തേനിയിലെ അപകടം; വനം വകുപ്പിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ!
തേനി: കേരള-തമിഴ്നാട് അതിർത്ഥിയായ തേനിയിൽ ട്രക്കിങ്ങിനിടെയുണ്ടായ കാട്ടു തീയിൽ അകപ്പെട്ട് ഒമ്പത് മരിച്ച സംഭവത്തിൽ റെയ്ഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. ട്രക്കിങ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചത് തടയാതിരുന്നതിനാണ് നടപടി. വനം വകുപ്പിനെതിരെ രൂക്ഷമായ ആരോപങ്ങളായിരുന്നു നാട്ടുകാർ ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. മൂന്നു ദിവസമായി ഈ മേഖലയില്‍ കാട്ടുതീ ഉണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പിന് അറിയാമായിരുന്നു. എന്നാൽ ട്രക്കിങ്ങിനെത്തിയ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവച്ചു. എന്നിട്ടാണ് ഇവര്‍ സംഘത്തെ കാട്ടിനകത്തേക്ക് കയറ്റിവിട്ടതെന്ന് അപകടത്തിൽപെട്ടയാൾ മൊഴി നൽകിയതോടെയാണ് അധികൃതർ കുരുക്കിലായത്.
അധികൃതരുടെ അനുമതിയില്ലാതെയാണ് സംഘം ട്രക്കിങ്ങിനായി മല കയറിയതെന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ വാദം. വനത്തിനകത്തെ ടോപ് സ്റ്റേഷനിലേക്ക് പോകാനാണ് ഈ സംഘത്തിന് നേരത്തെ പാസ് നല്‍കിയിരുന്നത്. എന്നാല്‍ ട്രക്കിങ് സംഗം ഈ പാസ് ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതുവഴി തന്നെയാണ് ഇവര്‍ അപകടമേഖലയിലേക്ക് പ്രവേശിച്ചതും. എന്നാൽ ഇതിനെല്ലാം വേണ്ട സൗകര്യങ്ങള്‍ ഒരിക്കയത് വനംവകുപ്പാണെന്നാണ് ആരോപണം ഉയരുന്നത്. നേരത്തെയും ഇത്തരം ട്രക്കിങ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ട്രക്കിങിന് അനുമതിയില്ല
അതേ സമയം ട്രക്കിങ് നടത്തിയത് അനുമതിയില്ലാതെയാണെന്ന് തേനി എസ്പി വി ഭാസ്‌കര്‍ പറഞ്ഞു. ട്രക്കിങിനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച പാക്കേജിലാണ് തമിഴ്‌നാട്ടില്‍ നിന്നും 39 പേരടങ്ങുന്ന സംഘം തേനി മീശപ്പുലിമലയില്‍ ട്രക്കിങിനായി എത്തിയത്. അപകടകരമെന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും സംഘം അനിയന്ത്രിതമായി പ്രവേശിക്കുകയായിരുന്നു. ടോപ് സ്റ്റേഷന്‍ വരെമാത്രമാണ് വനം വകുപ്പ് പാസ് നൽകിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കു്നു. ഇവര്‍ക്ക് ടൂറിസ്റ്റ് ഗൈഡായിട്ടെത്തിയിരുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കാട്ടുതീ മനുഷ്യ സൃഷ്ടിയോ?
കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ വനം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ട്രക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രക്കിങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായും എസ്പി അറിയിച്ചു. അതേസമയം കാലാവസ്ഥയില്‍ മാറ്റമുണ്ടായതോടെ കാട്ടുതീ വരാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പിന് അറിയായിരുന്നു. കാടിന്റെ സ്വഭാവം ഇവര്‍ക്ക് അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥര്‍ കാണിച്ചില്ല. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും പോലീസ് കരുതുന്നു.
ഇഷ്ട പാതയിലൂടെ കൊണ്ടുപോയി
ടൂര്‍ ഇന്ത്യ ഹോളിഡേയ്‌സ് എന്ന കമ്പനിയാണ് ട്രക്കിങ് സംഘടിപ്പിച്ചത്. കൊളുക്കു മലയിലെത്തിയ ഇവര്‍ക്കൊപ്പം 12 അംഗങ്ങളുള്ള മറ്റൊരു സംഘവും കുരങ്ങണി മലയിലേക്കുള്ള യാത്രയില്‍ പങ്കു ചേര്‍ന്നു. യാത്ര ചെയ്യേണ്ട പാതയിൽ കാട്ടുതീ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ വഴി മാറ്റിപ്പിടിക്കുകയായിരുന്നു. എന്നാൽ സഞ്ചാരികളെ അവിടെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. വനം വകുപ്പ് അനുവദിച്ച പാതയിലൂടെയല്ല സംഘം യാത്ര തുടര്‍ന്നത് എന്ന് വനം വകുപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്. കാട്ടുതീയെക്കുറിച്ച് മൂന്ന് ദിവസം മുമ്പ് തന്നെ വിവരം ഉണ്ടായിട്ടും സഞ്ചാരികളെ അവരുടെ ഇഷ്ട പാതയിലൂടെ കൊണ്ടു പോകുമ്പോൾ സുരക്ഷ മുൻ കരുതലുകൾ എടുത്തില്ലെന്നും ആരോപണമുണ്ട്. ഇതിന് വനംവകുപ്പ് അധികൃതർ ഉത്തരം പറയേണ്ടി വരും.
അന്വേഷണം കേരലവുമായി ഒന്നിച്ച് നടത്തും
തേനി എസ്പി വി ഭാസ്‌കറിനാണ് അന്വേഷണ ചുമതലയെങ്കിലും വിവിധ സംഘങ്ങളായാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘം. നമേഖലയില്‍ ട്രെക്കിംഗ് നിരോധിച്ച കേരള സര്‍ക്കാര്‍ നടപടി തന്നെ വരും ദിവസങ്ങളില്‍ തമിഴ്നാട് സര്‍ക്കാരും പിന്‍തുടര്‍ന്നേക്കും. അതിര്‍ത്തിമേഖലയില്‍ അനധികൃത ട്രെക്കിംഗ് സംബന്ധിച്ചുള്ള അന്വേഷണം കേരളവുമായി ഒന്നിച്ച് നടത്താനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ നടക്കും. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും, ഗുരതമായി പൊള്ളലേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്ക് സാരമല്ലാത്തവര്‍ക്ക് 50,000 രൂപയും തമിഴ്നാട് സര്‍ക്കാര്‍ സഹായം നല്‍കും. മധുര മെഡിക്കല്‍ കോളജിലും, സ്വകാര്യ ആശുപത്രികളിലും പൊള്ളലേറ്റ് കഴിയുന്ന 27 പേരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്.