922 കോടിയുടെ പുതിയ പാർലമെന്റ്!!.. പകര്‍ച്ചവ്യാധിക്കിടെ സർക്കാർ മുൻഗണന അസംബന്ധങ്ങൾക്ക് മാത്രം
ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും 922 കോടിയുടെ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിന് കേന്ദ്രസർകാരിന്റെ അംഗീകാരം. പ്രതിപക്ഷ പാര്‍ട്ടികളുടെയും വിദഗ്ദരുടെയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അവഗണിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക അനുമതി നല്‍കിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതിയില്‍ നിന്നുള്‍പ്പടെയുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
പുതിയ പാര്‍ലമെന്റ്
നിലവിലെ പാര്‍ലമെന്റില്‍ മുഴുവന്‍ അംഗങ്ങളെ ഉള്‍ക്കൊള്ളാനും ഇരിക്കാനും സൗകര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ പാര്‍ലമെന്റ് പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 മാര്‍ച്ചോടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായല്‍ രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യ ദിനത്തില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി.
പദ്ധതിക്ക് അംഗീകാരം
ഏപ്രില്‍ 22നും 24നും ഇടയില്‍ ചേര്‍ന്ന പരിസ്ഥിതിമന്ത്രാലയത്തിന്റെ വിദഗ്ദ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കെട്ടിടത്തിന്റെ നിര്‍മ്മാണം പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയിലായിരിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം, ഈ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതിപക്ഷത്തിന്റെ വിമര്‍ശനം
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദുര്‍ചെലവ് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാജ്യം കൊറോണ വൈറസിനെതിരെ നേരിടുമ്പോള്‍ സര്‍ക്കാര്‍ അസംബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സെന്‍ട്രല്‍ വിസ്ത
അതേസമയം, മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സെല്‍ട്രല്‍ വിസ്ത പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. രാജീവ് സുരി എന്ന വ്യക്തിയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇരുപതിനായിരത്തോളം കോടി രൂപയാണ് രാജ്പഥ് വികസനത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാല്‍ കോടികള്‍ ചെലവഴിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പിലാക്കുന്നത് അടിയന്തര ആവശ്യം അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Recommended Video
ഹരിത ഭൂമി
സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ഉപയോഗിക്കുന്ന ഭൂമിയെ സംബന്ധിച്ചാണ് പരാതി. 86 ഏക്കര്‍ ഹരിത ഭൂമിയാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും തുറന്നായ പച്ചപ്പ് ആസ്വദിക്കാന്‍ ആളുകള്‍ക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. പാര്‍ലമെന്റാണ് നിര്‍മ്മിക്കുന്നത് എന്നും അതിനോട് ആര്‍ക്ക് എതിര്‍പ്പുണ്ടാകാനാണ് എന്നും തുഷാര്‍ മേത്ത ചോദിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് അനിരുദ്ധ ബോസും ചേര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി പരിഗണിച്ചത്.