പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!
കുമളി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ വെന്തെരിഞ്ഞത് പതിനൊന്ന് മനുഷ്യജീവനുകളാണ്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടില്‍ ട്രക്കിംഗിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പൊള്ളലേറ്റാണ് പതിനൊന്ന് പേരുടേയും മരണം. 39 പേരുടെ സംഘത്തില്‍ 28 പേരെയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. തീപടര്‍ന്ന കാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതുകൂടാതെ രക്ഷാ പ്രവര്‍ത്തനത്തിന് കാട്ടില്‍ പോയവര്‍ കണ്ട കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.
അപകടത്തിൽ 39 അംഗ സംഘം
ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റേ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 39 അംഗ സംഘം കുരങ്ങിണി വനത്തില്‍ ട്രക്കിംഗിന് എത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാട്ടുതീയ്ക്കുള്ള സാധ്യതയുളളതിനാല്‍ സാധാരണ ട്രക്കിംഗിന് അനുമതി നല്‍കാറില്ല. ഈ സംഘം അനുമതിയില്ലാതെയാണ് കാടിനകത്ത് പ്രവേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈറോഡ്, തിരുപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് ഇവര്‍ വിനോദസഞ്ചാരത്തിന് എത്തിയത്. ഐടി ജീവനക്കാരും വിദ്യാര്‍ത്ഥികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംഘങ്ങളായി പിരിഞ്ഞാണ് ഇവര്‍ കാട്ടിലേക്ക് കടന്നത്. ഉച്ചയ്ക്ക് മൂന്നോടെ കാട്ടുതീ പടര്‍ന്നതോടെയാണ് ഇവര്‍ പുറത്ത് കടക്കാനാകാതെ തീയില്‍ കുടുങ്ങിയത്.
കിലോമീറ്ററുകളോടി വിജയലക്ഷ്മി
തീ പടര്‍ന്നതോടെ എല്ലാവരും നിലവിളിച്ച് കൊണ്ട് ചിതറിയോടി. ഉണങ്ങിയ മരങ്ങളിലും പുല്ലിലും തീ പെട്ടെന്ന് പടര്‍ന്ന് പിടിച്ചതോടെ പുറത്ത് കടക്കല്‍ അസാധ്യമായി. പലരും തീയ്ക്ക് മുകളിലൂടെ ചാടി പുറത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും ചൂടേറ്റ് കുഴഞ്ഞ് വീണു. കൂട്ടത്തിലുണ്ടായിരുന്ന വിജയലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് കാട്ടുതീയുടെ വിവരം പോലീസിനേയും വനംവകുപ്പിനേയും അറിയിച്ചത്. കാട്ടിലൂടെ ജീവനും കയ്യില്‍ പിടിച്ച് എട്ട് കിലോമീറ്ററാണ് വിജയലക്ഷ്മി ഓടിയത്. നിസ്സാരപരിക്കുകള്‍ മാത്രം പറ്റിയിരുന്ന വിജയലക്ഷ്മിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് സ്ഥലത്തെ പ്രദേശവാസികള്‍ തന്നെയായിരുന്നു.കാട്ടില്‍ അവരെ കാത്തിരുന്നത് ദുരിതക്കാഴ്ചകളായിരുന്നു.
കരളലിയിപ്പിക്കുന്ന വീഡിയോ
പൊള്ളലേറ്റ് അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പലരും. വെള്ളവോ മരുന്നോ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റാനുള്ള സൗകര്യമോ ഇല്ലായിരുന്നു. കാട്ടില്‍ നിന്നും എങ്ങനെ ഇവരെ പുറത്ത് എത്തിക്കുമെന്നറിയാതെ ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ നിസ്സഹായരായി നോക്കി നില്‍ക്കുക പോലുമുണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തകരില്‍ ചിലര്‍ പകര്‍ത്തി പുറത്ത് വിട്ട വീഡിയോ കരളലിയിപ്പിക്കുന്നതാണ്. തീയില്‍ വസ്ത്രങ്ങള്‍ മുഴുവനായും കത്തിപ്പോയിരുന്നു പലരുടേതും. വലിയ പരുക്കേല്‍ക്കാത്തവര്‍ ശബ്ദിക്കാന്‍ പോലുമാകാതെ നിശ്ചലരായി ഇരിക്കുന്ന കാഴ്ചയായിരുന്നു. പൊള്ളി ഉരുകിക്കിടക്കുന്നവര്‍ക്ക് കൊടുക്കാനുള്ള വെള്ളം പോലും ആവശ്യത്തിനുണ്ടായിരുന്നില്ല.
കുറച്ച് കൂടി വെള്ളം തരാമോ
രക്ഷപ്പെട്ടവരില്‍ ചിലരുടെ കയ്യിലുണ്ടായിരുന്ന ഒന്നോ രണ്ടോ കുപ്പി വെള്ളവും നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളവുമാണ് പരിക്കേറ്റവര്‍ക്ക് നല്‍കിയത്. അതാകട്ടെ പെട്ടെന്ന് തന്നെ തീര്‍ന്ന് പോവുകയുമുണ്ടായി. എല്ലാവര്‍ക്കും വെള്ളം കൊടുക്കേണ്ടത് കൊണ്ട് തന്നെ പൊള്ളലേറ്റ ഒരു പെണ്‍കുട്ടിക്ക് കുറച്ച് വെള്ളം കൊടുത്തപ്പോള്‍ കുറച്ച് കൂടി തരാമോ എന്നവള്‍ അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ കണ്ണ് നനയിക്കുന്നതാണ്. പലര്‍ക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിരിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എങ്ങനെയെങ്കിലും രക്ഷപ്പെടൂത്തൂ എന്ന് ദയനീയമായി പലരും കേണു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
വിശദമായി അന്വേഷിക്കുന്നു
ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുണ്‍, പുനിത, ഹേമലത, ഈറോഡ് സ്വദേശികളായ തമിഴ് ശെല്‍വന്‍, ദിവ്യ, വിവേക്, കോയമ്പത്തൂര്‍ സ്വദേശി വിപിന്‍ എന്നിവരാണ് മരിച്ചത്. അരുള്‍ ശെല്‍വം, ദിവ്യ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. മലയാളിയായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മീന ജോര്‍ജ് അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിനോദയാത്രാ സംഘത്തെ കാട്ടിലെത്തിച്ച ചെന്നൈ ക്ലബ്ബിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അനുമതിയില്ലാതെ സംഘത്തെ കാട്ടില്‍ പ്രവേശിപ്പിച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. കാട്ടുതീയില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ജീവിതവും കരിയറും ത്രിശങ്കുവില്‍.. കളി കൈവിട്ടതോടെ ഷമി പരുങ്ങലിൽ, കോടതിക്ക് പുറത്ത് നീക്കങ്ങൾ!
ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല