ബാബറി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണോ? എഎസ്‌ഐ റിപ്പോര്‍ട്ടിനെ ഖണ്ഡിച്ച് ഗവേഷകര്‍
ദില്ലി: 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. മസ്ജിദ് നിലനിന്ന സ്ഥലത്ത് ആദ്യം ക്ഷേത്രമുണ്ടായിരുന്നുവെന്നും രാമന്റെ ജന്‍മ സ്ഥലമാണിതെന്നുമാണ് സംഘപരിവാരത്തിന്റെ വാദം. സത്യത്തില്‍ പള്ളി നിന്നിരുന്ന സ്ഥലത്ത് ആദ്യം ക്ഷേത്രമുണ്ടായിരുന്നോ? ക്ഷേത്രം തകര്‍ത്തിട്ടാണോ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ പള്ളിയുണ്ടാക്കിയത്.
2003ല്‍ പള്ളി നിന്ന സ്ഥലത്ത് പുരാവസ്തു വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ഈ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കുകയാണ് പുരാവസ്തു ഗവേഷകര്‍....

ദുരൂഹ നീക്കം
പതിനാറാം നൂറ്റാണ്ടിലാണ് ബാബര്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം അയോധ്യയില്‍ പള്ളി പണിയുന്നത്. 1948ന് ശേഷം വിവാദം ആരംഭിച്ചു. 1992ല്‍ കര്‍സേവകര്‍ പള്ളി പൊളിച്ചു. പള്ളി പൊളിച്ചതിന്റെ 26 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ്, ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങള്‍ ദുരൂഹമാണ് എന്ന് പുരാവസ്തു ഗവേഷക സുപ്രിയ വര്‍മ ഹഫ്‌പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി
2010ല്‍ സുപ്രിയയും മറ്റൊരു പുരാവസ്തു ഗവേഷക ജയ മേനോനും ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകള്‍ എതിര്‍ത്ത് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തന്നെയാണ് പുതിയ അഭിമുഖത്തിലും സുപ്രിയ പറയുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 2003ല്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്ന് ഇരുവരും പറയുന്നു.

ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല
2003ല്‍ പുരാവസ്തു വകുപ്പ് ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് മണ്ണെടുത്ത് പരിശോധന നടത്തിയിരുന്നു. ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷം 2003 ഓഗസ്റ്റില്‍ അലഹാബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പള്ളിക്ക് താഴെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇത് തീര്‍ത്തും തെറ്റാണെന്നാണ് സുപ്രിയ വര്‍മയും ജയ മേനോനും പറയുന്നത്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പുരാവസ്തു വകുപ്പ് പ്രഫസറാണ് സുപ്രിയ വര്‍മ, ശിവ നാടാര്‍ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയാണ് ജയ മേനോന്‍. പുരാവസ്തു വകുപ്പ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് 2003ല്‍ പരിശോധന നടത്തിയതെന്ന് ഇരുവരും പറയുന്നു.

വാദം കെട്ടിച്ചമച്ചത്
സുന്നി വഖഫ് ബോര്‍ഡിന്റെ പ്രതിനിധികളായ പുരാവസ്തു ഗവേഷകരായിരുന്നു ഇരുവരും. തീവ്ര ഹിന്ദു സംഘടനകള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവത്രെ. പള്ളി നിന്നിരുന്ന സ്ഥലത്ത് പരിശോധിച്ചപ്പോള്‍ ക്ഷേത്രത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് സുപ്രിയ വര്‍മ ഹഫ്‌പോസ്റ്റ് ഇന്ത്യയോട് പറഞ്ഞു.

ഉദ്യോഗസ്ഥന് ഉയര്‍ന്ന പദവിയില്‍ നിയമനം
ബിആര്‍ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 2016ല്‍ മണിയെ നരേന്ദ്ര മോദി സര്‍ക്കാര്‍ നാഷണല്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ച കാര്യവും സുപ്രിയ വര്‍മ എടുത്തുപറയുന്നു. പുരാതന ക്ഷേത്രങ്ങളുടെ പ്ലാനുമായി യാതൊരു ബന്ധമില്ലാത്ത അവശിഷ്ടങ്ങളാണ് ലഭിച്ചത്.

പള്ളിയുടെ രൂപകല്‍പ്പന
പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ മതില്‍, 50 പില്ലറുകള്‍, രൂപകല്‍പ്പനയുടെ അംശങ്ങള്‍ എന്നിവയാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് സമര്‍ഥിക്കാന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പടിഞ്ഞാറ് ഭാഗത്തെ മതില്‍ പള്ളിയുടെ രൂപകല്‍പ്പനയാണ്. നമസ്‌കരിക്കാന്‍ നില്‍ക്കുന്ന ഭാഗത്തെ അടയാളമാണത്. അത്തരം രൂപകല്‍പ്പന ക്ഷേത്രത്തിനുണ്ടാകില്ല. ക്ഷേത്രത്തിന് വ്യത്യസ്തമായ രൂപകല്‍പ്പനയാണുണ്ടാകുകയെന്നും സുപ്രിയ വര്‍മ പറയുന്നു.

മറ്റു രണ്ടുവാദങ്ങള്‍
തൂണുകള്‍ കണ്ടെത്തി എന്നാണ് മറ്റൊരു വാദം. എന്നാല്‍ ഇത് തൂണുകളായിരുന്നില്ല. ചെളി നിറച്ച തകര്‍ന്ന കല്ലുകളായിരുന്നു. പിന്നെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത് 500ഓളം പുരാതന നിര്‍മിതിയുടെ ശകലങ്ങള്‍ ലഭിച്ചുവെന്നതാണ്. ഇതില്‍ 12 എണ്ണമാണ് പ്രധാനമായും എടുത്തു പറഞ്ഞത്. ഇതാകട്ടെ കുഴിയെടുത്തപ്പോള്‍ ലഭിച്ചതല്ല. പള്ളിയുടെ മേല്‍ഭാഗത്ത് കിടന്നിരുന്ന അവശിഷ്ടങ്ങളായിരുന്നുവെന്നും സുപ്രിയ വര്‍മ പറയുന്നു.












Click it and Unblock the Notifications