'ആ ബന്ധത്തിൽ ഒരാളല്ല, രണ്ട് പേരുമുണ്ട്, ടാർഗറ്റാകുന്നത് സ്ത്രീ മാത്രം', തൃഷയ്ക്ക് പിന്തുണയുമായി കങ്കണ റണാവത്ത്
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായുളള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപരമായും അല്ലാതെയും ആക്രമിക്കപ്പെടുന്ന നടി തൃഷ കൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അടക്കമുളളവരില്‍ നിന്നുമടക്കം തൃഷ ദ്വയാര്‍ത്ഥ പ്രയോഗം പോലുളള അധിക്ഷേപങ്ങള്‍ക്ക് ഇരയായിരുന്നു.
കുളുവില്‍ ദിശ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തമിഴ്‌നാട്ടിലെ വിഷയങ്ങളില്‍ കങ്കണ പ്രതികരിച്ചത്. വിജയുടേയോ തൃഷയുടേയോ പേരെടുത്ത് പറയാതെയാണ് കങ്കണയുടെ പ്രതികരണം.
''തമിഴ്‌നാട്ടില്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ കണ്ടതാണ്. അറിയപ്പെടുന്ന ഒരു നടനും നടിയും ഉള്‍പ്പെട്ട വിഷയത്തില്‍, രണ്ട് പേരും ആ ബന്ധത്തില്‍ ഭാഗങ്ങളാണ്. എന്നാല്‍ അധിക്ഷേപത്തിന്റെയും വ്യക്തിഹത്യയുടേയും കാര്യം വരുമ്പോള്‍ എപ്പോഴും സ്ത്രീകളാണ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്'', കങ്കണ റണാവത്ത് പറഞ്ഞു.

''സ്ത്രീകള്‍ക്ക് നേരെയുളള ഇത്തരം പെരുമാറ്റങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ലോകത്ത് എല്ലായിടത്തും ഉളളതാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍, വിജയിച്ച സ്ത്രീകള്‍, അഭിനേത്രികള്‍, രാഷ്ട്രീയക്കാരികള്‍, അധികാര സ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകള്‍ എന്നിവരുടെയെല്ലാം വ്യക്തിത്വം ആക്രമിക്കപ്പെടുന്നത് ലോകത്ത് എല്ലായിടത്തുമുണ്ട്'', കങ്കണ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വന്ന് തിരഞ്ഞെടുപ്പ് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ വാര്‍ത്തകളില്‍ തൃഷയും നിറയുന്നുണ്ട്. വിജയ്്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതോടെയാണ് കുടുംബ പ്രശ്‌നങ്ങള്‍ പുറംലോകത്തിന് മുന്നിലെത്തുന്നത്. സിനിമയിലെ ഒരു നടിയുമായി വിജയ്ക്ക് 2021 മുതല്‍ ബന്ധമുണ്ടെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിച്ചിരുന്നു.
അതിനിടെയാണ് വിജയ്‌ക്കൊപ്പം പല പൊതു-സ്വകാര്യ പരിപാടികളിലും തൃഷയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇതോടെ വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഭാര്യ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല. അതേസമയം തൃഷയും അമ്മയും ചടങ്ങിനെത്തി. മാത്രമല്ല സ്വാതന്ത്ര ദിനത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ വിജയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു തൃഷയുടെ ഇരിപ്പിടം.
അതിനിടെ വിജയെ രാഷ്ട്രീയമായി ആക്രമിക്കുന്ന ബിജെപിയും ഡിഎംകെയും അടക്കം പ്രതിപക്ഷ കക്ഷികള്‍ തൃഷയേയും കടന്നാക്രമിക്കുക പതിവായി. തൃഷയെ എപ്പോള്‍ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എപ്പോഴാണ് എന്നതടക്കമുളള പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ കാവേരി വിഷയത്തില്‍ സംസാരിക്കുന്നതിനിടെ ഉദയനിധി സ്റ്റാലിന്‍ തൃഷയെ കുറിച്ച് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത് വലിയ വിവാദമായിരുന്നു.



Click it and Unblock the Notifications
