വനിതാദിനത്തിലെ ട്രക്കിങ് അവസാനിച്ചത് ദുരന്തത്തിൽ; ബെൽജിയം സ്വദേശി സ്ഥാപിച്ച ചെന്നൈ ട്രക്കിങ് ക്ലബ്..
ഫെബ്രുവരി ഒമ്പത് മുതൽ ആരംഭിച്ച ബുക്കിങ്ങിൽ ഐടി ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന 39 പേരായിരുന്നു കൊളുക്കുമലയിലേക്കുള്ള ട്രക്കിങിന് പേര് രജിസ്റ്റർ ചെയ്തിരുന്നത്.
മൂന്നാർ/ചെന്നൈ: തേനിയിലെ കൊളുക്കുമല കുരങ്ങിണി വനത്തിലെ കാട്ടുതീയിൽ അകപ്പെട്ടവർ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ട്രക്കിങ് ക്ലബിലെ അംഗങ്ങൾ. സിടിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചെന്നൈ ട്രക്കിങ് ക്ലബ് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കൊളുക്കുമലയിലേക്ക് രണ്ട് ദിവസത്തെ ട്രക്കിങ് സംഘടിപ്പിച്ചത്.
സിടിസിയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയായിരുന്നു രജിസ്ട്രേഷൻ. ഫെബ്രുവരി ഒമ്പത് മുതൽ ആരംഭിച്ച ബുക്കിങ്ങിൽ ഐടി ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന 39 പേരായിരുന്നു കൊളുക്കുമലയിലേക്കുള്ള ട്രക്കിങിന് പേര് രജിസ്റ്റർ ചെയ്തിരുന്നത്. 2008ൽ രൂപീകരിച്ച സിടിസി ഇതിനോടകം നിരവധി ട്രക്കിങുകൾ സംഘടിപ്പിച്ചതിനാൽ ഇവരുടെ ഓരോ യാത്രകളിലും നിരവധിപേർ പങ്കെടുത്തിരുന്നു.
ഗ്രൂപ്പ് വഴി...
46000 പേർ അംഗങ്ങളായിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയായിരുന്നു ചെന്നൈ ട്രക്കിങ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ബെൽജിയം സ്വദേശിയും ചെന്നൈ സിസ്കോ സിസ്റ്റംസിലെ പ്രൊജക്ട് മാനേജറുമായി പീറ്റർ വാൻ ഗെയ്താണ് സിടിസിയുടെ സ്ഥാപകൻ. ട്രക്കിങിന് പുറമേ ചെന്നൈയിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും സിടിസി അംഗങ്ങൾ സജീവമാണ്. ചെന്നൈയിലെ തീരമേഖലകളിലെ ശുചീകരണം, ചെന്നൈ മാരത്തോൺ, നഗരത്തിലെ ശുചീകരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിരുന്നു. ട്രക്കിങ് പ്രേമികളായവരുടെ ഇഷ്ട ഗ്രൂപ്പായ സിടിസി ഇന്ത്യയിലെ അറിയപ്പെടുന്ന ട്രക്കിങ് ക്ലബുകളിലൊന്നാണ്. ഓരോ ട്രക്കിങിനും വേണ്ട നിർദേശങ്ങളും മുൻകരുതലുകളും കൃത്യമായി മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇവർ യാത്രകൾ സംഘടിപ്പിക്കാറുള്ളത്.
നിഷ താമിലോലി...
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിടിസി കൊളുക്കുമലയിലേക്ക് രണ്ട് ദിവസത്തെ ട്രക്കിങ് ഒരുക്കിയത്. മാർച്ച് ഒമ്പതിന് രാവിലെ ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങി മാർച്ച് 11ന് ട്രക്കിങ് അവസാനിപ്പിച്ച് 12ന് രാവിലെ ചെന്നൈയിലെത്തും വിധമായിരുന്നു കൊളുക്കുമല ട്രക്കിങ് പ്ലാൻ. 1500 രൂപയും ഇതിനുപുറമേ യാത്ര ചെലവുകളുമാണ് ട്രക്കിങിൽ പങ്കെടുക്കുന്നവരിൽ നിന്ന് ഈടാക്കിയിരുന്നത്. സിടിസി അംഗങ്ങളായ നിഷ താമിലോലി, ദിവ്യ എന്നിവരായിരുന്നു കൊളുക്കുമല ട്രക്കിങിന്റെ സംഘാടകർ. പേര് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് യാത്രയ്ക്കിടെ സംഭവിക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച് ബോധവാന്മാരാണെന്നും, അപകടം സംഭവിച്ചാൽ സിടിസി ഉത്തരവാദിയല്ലെന്നും വ്യക്തമാക്കുന്ന നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്. ഇത് അംഗീകരിച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർണ്ണമാകു. ഇതിനുപുറമേ ട്രക്കിങിന് വേണ്ട പരിശീലനവും ഇവർ നൽകിയിരുന്നു.
കാട്ടുതീ...
എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി ട്രക്കിങ് ആരംഭിച്ച സിടിസി അംഗങ്ങൾക്ക് യാത്രയുടെ അവസാനഘട്ടത്തിലാണ് ദുരന്തം നേരിടേണ്ടിവന്നത്. വനത്തിനുള്ളിൽ കാട്ടുതീ പടർന്നുപിടിച്ചപ്പോൾ ട്രക്കിങ് സംഘത്തിലെ അംഗങ്ങൾ നാലുപാടും ചിതറിയോടുകയായിരുന്നു. ഇതിനാൽ മിക്കവരും ഒറ്റപ്പെട്ടു പോയി. ട്രക്കിങിൽ പങ്കെടുത്ത ഒമ്പത് പേർ മരിച്ചെന്നാണ് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. പത്തിലേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെയെല്ലാം തേനി, മധുര എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. ഇവരെ ചികിത്സിക്കാനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് സർജന്മാർ തേനിയിലേക്ക് തിരിച്ചെന്നാണ് സർക്കാർ അറിയിച്ചത്. അതേസമയം, ട്രക്കിങ് സംഘത്തിലെ മൂന്നുപേരെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇവർ കൊളുക്കുമല-മീശപ്പുലിമല വഴി കേരളത്തിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചയോടെ തേനി വനത്തിലെ രക്ഷാപ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചു.
മലയാളിയും...
കൊളുക്കുമല കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ പരിക്കേറ്റവരിൽ മലയാളിയായ പെൺകുട്ടിയുമുണ്ടെന്നാണ് വിവരം. കോട്ടയം പാല സ്വദേശിനിയും ചെന്നൈയിലെ ഐടി ജീവനക്കാരിയുമായ മിനാ ജോർജാണ് അപകടത്തിൽ പരിക്കേറ്റ മലയാളി. ഇവർ തേനിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രക്കിങിന്റെ സംഘാടകയായും സിടിസി അംഗവുമായ നിഷ താമിലോലിക്കും കാട്ടുതീയിൽ ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ശരീരമാസകലം പൊള്ളലേറ്റ നിഷ താമിലോലി അതീവ ഗുരുതരാവസ്ഥയിൽ മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം, നിരോധനം മറികടന്ന് ട്രക്കിങ് സംഘടിപ്പിച്ചതിനെതിരെ സിടിസിക്ക് നേരെ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്. വന്യമൃഗ ശല്യമടക്കമുള്ള മേഖലയിലേക്ക് ചെറിയ കുട്ടികളെ വരെ ട്രക്കിങിന് കൊണ്ടുപോയത് ഗുരുതരമായ വീഴ്ചയാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാൻ പോയവർ സിഗരറ്റ് വലിച്ചിട്ടു? കൊളുക്കുമല കത്തിയമർന്നു...
തേനിയിലെ അപകട കാരണം ഞെട്ടിക്കുന്നത്! രക്ഷാപ്രവര്ത്തനത്തിലും പിഴവ്, വനംവകുപ്പ് പ്രതിക്കൂട്ടില്!
18കാരിയും 35കാരിയായ ടീച്ചറും തമ്മിൽ പ്രണയം! സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ കമിതാക്കൾ തല്ലിക്കൊന്നു