'ആ ക്രഡിറ്റ് അടിച്ചെടുക്കേണ്ട', സോണിയയ്ക്കും രാഹുലിനും എതിരെ തുറന്നടിച്ച് ഭിൽവാര സർപഞ്ച്!
ഭില്‍വാര: കൊവിഡ് പ്രതിരോധത്തിന് രാജ്യത്തിനാകെ മാതൃകയായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു ഗ്രാമമായ ഭില്‍വാര. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഭില്‍വാരയില്‍ കൊവിഡിനെ മറികടക്കാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് അനുസരിച്ചത് കൊണ്ടാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയെ തളളി രംഗത്ത് എത്തിയിരിക്കുകയാണ് ഭില്‍വാരയിലെ ഗ്രാമസഭാ അധ്യക്ഷയായ കിസ്മത് ഗുര്‍ജര്‍.
ഭില്‍വാര ഗ്രാമം കൊവിഡിനെ അതിജീവിച്ചതിന്റെ ക്രഡിറ്റ് സോണിയാ ഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധിക്കുളളതല്ല എന്ന് കിസ്മത് തുറന്നടിച്ചു. അതിന്റെ ക്രഡിറ്റ് പൂര്‍ണമായും ഭില്‍വാരയിലെ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് ജനങ്ങള്‍ക്കുമാണ് എന്നും കിസ്മത് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ഇതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
തങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി തന്നെ പിന്തുടരുന്നുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ശുചിത്വം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കിസ്മത് പറയുന്നു. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഭില്‍വാരയുടെ ക്രഡിറ്റ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്.
കൊവിഡ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അതാരും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. അന്നേ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ സംഭവിക്കില്ലായിരുന്നു എന്നും സോണിയാ ഗാന്ധി യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഭില്‍വാര ഗ്രാമം കൊവിഡിനെ പ്രതിരോധിച്ചത് വലിയ പ്രശംസ നേടുകയാണ്. മാര്‍ച്ചില്‍ 27 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി ഭില്‍വാര കൊവിഡിനെ അതിജീവിച്ചു. ഈ കഴിഞ്ഞ ആഴ്ച ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും ഭില്‍വാരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.