തമിഴ്നാട്ടിൽ ജ്വല്ലറി തുരന്ന് വൻ കവർച്ച; 50 കോടിയുടെ സ്വർണം കവർന്നത് 2 മുഖംമൂടിക്കാർ
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ചുവർ തുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ 50 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയിലാണ് വൻ കവർച്ച നടന്നത്. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
ധഹാനുവില്‍ വേറിട്ട നീക്കം; സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും എന്‍സിപിയും!!
ചൊവ്വാഴ്ച രാവിലെ ജ്വല്ലറി ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മൃഗങ്ങളുടെ മുഖമുള്ള ഫാൻസി മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. നഗരമധ്യത്തിലെ ബസ് സ്റ്റാൻഡിനടുത്താണ് ജ്വല്ലറി സ്ഥിതിചെയ്യുന്നത്.
മധ്യമേഖലാ ഐജി വി വരദരാജു, സിറ്റി പോലീസ് കമ്മീഷണർ അമൽരാജ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറനസിക് വിദഗ്ദരെത്തി പരിശോധന നടത്തി. അതിവിദഗ്ദമായാണ് കവർച്ചാ സംഘം ജ്വല്ലറിക്കുള്ളിൽ കയറിയത്. ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്.
ജ്വല്ലറിയുടെ സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ജനുവരിയിലും ഈ പ്രദേശത്ത് വൻ കവർച്ച നടന്നിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ നിന്നും 17 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിന്റെ പിൻവശത്തെ ചുവർ തകർത്ത് അകത്ത് കയറിയായിരുന്നു മോഷണം.