ബിജെപിയെ വലച്ച് 116ന്റെ കണക്ക്; പ്രിയങ്കയുടെ യുപിയിൽ മാത്രം 36, നെഞ്ചിടിപ്പോടെ നേതാക്കൾ
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ നാല് ഘട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്തെ പകുതിയിലധികം സീറ്റുകളും ജനവിധി എഴുതി കഴിഞ്ഞു. പാതി ഘട്ടം പിന്നിട്ടപ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും. ഇനിയുള്ള 3 ഘട്ടങ്ങളും കോൺഗ്രസിനേക്കാൾ ഏറെ നിർണായകമാവുക ബിജെപിക്കാണ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 168 സീറ്റുകളിൽ 116 സീറ്റുകൾ ബിജെപിക്ക് നിർണായകമാണ്. രാജ്യത്ത് ഭരണാനുകൂല വികാരമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് മറുപടി നൽകേണ്ടത് ഈ 116 സീറ്റുകളാണ്.
മോദിക്ക് ക്ലീൻചിറ്റ്; രാഹുലിന് കുരുക്ക്, തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു, 2 ദിവസത്തിനകം മറുപടി
168 സീറ്റുകൾ
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങളാണ് ഇതിനോടകം പൂർത്തിയായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി, സോണിയാ ഗാന്ധിയുടെ റായ് ബറേലി അടക്കം രാജ്യം ഉറ്റുനോക്കുന്ന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളാണ് അടുത്ത ഘട്ടങ്ങളിലായി ജനവിധി തേടുന്നത്.
നിർണായകം
വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 168 സീറ്റുകളിൽ 116 സീറ്റുകളിലും 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഹിന്ദി ഹൃദയഭൂമിയിലാണ് പ്രധാനമായും ഈ സീറ്റുകൾ വ്യാപിച്ച് കിടക്കുന്നത്.
സീറ്റ് വിഭജനം ഇങ്ങനെ
ഉത്തർ പ്രദേശിൽ 41 സീറ്റുകൾ, മധ്യപ്രദേശിൽ 23, ബീഹാർ 21, രാജസ്ഥാൻ 12, ജാർഖണ്ഡിൽ 11, പഞ്ചാബിൽ 13, ഹരിയാനയിൽ 10, ദില്ലിയിൽ 7, ഹിമാചൽ പ്രദേശിൽ 4 എന്നിങ്ങനെയാണ് സീറ്റുകൾ. തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്ക് നേർ പോരാട്ടം നടത്തുന്ന പശ്ചിമ ബംഗാളിലെ 24 സീറ്റുകളിലും അടുത്ത മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിൽ ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. സംസ്ഥാനത്തെ 41 സീറ്റുകളാണ് അടുത്ത ഘട്ടങ്ങളിൽ ജനവിധി തേടുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ ഇതിൽ അമേഠിയും,, റായ്ബറേലിയും, അസംഗഡും മാത്രമാണ് ബിജെപി കൈവിട്ടത്. പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിൽ ഗൊരഖ്പൂരും, ഫുൽപ്പൂരും ബിജെപി കൈവിട്ടിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ ഉത്തർപ്രദേശിൽ ശക്തിയാർജ്ജിച്ച കോൺഗ്രസും, 24 വർഷത്തെ പിണക്കം മറന്ന് ഒന്നിച്ച എസ്പിയും ബിഎസ്പിയും ബിജെപിക്ക് സംസ്ഥാനത്ത് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ 36 സിറ്റിംഗ് സീറ്റുകൾ നിലനിർത്തുക എന്നത് ബിജെപിക്ക് എളുപ്പമല്ല.
വാരണാസിയിൽ
വാരണാസിയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിൻറെ സ്ഥാനാർത്ഥിയായിരുന്ന തേജ് ബഹദൂർ യാദവിന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് മഹാസഖ്യത്തിന് കനത്ത തിരിച്ചടി ആയിട്ടുണ്ട്. മുൻ ബിഎസ്എഫ് ജവാനെ രംഗത്തിറക്കുന്നത് പ്രധാനമന്ത്രിക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷയിലാണ് ആദ്യം സ്ഥാനാർത്ഥിയായി നിർത്തിയ ശാലിനി യാദവിനെ പിൻവലിച്ച് തേജ് ബഹദൂറിനെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായ് തന്നെയാണ് ഇക്കുറിയും കോൺഗ്രസിന്റെ സ്ഥാനാർത്ഥി. വാരണാസിയിൽ ജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷം കുറഞ്ഞാൽ അത് ബിജെപിക്കേറ്റ തിരിച്ചടിയെന്നാകും വിലയിരുത്തപ്പെടുക.
ബീഹാറിൽ ഇങ്ങനെ
ബീഹാറിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 21 സീറ്റുകളിൽ 16 സീറ്റുകളും 2014ൽ ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാൽ എൻഡിഎ മുന്നണിയിലെ സമവാക്യങ്ങൾ മാറിയ സ്ഥിതിക്ക് സീറ്റുകൾ കൂടാനും കുറയാനും സാധ്യതയുണ്ട്. 2014ൽ എൻഡിഎയുടെ ഭാഗമായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി ഇക്കുറി കോൺഗ്രസിനൊപ്പമാണ്, ജെഡിയു ആകട്ടെ എൻഡിഎ സഖ്യത്തിലേത്ത് തിരിച്ചത്തുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാനിൽ
കനത്ത തിരിച്ചടിയേൽക്കുമെന്ന് ബിജെപി ഉറപ്പിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഡിസംബറിൽ നടന്ന നിമയസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ഉയർന്നത്. 12 സീറ്റുകളിലാണ് ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ബിക്കാനീറിലും, ചുരുവിലും സിക്കാറിലുമെല്ലാം കനത്ത വെല്ലുവിളിയാണ് ബിജെപി സ്ഥാനാർത്ഥികൾ നേരിടുന്നത്.
23ൽ 22ഉം
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2014ലെ ബിജെപി തരംഗത്തിൽ ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 23 സീറ്റുകളിൽ 22ഉം ബിജെപി സ്വന്തമാക്കിയിരുന്നു. ഗുണ സീറ്റിൽ ജ്യോതിരാദിത്യ സിന്ധ്യയാണ് വിജയിച്ചത്. ഗ്വാളിയാർ, രേവാ, ഭോപ്പാൽ, ഖന്ദ്വാ തുടങ്ങിയ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി നടക്കുന്നത്.
ദില്ലിയിൽ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളും സ്വന്തമാക്കിയ ബിജെപി ഇക്കുറിയും വിജയപ്രതീക്ഷയിലാണ്. ദില്ലിയിൽ ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത്. ആം ആദ്മിയുമായുള്ള സഖ്യനീക്കം പരാജയപ്പെട്ടതോടെ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങുന്നത്. ഷീലാ ദീക്ഷിതും അജയ് മാക്കനും ഉൾപ്പെടെ ശക്തരായ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നത്.
പഞ്ചാബിൽ പ്രതിസന്ധി
ശിരോമണി അകാലിദളുമായുള്ള ഭിന്നത പഞ്ചാബിൽ ബിജെപിക്ക് ദോഷം ചെയ്യും. ബോളിവുഡ് താരം സണ്ണി ഡിയോളിലൂടെ ഗുർദാസ്പൂർ സീറ്റ് തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. ഹരിയാനയിൽ ബിജെപി വിജയപ്രതീക്ഷയിലാണ്.കോൺഗ്രസിലെയും ഐഎൻഎൽഡിയിലെയും ആഭ്യന്തര കലഹങ്ങൾ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ