യുപി സർക്കാർ എന്താണ് ഒളിക്കുന്നത്? മാധ്യമങ്ങളെ തടയുന്നതിനെതിരെ ദില്ലി ജേര്‍ണലിസ്റ്റ്സ് യൂണിയന്
ദില്ലി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പുറംലോകവുമായുളള ബന്ധം കൊട്ടി അടച്ചിരിക്കുകയാണ് യുപി പോലീസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. മാധ്യമങ്ങളെ അടക്കം വീട്ടിലേക്ക് കടത്തി വിടാതെ പോലീസ് തടഞ്ഞിരിക്കുകയാണ്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ യുപി സര്‍ക്കാര്‍ തടയുന്നതിനെതിരെ പ്രതിഷേധിച്ച് ദില്ലി ജേര്‍ണലിസ്റ്റ്സ് യൂണിയന് രംഗത്ത് വന്നിരിക്കുകയാണ്.
ഹത്രാസില്‍ നിന്നുളള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് ഞെട്ടിക്കുന്നുവെന്ന് ദില്ലി ജേര്‍ണലിസ്റ്റ്സ് യൂണിയന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വാർത്താക്കുറിപ്പ് ഇങ്ങനെ: '' പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഫോണുകള്‍ പിടിച്ചെടുക്കുകയും അവരെ കാണുന്നതില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും ഗ്രാമത്തിലേക്കുളള റോഡില്‍ നില്‍ക്കുകയാണ്. അവരുടെ പ്രവേശനം പോലീസ് തടഞ്ഞിരിക്കുന്നു.
ഗ്രാമത്തിലേക്ക് പോകാന്‍ ശ്രമിച്ച തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് അടക്കമുളളവരെ പോലീസ് കൈകാര്യം ചെയ്തു. ഹത്രാസിലേക്ക് നടന്ന് പോകാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം പോലീസ് തളളിയിട്ടു. ഹത്രാസിലേക്ക് പോകുന്നതിന് തന്നെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് തടഞ്ഞിരിക്കുകയാണ് എന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനം നടന്നില്ലെന്ന് പറയുന്നത് സംശയാസ്പദമാണ്.
എല്ലാം സംശയങ്ങളേയും ദൂരീകരിക്കാവുന്ന റീ പോസ്റ്റ്മോര്‍ട്ടം പോലും രാത്രിയിലുളള തിടുക്കപ്പെട്ട സംസ്ക്കാരത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നു. ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ യുപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതില്‍ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നു. സുതാര്യത ഇല്ലാതിരിക്കുമ്പോള്‍ സര്‍ക്കാരിന് എന്താണ് മറയ്ക്കാനുളളത് എന്നും ആരെയാണ് സംരക്ഷിക്കാനുളളത് എന്നുമുളള ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും''.