'വിജയ് സർക്കാർ തമിഴ്നാട്ടിൽ 6 മാസം തികയ്ക്കില്ല', മുഖ്യമന്ത്രിയായി സ്റ്റാലിൻ തിരിച്ച് വരുമെന്ന് ഡിഎംകെ എംഎൽഎ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ഡിഎംകെ നേതാവും തിരുച്ചെന്തൂർ എംഎൽഎയുമായ അനിത രാധാകൃഷ്ണൻ രംഗത്ത്. ഈ സർക്കാർ ആറുമാസം പോലും തികയ്ക്കില്ലെന്ന് അനിത രാധാകൃഷ്ണൻ തുറന്നടിച്ചു. മാത്രമല്ല വിജയിയും അദ്ദേഹത്തിന്റെ പാർട്ടിയും വൻ വിജയം നേടുന്നതിന് തൊട്ടുമുമ്പ് വരെ മുഖ്യമന്ത്രിയായിരുന്ന ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ഉടൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അനിത രാധാകൃഷ്ണൻ പറയുന്നു.
തെക്കൻ തമിഴ്‌നാട്ടിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെ, ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ മുതിർന്ന നേതാവും വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്ത ആദവ് അർജുനനെ അനിത രാധാകൃഷ്ണൻ വെല്ലുവിളിച്ചു. ആദവ് അർജുനൻ എംഎൽഎ സ്ഥാനം രാജിവെച്ച് തിരുച്ചെന്തൂരിൽ തനിക്കെതിരെ മത്സരിക്കാൻ തയ്യാറാകണം എന്ന് അനിത രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
"ഈ സർക്കാരിന് ഇനി പരമാവധി നാല് മാസത്തെ ആയുസ്സ് മാത്രമേയുള്ളൂ. അവിടെ ആദവ് അർജുനൻ എന്ന് പറയുന്ന ഒരാളുണ്ട്. ധൈര്യമുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കൂ, ഞാനും രാജിവെക്കാം. നമുക്ക് തിരുച്ചെന്തൂരിൽ വെച്ച് ഏറ്റുമുട്ടാം. ഇത് ഞങ്ങളുടെ മണ്ണാണ്. ഇവിടെ ആരെയും ഞങ്ങൾ തോൽപ്പിക്കും," രാധാകൃഷ്ണൻ വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷമായി തിരുച്ചെന്തൂർ മണ്ഡലം രാധാകൃഷ്ണന്റെ ശക്തമായ കോട്ടയാണ്. 2001ൽ ഡിഎംകെയുടെ പ്രധാന എതിരാളികളായ എഐഎഡിഎംകെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം ആദ്യമായി ഇവിടെ നിന്ന് ജയിച്ചത്. പിന്നീട് 2009 മുതൽ ഡിഎംകെ ടിക്കറ്റിൽ ഈ മണ്ഡലം നിലനിർത്തുകയായിരുന്നു.
ഡിഎംകെ വിട്ട് വിജയിന്റെ ടിവികെയിൽ ചേരുകയും തുടർന്ന് സ്റ്റാലിന്റെ സ്വന്തം തട്ടകമായ കൊളത്തൂരിൽ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്ത വിഎസ് ബാബുവിനെയും രാധാകൃഷ്ണൻ വിമർശിച്ചു. "ഞങ്ങളുടെ തലൈവർ എംകെ സ്റ്റാലിൻ അടുത്ത തവണ ട്രിച്ചിയിൽ നിന്ന് മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സ്റ്റാലിൻ കൊളത്തൂരിനെ സിംഗപ്പൂർ പോലെയാക്കി മാറ്റിയിരുന്നു. വോട്ടർമാരെ ഒരു നന്ദിയുമില്ലാത്തവർ എന്ന് വിളിച്ച് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
"നമ്മുടെ തലൈവർ തന്നെയാണ് അടുത്ത മുഖ്യമന്ത്രി. നാലോ ആറോ മാസങ്ങൾക്കുള്ളിൽ നമ്മുടെ നേതാവ് വീണ്ടും മുഖ്യമന്ത്രിയാകും," അനിത രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ ഈ പ്രസ്താവനകളോട് വിജയിന്റെ ഓഫീസോ, ടിവികെ പാർട്ടിയോ, ആദവ് അർജുനനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിവികെയും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം വൻതോതിൽ മുറുകുന്നതിനിടയിലാണ് ഈ പുതിയ പ്രസ്താവനകൾ വരുന്നത്.
വിജയിന്റെ തിരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തമിഴ്‌നാട് രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു. സംസ്ഥാനത്തെ 234 സീറ്റുകളിൽ 108 എണ്ണവും തൂത്തുവാരിയ ടിവികെ, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ മാത്രം അകലെയാണ് എത്തിയത്. എന്ന് മാത്രമല്ല, കഴിഞ്ഞ 62 വർഷമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും മാറിമാറി ഭരിച്ചിരുന്ന രാഷ്ട്രീയ പാരമ്പര്യത്തിന് അറുതി വരുത്തുകയും ചെയ്തു.
വലിയ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കോൺഗ്രസ്, ഇടത് പാർട്ടികൾ, വിടുതലൈ ചിരുതൈഗൾ കക്ഷി എന്നിവരുടെ പിന്തുണയോടെയാണ് ടി.വി.കെ ആ 10 സീറ്റുകളുടെ കുറവ് നികത്തിയത്. ഈ പാർട്ടികളെല്ലാം നേരത്തെ ഡി.എം.കെയുടെ വിശ്വസ്ത സഖ്യകക്ഷികളായിരുന്നു എന്നതാണ്. ഭൂരിപക്ഷം തെളിയിച്ചതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് നടന്ന സഭാ വിശ്വാസ വോട്ടെടുപ്പിൽ 22നെതിരെ 144 വോട്ടുകൾ നേടി അദ്ദേഹം വിജയിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പിനിടെ എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം എം.എ.ൽ.എമാർ പാർട്ടി നിർദ്ദേശം ലംഘിച്ച് വിജയിനും ടി.വി.കെക്കും അനുകൂലമായി വോട്ട് ചെയ്തതിരുന്നു.












Click it and Unblock the Notifications