സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ല, ലഖ്‌നൗവിൽ മഴയത്ത് സമരവുമായി റോഡിലിറങ്ങി വിദ്യാർത്ഥിനികൾ
ലഖ്‌നൗ: സ്‌കൂളില്‍ അധ്യാപകരുടെ കുറവ് മൂലം ക്ലാസ്സുകള്‍ മുടങ്ങുന്നതില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി വിദ്യാര്‍ത്ഥിനികള്‍. ലഖ്‌നൗവിലെ ജയ് പ്രകാശ് നാരായണ്‍ സര്‍വോദയ വിദ്യാലയ് എന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് സമരത്തിന് ഇറങ്ങിയത്. ഏറെ നാളായി സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തത് കാരണം പഠനം തടസ്സപ്പെടുകയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.
തങ്ങളുടെ സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പെരുംമഴയത്ത് റോഡിലിറങ്ങി പ്രതിഷേധിച്ചത്. നാല് ദിവസങ്ങള്‍ക്കിടെ ഇതേ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്യുന്നത്. പോസ്റ്ററുകളും ബാനറുകളും കയ്യിലെന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വെള്ളിയാഴ്ചയും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു.

കനത്ത മഴ പെയ്യുന്നുണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥിനികള്‍ രാവിലെ 9 മണിയോടെ ദുബ്ബഗ്ഗ-കാണ്‍പൂര്‍ ബൈപാസ്സിനും ബല്‍രാജ്ഗഞ്ചിനും ഇടയിലുളള റോഡില്‍ പ്രതിഷേധവുമായി ഇറങ്ങി. ഏതാനും വിദ്യാര്‍ത്ഥിനികള്‍ മഴ നനയാതിരിക്കാന്‍ തലയില്‍ ഷോളിട്ട് റോഡില്‍ കുത്തിയിരുന്നു. മറ്റ് ചിലര്‍ കൈകള്‍ കോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ത്തും പ്രതിഷേധിച്ചു.
ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ , സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ചീഫ് ഡെവലപ്പമെന്റ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്ത് എത്തി വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ തിരിച്ച് സ്‌കൂളിലേക്ക് പോകാന്‍ തയ്യാറായത്.
സയന്‍സ് പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുളള സ്‌കൂളില്‍ ആകെ ഉളളത് ഒരു കെമിസ്ട്രി ടീച്ചര്‍ മാത്രമാണ്. ഫിസിക്‌സ്, ബയോളജി പോലുളള വിഷയങ്ങള്‍ക്ക് അധ്യാപകരില്ല. പരീക്ഷകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് അധ്യാപകരമുളളത് തയ്യാറെടുപ്പുകളെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥിനികളിലൊരാള്‍ പിടിഐയോട് പ്രതികരിച്ചു. ആവശ്യങ്ങള്‍ നടപ്പായില്ലെങ്കിലും വീണ്ടും സമരം ചെയ്യുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്.



Click it and Unblock the Notifications