'സൈന്യമാണ് രാജ്യത്തിന്റെ രക്ഷാകവചം'; പാകിസ്ഥാനും വിമർശനം..സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി
ദില്ലി; സൈനികർ നമ്മുടെ രാജ്യത്തിന്റെ രക്ഷാകവചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ ഉണ്ടായതിനാലാണ് ഈ രാജ്യം സമാധാനത്തോടെ ഉറങ്ങുന്നത്. അവരാണ് നമ്മുടെ പ്രത്യാശയും ഊർജ്ജവും , സൈനികരെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുവിലെ നൗഷേരയിൽ ദീപാവലി ആഘോഷത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ഞാൻ ഓരോ ദീപാവലിയും ചെലവഴിച്ചത്. ഇവിടെ നമ്മുടെ സൈനികർക്കായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാൻ എത്തിയിരിക്കുന്നത്.നമ്മുടെ സൈനികരാണ് രാജ്യത്തിന്റെ 'സുരക്ഷാ കവചം'. നിങ്ങൾ കാരണമാണ് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത്,ശത്രുക്കൾക്ക് കൃത്യസമയത്ത് തന്നെ ശക്തമായ മറുപടി സൈന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ ബാലക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചു.

സർജിക്കൽ സ്‌ട്രൈക്കിൽ നിങ്ങളുടെ സംഭാവനകൾ രാജ്യം സ്മരിക്കും. ആകാംഷയോടെ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയായിരുന്നു, ആരേയും നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു. വിജയികളായാണ് നിങ്ങൾ എത്തിയത്. എന്നാൽ വ്യോമാക്രമണത്തിന് ശേഷവും അതിർത്തിയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനും യുദ്ധരീതികൾക്കും അനുസൃതമായി ഇന്ത്യ അതിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ, സുരക്ഷാ സേനയ്ക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ വർഷങ്ങളോളം വേണ്ടിവന്നിരുന്നു. പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തിനുള്ള പ്രതിബദ്ധത മാത്രമാണ് പഴയ രീതികൾ മാറ്റാനുള്ള ഏക പോംവഴി.പ്രതിരോധ മേഖലയിലെ ഇറക്കുമതിയെയാണ് നമ്മൾ കൂടുതലും ആശ്രയിച്ചിരുന്നത്.എന്നാൽ തദ്ദേശീയമായി തന്നെ ഇവ നിർമ്മിച്ച് തുടങ്ങിയെന്ന് മോദി പറഞ്ഞു.
പ്രതിരോധ ബജറ്റിലെ 65 ശതമാനവും രാജ്യത്തിനുള്ളില്‍ തന്നെ ഉപയോഗിക്കുന്നു. 200 തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക സമീപഭാവിയില്‍ തന്നെ വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ ഓര്‍ഡനന്‍സ് ഫാക്ടറികളുടെ സ്ഥാനത്ത് വിജയദശമി ദിനത്തില്‍ ഏഴ് പുതിയ പ്രതിരോധ കമ്പനികള്‍ ഉദ്ഘാടനം ചെയ്ത കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ കമ്പനികള്‍ ഇപ്പോള്‍ പ്രത്യേക ഉപകരണങ്ങളും സ്ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Recommended Video
2014 ൽ അധികാരത്തിലേറിയത് മുതൽ സൈനികർക്കൊപ്പമാണഅ പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കാറുള്ളത്. ഇത് രണ്ടാം തവണയാണ് മോദി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എംഎം നരവാനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.അതിർത്തിയിൽ ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications