സമാധാന നോബൽ വഴി രാജ്യത്തിന്റെ അഭിമാനം ഉയർത്തി, കുട്ടികൾക്ക് വേണ്ടി പൊരുതുന്ന കൈലാഷ് സത്യാത്ഥി
സ്വാതന്ത്ര്യം നേടിയതിന്റെ 73ാം വാര്‍ഷികത്തിനരികെയാണ് ഈ കൊവിഡ് കാലത്ത് രാജ്യം. ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കിയതിന് പിന്നില്‍ നിരവധി പേരുടെ കഠിനാധ്വാനമുണ്ട്. ഇന്ത്യ എന്ന പേര് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പറയാന്‍ പ്രാപ്തരാക്കിയ നിരവധി പ്രതിഭകള്‍. അക്കൂട്ടത്തില്‍ മാറ്റി നിര്‍ത്താന്‍ വയ്യാത്തൊരാളാണ് കൈലാഷ് സത്യാര്‍ത്ഥി.
സമാധാനത്തിനുളള നോബല്‍ പുരസ്‌ക്കാരം ഇന്ത്യയില്‍ എത്തിച്ച് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍. പതിറ്റാണ്ടുകളായി കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് കൈലാഷ് സത്യാര്‍ത്ഥി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും ബാലവേലയ്ക്ക് എതിരെയും അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് 2014ലെ സമാധാന നോബല്‍ പുരസ്‌ക്കാരത്തിന് കൈലാഷ് സത്യാര്‍ത്ഥിയെ അര്‍ഹനാക്കിയത്.
സമാധാനത്തിനുളള നോബല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈലാഷ് സത്യാര്‍ത്ഥിക്ക് സ്വന്തമാണ്. ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന പേരില്‍ ബാലവേലയ്ക്ക് എതിരെ രൂപീകരിക്കപ്പെട്ട സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് കൈലാഷ് സത്യാര്‍ത്ഥി. നോബല്‍ സമ്മാനം ലഭിക്കുന്നതിന് മുന്‍പ് ഒരുപക്ഷേ മിക്കവര്‍ക്കും അദ്ദേഹത്തെ കുറിച്ച് കേട്ടറിവ് പോലും ഇല്ലായിരുന്നു. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ എണ്ണപ്പെട്ടവയാണ്.
പതിനായിരക്കണക്കിന് കുട്ടികളെ ആമ് സത്യാര്‍ത്ഥിയുടെ ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന ബാലവേലയില്‍ നിന്നും രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിട്ടുളളത്. യൂണിസെഫുമായി സഹകരിച്ച് അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഗ്ലോബല്‍ ക്യാംപെയ്ന്‍ ഫോര്‍ എഡ്യുക്കേഷന്‍ എന്നിങ്ങനെയുളള അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്നും കൈലാഷ് സത്യാര്‍ത്ഥി കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ബാലവേലയ്ക്ക് എതിരെ പൊരുതാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും ബാല്‍ മിത്ര ഗ്രാമം എന്ന പേരില്‍ പദ്ധതി രൂപീകരിക്കുന്നതിന് പിന്നിലും കൈലാഷ് സത്യാര്‍ത്ഥിയാണ്.
ബാലവേലയ്ക്ക് എതിരെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിയമം, രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം അടക്കമുളള നിയമനിര്‍മ്മാണങ്ങളിലേക്ക് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ വഴികാട്ടിയായിരുന്നിട്ടുണ്ട്. 1954ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ആണ് കൈലാഷ് സത്യാര്‍ത്ഥിയുടെ ജനനം. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആയിരുന്ന അദ്ദേഹം 1980ലാണ് ജോലി ഉപേക്ഷിച്ച് കുട്ടികള്‍ക്ക് വേണ്ടി തെരുവിലേക്ക് ഇറങ്ങിയത്. നോബല്‍ കൂടാതെ ഡിഫന്റേഴ്‌സ് ഓഫ് ഡെമോക്രസി, ഹ്യുമാനിറ്റേറിയന്‍ പുരസ്‌ക്കാരം, കൊമിന്‍ ഇന്റര്‍നാഷണല്‍ പുരസ്‌ക്കാരം, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദി ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് പുരസ്‌ക്കാരം അടക്കമുളള നിരവധി അവാര്‍ഡുകളും കൈലാഷ് സത്യാര്‍ത്ഥിയെ തേടി എത്തിയിട്ടുണ്ട്.