പരിശോധനയിലും സ്ഥിരീകരിക്കാൻ സാധിക്കില്ല; ഇന്ത്യയിലെ കോവിഡിന്റെ വകഭേദം അപകടകരം
ആർടിപിസിആർ ആണ് പ്രധാനമായും കോവിഡ് പരിശോധനകളിൽ സ്റ്റാൻഡേർഡ് ആയി കാണുന്നത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കൊറോണ വൈറസിന്റെ മറ്റ് രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദങ്ങളോട് ലോകം പൊരുതുന്നതിനിടയിലാണ് ഇന്ത്യയിലും ഇരട്ട വകഭേദത്തിന്റെ റിപ്പോർട്ടുകളെത്തുന്നത്. എന്നാൽ പുതിയ കണ്ടെത്താൽ ആശങ്ക വീണ്ടും ഉയർത്തുകയാണ്. വൈറസ് ബാധയുണ്ടെങ്കിലും പരിശോധനയിൽ നെഗറ്റീവാണെന്ന് കാണിക്കുന്ന വൈറസുകളാണ് രാജ്യത്ത് ഇപ്പോൾ വ്യാപിക്കുന്നതെന്നാണ് പഠനം പറയുന്നത്.
അതിവേഗം പടരുന്നതോടൊപ്പം പരിശോധനയിൽ കണ്ടെത്താൻ സാധിക്കാത്തതും ഇത്തരം വൈറസുകളെ കൂടുതൽ അപകടകരമാക്കുന്നു. രണ്ടാം തരംഗത്തിൽ പ്രതിദിനം ഒരു ലക്ഷം പേർക്ക് എന്ന മുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ ആളുകൾ വൈറസ് ബാധിതരായി സമൂഹത്തിൽ ഇടപഴകി ജീവിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്.
ആർടിപിസിആർ ആണ് പ്രധാനമായും കോവിഡ് പരിശോധനകളിൽ സ്റ്റാൻഡേർഡ് ആയി കാണുന്നത്. എന്നാൽ രണ്ടും മൂന്നും ആർടിപിസിആർ പരിശോധന നടത്തിയാൽ പോലും പുതിയ കൊറോണ വൈറസ് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവർക്ക് പനി, ചുമ, ശ്വാസതടസ്സം, ശ്വാസകോശത്തിന്റെ സിടി സ്കാൻ എന്നിവയിൽ ഇളം നിറമോ ചാരനിറത്തിലുള്ള പാടുകളോ ഉണ്ടായിരുന്നു. കോവിഡ് 19ന്റെ ഇത്തരം രോഗലക്ഷണങ്ങളെല്ലാം ഉണ്ടായിട്ടും നിലവിലുള്ള പരിശോധന സംവിധാനങ്ങളിൽ അവർ കോവിഡ് നെഗറ്റീവാണെന്നാണ് കാണുന്നത്," ആകാശ് ഹെൽത്ത് കെയർ എംഡി ഡോ. ആശിഷ് ചൗദരി പറഞ്ഞു.
E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഇരട്ട വകഭേദം മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെടുത്തിയ സാംപിളുകളിലാണ് മുഖ്യമായും കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 15 മുതല്‍ 20 ശതമാനം വരെ സാംപിളുകളില്‍ ഈ ഇരട്ട വ്യതിയാന വകഭേദം കാണപ്പെട്ടു.
Recommended Video
E484Q വ്യതിയാനം ബ്രസീലിയന്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളില്‍ കാണപ്പെട്ട E484K വ്യതിയാനത്തോട് സമാനമാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് ദ്രുത വ്യാപനവുമായി ഈ ഇരട്ട വകഭേദത്തിന് ബന്ധമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ജനിതക വകഭേദങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ചുള്ള കോവിഡ് രോഗികളുടെ മരണ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാനാകുമെന്ന് പഠനങ്ങള്‍ പറയുന്നു.