'ബജറ്റും ബ്രീഫ്കേസും'; ഇത്തവണയും നിര്‍മ്മല സീതാരാമന് കീഴ്വഴക്കം തെറ്റിക്കുമോ?
ദില്ലി: ഹല്‍വ ചടങ്ങ് പോലെ ബജറ്റിന് പിന്നില്‍ നിരവധി കൗതുകകരമായ കാര്യങ്ങളുണ്ട്. അതിലൊന്നാണ് ബജറ്റ് രേഖകകള്‍ സൂക്ഷിക്കുന്ന ബ്രീഫ്കേസ്. ബജറ്റ് അവതരണ ദിവസം തുകല്‍പെട്ടിയുമായി ധനമന്ത്രി പാര്‍ലമെന്റില്‍ എത്തുന്നത് കൗതുകത്തോടെയാകും മാധ്യമങ്ങള്‍ പകര്‍ത്തുന്നത്.ഒന്നര നൂറ്റാണ്ട പഴക്കുള്ള ചരിത്രമാണ് ബ്രീഫ്കേസിന് പിന്നിലുള്ളത്.
എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ വര്‍ഷം തന്റെ കന്നി ബജറ്റിനിടെ ഈ പതിവ് തെറ്റിച്ചു. പാരമ്പര്യത്തിന്റേയും ചരിത്രത്തിന്റെയും പിന്‍ബലമുള്ള ബജറ്റ് പെട്ടിയ്ക്ക് പകരം അശോക സ്തംഭം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞായിരുന്നു അവര്‍ ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ട് വന്നത്. ഇത്തവണയും നിര്‍മ്മല കീഴ്വഴക്കം തെറ്റിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബ്രീഫ്കേസ് വന്നത് ഇങ്ങനെ
ബ്രീഫ്കേസിന്റെ ചരിത്രം ബ്രിട്ടണില്‍ നിന്നാണ് തുടങ്ങുന്നത്. 1860 ല്‍ ബ്രിട്ടന്റെ ധനകാര്യ വകുപ്പ് തലവനായിരുന്ന വില്യം എവാര്‍ട്ട് ഗ്ലാഡ്സ്റ്റോണ്‍ ആണ് ആദ്യമായി ബജറ്റ് രേഖകള്‍ സൂക്ഷിക്കുന്നതിന് ബജറ്റ് പെട്ടി അവതരിപ്പച്ചത്. അതുവരെ ബ്രിട്ടണില്‍ ധനമന്ത്രിമാര്‍ കരുതിയിരുന്നത് തുകല്‍ സഞ്ചികളായിരുന്നു. എന്നാല്‍ തന്റേത് ദൈര്‍ഘ്യമേറിയ ബജറ്റാണെന്നും അതിനാല്‍ രേഖകള്‍ സൂക്ഷിക്കാന്‍ പെട്ടിതന്നെ വേണമെന്നും ഗ്ലാഡ്സ്റ്റോണ്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയും പിന്നീട് ഈ സംസ്കാരം അനുകരിക്കാന്‍ തുടങ്ങി.
'ബജറ്റ്' പിറന്നത് ഇങ്ങനെ
ഫ്രഞ്ച് വാക്കായ ബഗറ്റിൽ നിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. തുകൽ ബാഗ് എന്നാണ് ബഗറ്റിന്റെ അർത്ഥം.ബ്രിട്ടണില്‍ ഇത് ബജറ്റ് ബോക്സ് എന്നാണ് അറിയപ്പെടുന്നത്. ചുവന്ന നിറത്തിലുള്ള ബജറ്റ് പെട്ടിയായിരുന്നു വര്‍ഷാവര്‍ഷം ബ്രിട്ടണിലെ ധനമന്ത്രിമാര്‍ കൈമാറി വന്നിരുന്നത്. എന്നാല്‍ 2011 ല്‍ ധനമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഓസ്ബോണ്‍ ഈ പതിവ് തെറ്റിച്ചു. പെട്ടി പഴയതായെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പെട്ടിയായിരുന്നു അദ്ദേഹം ഉപയോഗിച്ചത്.
ഇന്ത്യയില്‍ ധനമന്ത്രിമാര്‍ ഉപയോഗിച്ചത്
എന്നാല്‍ ഇന്ത്യയില്‍ വിവിധ ധനമന്ത്രിമാര്‍ ചുവപ്പ്, കറുപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള ബ്രീഫ്കേസുകള്‍ ഉപയോഗിച്ചിരുന്നു. ഒരേ ബ്രീഫ്കേസുകള്‍ കൈമാറി വരുന്ന രീതി ഇന്ത്യയിലെ ധനമന്ത്രിമാര്‍ പിന്തുടര്ന്നിരുന്നില്ല. യശ്വന്ത് സിന്‍ഹ ധനമന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ച ബ്രീഫ്കേസിന് ബക്കിളുകളും സ്ട്രാപ്പും ഉണ്ടായിരുന്നു. മന്മോഹന് സിംഗ് ധനമന്ത്രിയായപ്പോള്‍ ഉപയോഗിച്ചത് ഗ്ലാഡ്സ്റ്റോണ്‍ ഉപയോഗിച്ച രീതിയിലുള്ള കറുത്തപെട്ടിയായിരുന്നു. മുന്‍ ധനമന്ത്രി പി ചിദംദം ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷ് മാതൃകയിലുള്ള തവിട്ട് നിറത്തിലുള്ള തുകല്‍ പെട്ടിയും. ധനമന്ത്രി തന്നെയാണ് ബജറ്റ് പെട്ടികള്‍ തെരഞ്ഞെടുക്കുന്നത്. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിറങ്ങളില്‍ നിന്ന് മന്ത്രി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നതാണ് രീതി.