9 മൃതദേഹങ്ങള്‍ കിണറ്റില്‍; ആത്മഹത്യയല്ല, അത് കൂട്ടക്കൊലയെന്ന് പോലീസ്, മകളുടെ ഭര്‍ത്താവിനായി അന്വേഷണം
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ അതിഥി തൊഴിലാളികളായ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടക്കത്തില്‍ തന്നെ ദൂരൂഹത ശക്തമായിരുന്നു. അതിഥി തൊഴിലാളിയായ മക്സൂദ് ആലം, ഭാര്യ നിഷ, സുഹൈൽ, ഷബാദ്, ബുഷ്ര, മൂന്നു വയസ്സുകാരനായ കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പം ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരെയായിരുന്നു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയല്ല കൊലപാതകമാണെന്ന നിഗമനത്തിലാണ് തെലങ്കാന പോലീസ്. കൊലപാതകത്തിലേത്ത് നയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. മരണം സംബന്ധിച്ച് ചില സംശയങ്ങളും അന്വേഷണ സംഘം മുന്നോട്ട് വെക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
മൃതദേഹം കിണറ്റില്‍
വ്യാഴാഴ്ച വൈകീട്ടായിരുന്നു നാല് പേരുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ശേഷിക്കുന്ന അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയും കണ്ടെത്തി. വെള്ളിത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കൊലപാതകമാണെന്ന് സംശയിക്കാവുന്ന ചില നിഗമനങ്ങളിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന.
ഒമ്പത് മണി മുതല്‍
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ എല്ലാവരും മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് തന്നെ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ചണമില്ലിലെ തൊഴിലാളിയ മസൂദിന്‍റെ നേതൃത്വത്തില്‍ സംഭവത്തിന്‍റെ തലേദിവസം വിരുന്ന് സംഘടിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.
സഹപ്രവര്‍ത്തകര്‍ക്ക് വിരുന്ന്
മകള്‍ ബുഷ്റയുടെ മുന്ന് വയസ്സുള്ള മകന്‍റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു മസൂദ് ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്ക് വിരുന്ന് നല്‍കിയത്. വിരുന്നില്‍ പങ്കെടുക്കാനായി ഫാക്ടറിയിലെ മറ്റൊരു ഭാഗത്ത് താമസിച്ചിരുന്ന ബാക്കി മൂന്ന് പേരെയും മസൂദ് ക്ഷണിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ താമസസ്ഥലത്ത് നിന്ന് ഭക്ഷണാവശിഷ്ടങ്ങളും കൂള്‍ ഡ്രിങ്കസുകളും കണ്ടെത്തിയിരുന്നു.
ബുഷ്റക്ക് അടുപ്പം
ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ മസൂദിന്‍റെ മകള്‍ ബുഷ്റ ഏറെ നാളായി മതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചു വരുന്നത്. ഇതിനിടെ പ്രദേശത്തെ ഒരു യുവാവുമായി ബുഷ്റക്ക് അടുപ്പം ഉണ്ടായിരുന്നതായും ഇത് തര്‍ക്കങ്ങളിലേക്കും തുടര്‍ന്ന് കൂട്ടക്കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നുമാണ് പോലീസ് കരുതുന്നത്.
പങ്കുണ്ടോ?
സംഭവത്തില്‍ ബുഷ്റയുടെ ഭര്‍ത്താവിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളിയതാകാനാണ് സാധ്യതയെന്നും പോലീസ് അനുമാനിക്കുന്നു.
20 വര്‍ഷം മുമ്പ്
20 വര്‍ഷം മുമ്പ് പശ്ചിംമബംഗാളില്‍ നിന്നും വാറങ്കലിലേക്ക് കുടിയേറിയതാണ് മസൂദും കുടുംബവും. കരിമബാദിലെ വാടക വീട്ടിലായിരുന്നു ആറംഗ കുടുംബത്തിന്‍റെ താമസം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്തിരുന്ന ചണം മില്ലിന്‍റെ ഗൗഡൗണിന്‍റെ താഴത്തെ നിലയിലേക്ക് ഇവര്‍ താമസം മാറ്റിയിരുന്നു.
ദുരൂഹത നീക്കും
മില്ലിന്‍റെ ഉടമയായ എസ് ഭാസ്കര്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മില്ലിലെത്തിയപ്പോള്‍ ഇവരെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. കുടുംബത്തെ കാണാതായതിന് പിന്നില്‍ പ്രാഥമിക ഘട്ടത്തില്‍ മറ്റ് മൂന്നുപേരെയായിരുന്നു സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അവരേയും മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ആ സംശയം മാറി. അടുത്ത ദിവസങ്ങളില്‍ തന്നെ മരണം സംബന്ധിച്ച ദുരൂഹത നീക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്; രാജ്യസഭ ഉള്‍പ്പടെ 5 സീറ്റില്‍ വിജയം ഉറപ്പ്
ആലുവയിലേക്ക് ലോംങ് മാര്‍ച്ച് നടത്താന്‍ അതിഥി തൊഴിലാളികളുടെ രഹസ്യനീക്കം, പൊളിച്ചടുക്കി കേരള പൊലീസ്