമേശിന് രാജ്യസഭ എംപി സ്ഥാനവും വേണമെന്നാണ് നേതാക്കൾ ഉയർത്തുന്ന ആവശ്യം. ഈ മാസം അവസാനമായിരിക്കും രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നേക്കുക. ബിജെപി നേതാവ് പ്രഭാകർ കോരെയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയുടെ ആലോചന.
തഴഞ്ഞതിനെതിരെ വിമർശനം
എന്നാൽ രമേശിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എംഎൽഎമാർ പറയുന്നു. ബെലഗാവി, ദാർവാഡ്, വിജയപുര, ബാഗൽകോട്, ഗഡഗ്, ഹാവേരി, വടക്കൻ കർണാടകയിൽ നിന്നുള്ള മറ്റ് എംഎൽഎമാരുമാണഅ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. മുതിർന്ന ലിംഗായത്ത് നേതാക്കളായ മുരുഗേഷ് നിരാനി, ബസനഗൗഡ യത്നാൾ എന്നിവരെ തഴഞ്ഞതിനെതിരേയും നേതാക്കൾ വിമർശനം ഉയർത്തുന്നു.
സീറ്റ് നിഷേധിച്ചു
ഉടൻ ഉമേഷ് കട്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉമേഷ് കട്ടിക്ക് സീറ്റ് നൽകാത്തതും നേതാക്കൾ ചൂണ്ടിക്കാട്ടി. ചിക്കോഡിൽ 2014 ലെ തിരഞ്ഞെടുപ്പിൽ 3000 വോട്ടുകൾക്ക് ഉമേഷ് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഈ വർഷം സീറ്റ് നിഷേധിക്കപ്പെട്ടത്.
ലിംഗായത്ത് നേതാവായതിനാൽ
എന്നാൽ ബിജെപി എംഎൽഎമാരെ ഒതുക്കിതീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ഉമേഷ് കട്ടി ആരോപിച്ചു. നിരവധി തവണ എംഎൽഎമാർ ആയിരുന്നിട്ട് കൂടി പലരേയും നേതൃത്വവും തഴയുകയാണെന്നും ഇവർ ആരോപിച്ചു. 24 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ ബിജെപിയിൽ ചേർന്നത് തന്നെ യെഡിയൂരപ്പയെ പിന്തുണയ്ക്കാനാണ്. അതും അദ്ദേഹമൊരു ലിംഗായത്ത് നേതാവായതിനാൽ, രമേശ് പറഞ്ഞു.
കാത്തിരുന്ന് കാണൂ
എന്നാൽ പാർട്ടിയും യെഡ്ഡിയും ഞങ്ങളോട് നീതി പുലർത്തിയില്ല. തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചാൽ വടക്കൻ കർണാടകയിലെ എംഎൽഎമാർ തങ്ങളുടെ നിലപാട് വ്യക്തമാക്കും, കാത്തിരുന്ന് കണ്ടോളൂവെന്ന് രമേശ് കട്ടി പറഞ്ഞു.
സമ്മർദ്ദം ശക്തമാക്കി
മെയ് 23 ന് ലെജിസ്ലേറ്റീവ് കൗൺസിലിലെ 5 പേരുടെ കാലാവധി അവസാനിക്കും. നിലവിൽ മന്ത്രിസഭയിൽ നാല് പേരുടെ ഒഴിവുണ്ട്. ഇതിൽ കണ്ണ് വെച്ചാണ് എംഎൽഎമാരുടെ നീക്കം. സമ്മർദ്ദം ശക്തമാക്കുന്നത് വഴി മന്ത്രികസേരയിലേക്കുള്ള വഴി എളുപ്പമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.
മന്ത്രിസ്ഥാനത്തിനായി
ബിജെപി എംഎൽഎമാരായ രേണുകാചാര്യ, മൈസൂരുവിൽ നിന്നുള്ള എസ്എ രാംദാസ്, ബെംഗളൂരുവിൽ നിന്നുള്ള അരവിന്ദ് ലിംബവല്ലി, ദക്ഷിണ കന്നഡ നേതാക്കൾ എന്നിവരാണ് മന്ത്രി സ്ഥാനത്തിനായി ചരടുവലി നീക്കുന്ന മറ്റ് നേതാക്കൾ. ലിംഗായത്ത് നേതാവായ മുകേഷ് നിരാനിയും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.
ലിംഗായത്തിന്റെ മുന്നറിയിപ്പ്
ഇക്കഴിഞ്ഞ ജനവരിയിൽ നിരാനിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലിംഗായത്ത് വീർ വചനാനന്ദ രംഗത്തെത്തിയിരുന്നു.യെഡ്ഡി ഇതിന് തയ്യാറായില്ലേങ്കിൽ യെഡിക്കുള്ള പിന്തുണ പിൻവലിക്കുമെന്നായിരുന്നു വീർ പറഞ്ഞത്. അതേസമയം തന്നെ ഭീഷണിപ്പെടുത്താൻ നോക്കരുതെന്നായിരുന്നു യെഡിയൂരപ്പയുടെ മറുപടി.
അട്ടിമറികൾ ഉണ്ടാകും
അതേസമയം സീറ്റ് നിഷേധിച്ചാൽ എംഎൽഎമാർ പല അട്ടിമറി നീക്കങ്ങളും നടത്തിയേക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. അതിനിടെ ജെഡിഎസ് വിട്ട് കൂറുമാറി ബിജെപിയിൽ എത്തിയ എഎച്ച് വിശ്വാനാഥും പദവികൾ ലഭിക്കാത്തതിൽ അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്.
എളുപ്പമാകില്ല
ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വിശ്വനാഥിനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.എംഎൽഎസിയായി നോമിനേറ്റ് ചെയ്യുമെന്നാണ് വിശ്വനാഥിന്റെ പ്രതീക്ഷ അതേസമയം ബിജെപിയിൽ നിന്ന് തന്നെ നിരവധി നേതാക്കൾ ഉള്ളതിനാൽ ഇത് എളുപ്പമാകില്ലെന്നാണ് കണക്കക്കപ്പെടുന്നത്.
സിദ്ധരമായ്യയെ ബന്ധപ്പെട്ടു?
അതിനിടെ ബിജെപിയിലെ വിമതർ കോൺഗ്രസ് മുൻ മുഖ്യൻ സിദ്ധരാമയ്യുമായി ബന്ധപ്പെട്ടുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ കോൺഗ്രസ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ അഭ്യൂഹങ്ങൾ തള്ളി കൂറുമാറി ബിജെപിയിൽ എത്തിയ രമേഷ് ജാർഖിഹോളി രംഗത്തെത്തി.
മുങ്ങിത്താഴുന്ന കപ്പൽ
പാർട്ടി എംഎൽഎമാർ ഉമേഷ് കാട്ടിയുടെ വീട്ടിൽ നടന്ന പൂജയിലാണ് പങ്കെടുത്തത്. അവർ എന്റെ സുഹൃത്തുക്കളാണ്. ഞാൻ അവരോട് സംസാരിക്കും. പാർട്ടി നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന നിഗമനം ശരിയല്ലെന്നും ജാർഖിഹോളി പറഞ്ഞു. കോൺഗ്രസ് മുങ്ങിത്താഴുന്ന കപ്പലാണ്. ആരും അവിടേക്ക് പോകില്ല. ബിജെപി കേന്ദ്ര നേതൃത്വം അനുവദിച്ചാൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ഉടൻ ബിജെപിയിൽ ചേരുമെന്നും രമേശ് പറഞ്ഞു.