കോൺഗ്രസ് ചെയ്ത പാപത്തിനുളള പരിഹാരം, വന്ദേമാതരം വിളിക്കാത്തവർ ഇന്ത്യയിൽ വേണ്ടെന്ന് കേന്ദ്രമന്ത്രി!
സൂറത്ത്: വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. രാജ്യത്തെ രണ്ടായി വിഭജിച്ച് കോണ്‍ഗ്രസ് ചെയ്ത പാപത്തിനുളള പ്രായച്ഛിത്തമാണ് പൗരത്വ ഭേദഗതി നിയമം എന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതായിരുന്നു.
അന്നത്തെ രാഷ്ട്രീയക്കാരും നേതാക്കളും ചേര്‍ന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചു. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഈ രാഷ്ട്രങ്ങളില്‍ മതത്തിന്റെ പേരിലുളള പീഡനവും നടക്കുന്നുണ്ടെന്നും ഗുജറാത്തിലെ സൂറത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് പാപം ചെയ്തു, നമ്മളതിന് പ്രായച്ഛിത്തം ചെയ്യുന്നവെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത് ഒഴിവാക്കാന്‍ സാധിക്കാത്തത് ആയിരുന്നില്ല. രാജ്യത്തെ രണ്ടായി മുറിക്കാനുളള സിദ്ധാന്തം മുന്നോട്ട് വെച്ചവരുമായി ജവഹര്‍ലാല്‍ നെഹ്രു എന്തിന് കരാറിലെത്തിയെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. സൗജന്യ വൈദ്യുതിയും സൗജന്യ കുടിവെള്ളവും മാത്രം പോര രാജ്യം വികസിക്കാന്‍ എന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.
നമ്മള് കാലങ്ങളായി മുസ്ലീംകള്ക്കൊപ്പമാണ് ജീവിക്കുന്നത്. മുസ്ലീംകളോട് രാജ്യം വിട്ട് പോകണം എന്ന് ആരും പറഞ്ഞിട്ടില്ല. ഈ രാജ്യം ആരുടേയും സ്വത്തല്ല. പൗരത്വ ഭേദദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് തീ ആളിക്കത്തിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഇതെല്ലാം ചെയ്യുന്നത് വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത് കൊണ്ടാണെന്നും സാരംഗി ഗുജറാത്തില്‍ പറഞ്ഞു.