കരസേന മേധാവി ബിപിൻ റാവത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല, വിവാദത്തിൽ വിശദീകരണവുമായി കരസേന
ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുളള പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് എതിരെ വിമര്‍ശനം ശക്തമാവുകയാണ്. സേനാ മേധാവി രാഷ്ട്രീയം പറയുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലാത്തതാണ് എന്നാണ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കരസേനാ മേധാവി രാഷ്ട്രീയത്തില്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ല എന്നാണ് കരസേനാ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ കുറിച്ചോ പൗരത്വ രജിസ്റ്ററിനെ കുറിച്ചോ റാവത്ത് പരാമര്‍ശിച്ചിട്ടില്ല എന്നാണ് സേന ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വിശദീകരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് റാവത്ത് ചെയ്തത് എന്നും അത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് എന്നുമാണ് വിശദീകരണം.
ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരസേനാ മേധാവി വിവാദ പ്രസ്താവന നടത്തിയത്. തെറ്റായ ദിശയിലേക്ക് ആളുകളെ നയിക്കുന്നവരല്ല നേതാക്കള്‍. നമ്മുടെ നഗരത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിലേക്ക് നയിക്കുന്ന യൂണിവേഴ്സിറ്റിയിലേയും കോളേജിലേയും വിദ്യാര്‍ത്ഥികളെ നാം കാണുന്നുണ്ട്. അതല്ല നേതൃത്വം എന്നാണ് ജനറല്‍ റാവത്ത് പ്രസംഗിച്ചത്.
സൈനിക മേധാവി സ്ഥാനത്ത് നിന്ന് ജനറല്‍ റാവത്ത് വിരമിക്കാന്‍ 5 ദിവസം മാത്രം അവശേഷിക്കവേയാണ് വിവാദ പ്രസ്താവന. റാവത്ത് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ബിജെപി നേതാവിനെ പോലെയാണ് ബിപിന്‍ റാവത്ത് പെരുമാറിയത് എന്നും സൈന്യത്തിന്റെ നിഷ്പക്ഷത നിലനിര്‍ത്താന്‍ ബിപിന്‍ റാവത്തിനെ നിയന്ത്രിക്കണം എന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതീവ ഗുരുതരമായ ചട്ടലംഘനമാണ് ബിപിന്‍ റാവത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ ശാസിക്കണം എന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.