പൗരത്വ ഭേദഗതി നിയമം കടലാസിൽ തന്നെയിരിക്കും, മോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത ബാനർജി!
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്ന കേന്ദ്ര വിജ്ഞാപനം അംഗീകരിക്കില്ലെന്ന് മമത ബാനര്‍ജി തുറന്നടിച്ചു. ഈ നിയമം ഒരു തുണ്ട് കടലാസില്‍ തന്നെയിരിക്കുമെന്നും ബംഗാളില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം മാത്രമല്ല പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും അംഗീകരിക്കില്ലെന്നും മമത ബാനര്‍ജി ആവര്‍ത്തിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷദ് സംഘടിച്ചിപ്പ പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 15 മിനുറ്റ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റാണി രശ്മോണി അവന്യൂവില്‍ നടത്തിയ പ്രതിഷേധത്തിലേക്ക് മമത ബാനര്‍ജി എത്തിയത്. അതേസമയം മമത ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് എതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ക്കൊപ്പം മമത ബാനര്‍ജിക്ക് എതിരെയും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് മോദി അനുകൂലമായല്ല പ്രതികരിച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്കായി മമതയെ പ്രധാനമന്ത്രി ദില്ലിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇന്ന് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ അടക്കം രണ്ടിടത്ത് നരേന്ദ്ര മോദിയുമായി മമത വേദി പങ്കിടേണ്ടതായിരുന്നു. എന്നാല്‍ രണ്ട് പരിപാടികളില്‍ നിന്നും മമത ബാനര്‍ജി അവസാന നിമിഷം പിന്മാറി.