അമർനാഥ് യാത്രികരുടെ ജീവൻ രക്ഷിച്ചു: സലീം ഷേഖിന് ധീരതയ്ക്കുള്ള പുരസ്കാരം, രുപാനി വാക്ക് പാലിച്ചു!!
ദില്ലി: അമർനാഥ് തീർത്ഥാടകരെ രക്ഷിച്ച ഗുജറാത്തി ഡ്രൈവർക്ക് ധീരതയ്ക്കുള്ള പുരസ്കാരം. അമർനാഥ് ഭീകരാക്രമണത്തില്‍ നിന്ന് 52 തീര്‍ത്ഥാടകരെ രക്ഷിച്ച ഷേഖ് സലീം ഗഫൂര്‍ എന്ന ഗുജറാത്തി ഡ്രൈവരെയാണ് ധീരതയ്ക്കുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ജൂലൈയിൽ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ വച്ച് തീർത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണമുണ്ടായപ്പോഴുള്ള സലീമിന്റെ ഇടപെടല്‍ മൂലമാണ് കൂടുതൽ പേർ കൊല്ലപ്പെടുന്നത് തടയാനായത്. വെടിവെയ്പ് ഉണ്ടായപ്പോള്‍ ബസ് നിര്‍ത്താതെ മുന്നോട്ട് പോയതാണ് കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാന്‍ സഹായിച്ചതെന്ന് നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ 19 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സലീം നിരവധി പേരുടെ ജീവന് രക്ഷിച്ചുവെന്നും ധീരതയ്ക്കുള്ള പുരസ്കാരത്തിന് സലീമിന്റെ പേര് നിര്‍ദേശിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു.
അമര്‍നാഥ് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. ബസിന് നേരെ ഭീകരര്‍ വെടിയുതിർത്തപ്പോൾ ബസിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടി യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു. വെടിവെയ്പുണ്ടായപ്പോൾ ബസ് നിര്‍ത്താതിരുന്നത് നിർണായകമായെന്നും ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.