റഫാല്‍ യുദ്ധ വിമാനം പറത്താന്‍ ഇനി വനിതാ പൈലറ്റും, ഓഗസ്റ്റ് മുതല്‍ പരിശീലനത്തിൽ
ദില്ലി: റഫാല്‍ വിമാനം പറത്താന്‍ ഇനി വനിതാ പൈലറ്റും. നിലവില്‍ മിഗ് 21 വിമാനം പറത്തുന്ന വനിതാ പൈലറ്റാണ് റാഫേല്‍ പറത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് മുതല്‍ റാഫേല്‍ യുദ്ധ വിമാനം പറത്താനുളള പരിശീലനം നേടുകയാണ് ഈ വനിതാ പൈലറ്റ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!
2016ലാണ് യുദ്ധവിമാനങ്ങള്‍ പറത്തുന്നതിന് വനിതാ പൈലറ്റുമാരേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതല്‍ ഇന്ത്യന്‍ വ്യോമസേന 10 വനിതാ പൈലറ്റുമാരെ ആണ് സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പേര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നുമുണ്ട്. റാഫേല്‍ വിമാനം പറത്തുന്നതിനുളള കണ്‍വേര്‍ഷന്‍ പരിശീലനത്തിലാണ് വനിതാ പൈലറ്റ്. ഒരു വിമാനം പറത്തുന്നതില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കണ്‍വേര്‍ഷന്‍ പരിശീലനം നല്‍കുന്നത്.
അടുത്തിടെയാണ് ഫ്രാന്‍സില്‍ നിന്നും 5 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ അംബാലയിലെ ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രോണിലെത്തിയത്. ആഗസ്റ്റ് മുതല്‍ ലഡാക്കിലടക്കം റാഫേല്‍ വിമാനങ്ങള്‍ പറക്കല്‍ നടത്തിയിരുന്നു. പൂര്‍ണമായും സേവന സജ്ജമാക്കുന്നതിന്റെ ഭാഗമായി ലേയില്‍ റാഫേല്‍ എത്തിച്ചിരുന്നു. ഒക്ടോബറിലും നവംബറിലുമായി കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ രാജ്യത്തെത്തും. 2021ഓട് കൂടി കരാര്‍ പ്രകാരമുളള 36 റഫാല്‍ വിമാനങ്ങളും രാജ്യത്തെത്തും.
നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ടുളള വനിതാ പൈലറ്റുകള്‍ സു-30എംകെഐ വിമാനങ്ങളും മിഗ്-29 യുപിജി അടക്കമുളള വിമാനങ്ങളും പറത്തുന്നവരാണ്. 2016ല്‍ ഫ്‌ളൈറ്റ് ലഫ്. അവനി ചതുര്‍വേദി, ഫ്‌ളൈറ്റ് ലഫ്.ഭവന്ന കാന്ത്, ഫ്‌ളൈറ്റ് ലഫ്. മോഹന സിംഗ് എന്നിവരാണ് രാജ്യത്തെ ആദ്യമായി പോര്‍വിമാനങ്ങള്‍ പറത്തിയ വനിതാ പൈലറ്റുകള്‍. 4231 പൈലറ്റുമാരെയാണ് വ്യോമസേനയ്ക്ക് ആവശ്യമുളളത്. നിലവില്‍ എണ്ണത്തില്‍ 300 പേരുടെ കുറവുണ്ട്. പോര്‍വിമാനങ്ങളിലും യാത്രാവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായാണ് പൈലറ്റുമാരെ വിന്യസിച്ചിരിക്കുന്നത്.