നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വീണ്ടും വൈകും, പുതിയ ഹർജികളുമായി പ്രതികൾ
ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും നീണ്ടുപോയെക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവെങ്കിലും ശിക്ഷ ഇനിയും വൈകാനാണ് സാധ്യത.
ഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ല
നിർഭയ കേസ് പ്രതി മുകേഷ് സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹർജി നിരസിച്ച രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് നിരസിക്കുകയായിരുന്നു. ഇതോടെ വധശിക്ഷ ഒഴിവാക്കാനായി മുകേഷ് സിംഗിന് മുമ്പിലുണ്ടായിരുന്ന നിയമപരമായ വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്.
ബുധനാഴ്ച വൈകിട്ട് മറ്റൊരു പ്രതിയായ വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരുന്നു. അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. സുപ്രീം കോടതി ഈ അപേക്ഷ നിരസിച്ചാൽ അക്ഷയ് സിംഗിന് ദയാഹർജി സമർപ്പിക്കാം. ദയാഹർജി തള്ളിയാൽ ഇതിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനും അവസരമുണ്ട്. മാറിമാറി ഹർജികൾ സമർപ്പിക്കുന്നതിലൂടെ വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നത്.
കേസിലെ നാലാം പ്രതി പവൻ ഇതുവരെ തിരുത്തൽ ഹർജി സമർപ്പിച്ചിട്ടില്ല. ജയിൽ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഒരേ കുറ്റത്തിന് ഒന്നിലധികം പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിൽ എല്ലാ കുറ്റവാളികളുടെയും അവസാനത്തെ നിയമപരിപക്ഷ വരെ ഉറപ്പാക്കിയ ശേഷം മാത്രമെ വധശിക്ഷ നടപ്പിലാക്കാൻ സാധിക്കുകയുള്ളു. രാഷ്ട്രപതി ദയാഹർജി നിരസിച്ചാൽ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമെ വധശിക്ഷ നടപ്പിലാക്കാൻ സാധിക്കു എന്നാണ് ചട്ടം