ആ നുണയും പൊളിഞ്ഞു; ദേശവിരുദ്ധ പ്രസംഗം നടത്തിയതിന് കോണ്‍ഗ്രസുകാര്‍ക്ക് ലാത്തിയടി; സത്യം ഇതാണ്
ദില്ലി: എതിരാളികളെ തേജോവധം ചെയ്യാനായി വ്യജ വിഡിയോകളും ഫോട്ടോഷോപ്പ് ചിത്രങ്ങളും പ്രചരിപ്പിക്കുന്ന രീതി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. രാഷ്ട്രീയ രംഗത്തേക്ക് കടക്കുമ്പോള്‍ ഈ പ്രവണത കുറച്ചു കൂടി ശക്തമാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരം വ്യാജ സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയിയില്‍ നിറയുകയാണ്.
വൈറലാകുന്ന വീഡിയോകളും ചിത്രങ്ങളും യാഥാര്‍ത്ഥമാണോ വ്യാജമാണോ എന്നൊന്നും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാറില്ല. പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിരിക്കും. ഛത്തീസ്ഗഢില്‍ നിന്നുള്ളൊരു ദൃശ്യമാണ് ഏറ്റവും അവസാനമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ദേശവിരുദ്ധ പ്രസംഗം
കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് ദിനത്തില്‍ ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിറഞ്ഞു നിന്നത്. ദേശവിരുദ്ധ പ്രസംഗം നടത്തിയതിനാണ് ഇവര്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയത് എന്ന അടിക്കുറിപ്പോടെയായിരുന്നു സോഷ്യല്‍ മീഡയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത്.
മോദി പേജില്‍
ബിജെപി അനുകൂലികളായിരുന്നു പ്രചരണങ്ങള്‍ക്ക് പിന്നില്‍. മിഷന്‍ മോദി 2019 എന്ന ഫെയ്സ്ബുക്ക് പേജിലാണ് മേല്‍ സൂചിപ്പിച്ച വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 5 ലക്ഷത്തിലേറെ ഫോളേവേര്‍സ് ഉള്ള പേജില്‍ ആയിരത്തിലേറെ ഷെയറുകളാണ് മണിക്കൂറുകള്‍ക്കകം വീഡിയോക്ക് ലഭിച്ചത്.
വീഡിയോ
ബിജെപി അനുകൂലമായ മറ്റ് സമൂഹമാധ്യമ ഗ്രൂപ്പുകളും പേജുകളും വീഡിയോ ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. വീഡിയോ വ്യാപകമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു.
സത്യാവസ്ഥ
എന്നാല്‍ ദൃശ്യങ്ങള്‍ക്ക് പിന്നിലെ വസ്തുത മറ്റൊന്നായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ചത്തീസ്ഗഢിലെ ബിലാസ്പൂറില്‍ നടന്ന പ്രതിഷേധമാണിത്. ഇതാണ് ബജറ്റ് ദിനത്തില്‍ നടന്ന ദേശവിരുദ്ധ പ്രസ്താവനയും തുടര്‍ന്നുള്ള ലാത്തിച്ചാര്‍ജുമായി ബിജെപി അനുകൂലികള്‍ പ്രചരിപ്പിച്ചത്.
നേതാവിന്‍റെ വീടിന് മുന്നിലെ പ്രതിഷേധം
വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറിലേതാണ്. ബിജെപി നേതാവിന്‍റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധമാണ് ലാത്തിചാര്‍ജില്‍ അവസാനിച്ചത്. നേതാക്കള്‍ക്കെതിരെ വലിയ തോതിലുള്ള അക്രമമായിരുന്നു അന്ന് പോലീസ് അഴിച്ചു വിട്ടിരുന്നത്.
വിമര്‍ശനം
സംഭവത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കള്‍ ബിജെപിക്കും പോലീസിനുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ വാര്‍ത്തയായിരുന്നു അത്. അതുകൊണ്ട് തന്നെ പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം പെട്ടെന്ന് തന്നെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു.
പ്രിയങ്ക ഗാന്ധിക്ക് നേരേയും
എഐസിസി ജനറല്‍സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിക്ക് നേരേയും ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ സമാനമായ രീതിയിലുള്ള വ്യാജപ്രചരണം നടന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ മദ്യപിച്ച് ലക്ക് കെട്ട പ്രിയങ്ക ഗാന്ധി എന്ന ആരോപണത്തോടെയായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്.
കുടിച്ച് ലക്ക് കെട്ട്
രാത്രിയായാല്‍ കുടിച്ച് ലക്ക് കെടുന്ന പ്രിയങ്കയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടാകാം, പക്ഷേ രാജ്യത്തെ ജനത്തിന് വിശ്വാസമില്ല. എഴുതി വെച്ചോളൂ.. പപ്പുവിനേക്കാളും വലിയ പപ്പുവായി പ്രിയങ്ക മാറും. സഹോദരനും സഹോദരിയും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ അന്തിമ സംസ്‌ക്കാരച്ചടങ്ങ് നടത്തും എന്ന അടിക്കുറിപ്പോടെയായിരുന്നു വിശാല്‍ ശര്‍മ്മ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരണം നടന്നത്.
ക്ഷുഭിതയായി
കേവലം പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ ക്ഷുഭിതയായി സംസാരിക്കുന്ന പ്രിയങ്ക ഗാന്ധിയെയാണ് കാണാന്‍ സാധിക്കുക. രാത്രിയില്‍ ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന പ്രിയങ്ക നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ആലോചിക്കൂ, തള്ളേണ്ടവര്‍ക്ക് വീടുകളിലേക്ക് മടങ്ങിപ്പോകാം എന്ന് അവര്‍ പറയുന്നത് വ്യക്തമാണ്. മദ്യപിച്ചുകൊണ്ടാണ് പ്രിയങ്കയുടെ സംസാരം എന്നായിരുന്നു പ്രചരണം.
സത്യം
എന്നാല്‍ യാഥാര്‍ത്ഥത്തില്‍ 2018 ഏപ്രില്‍ 12 ന് ദില്ലിയിലെ ഇന്ത്യഗേറ്റിന് മുന്നില്‍ നടന്ന് പ്രതിഷേധ പരിപാടിയുടെ ദൃശ്യങ്ങളായിരുന്നു അത്. ഉന്നാവോ, കത്വ പീഡനങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റില്‍ മക്കള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു.
വ്യാജപ്രചരണം
അര്‍ധരാത്രിയില്‍ നടന്ന പ്രതിഷേധ പരിപാടില്‍ മെഴുക് തിരികള്‍ കത്തിച്ച് പിടിച്ചായിരുന്നു പ്രധിഷേധം സംഘടിപ്പിച്ചത്. പരിപാടി നടക്കുന്നതിനിടെ ചിലര്‍ ബഹളമുണ്ടാക്കുകയും തിക്കും തിരക്കുമുണ്ടാക്കുകയും. ഇതോടെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ക്ഷുഭിതയായി പ്രിയങ്ക രംഗത്ത് എത്തുന്നത്. ഈ ദൃശ്യങ്ങളാണ് മാസങ്ങള്‍ക്കിപ്പുറം പ്രിയങ്ക ഗാന്ധി മദ്യപിച്ചിരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്.