സവർക്കർ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ പാകിസ്താൻ ഉണ്ടാകുമായിരുന്നില്ല, ഭാരത രത്ന നൽകണമെന്ന് താക്കറെ!
മുംബൈ: സവര്‍ക്കറെ ബഹുമാനിക്കാത്ത കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ ചെരിപ്പൂരി അടിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. 2018ല്‍ മണിശങ്കര്‍ അയ്യര്‍ സവര്‍ക്കറെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഉദ്ധവ് താക്കറെ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സവര്‍ക്കറെ കുറിച്ചുളള പുസ്തകത്തിന്റെ പ്രകാശന പരിപാടിയിലാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.
മണിശങ്കര്‍ അയ്യര്‍ സവര്‍ക്കര്‍ക്കെതിരെ സംസാരിക്കുന്ന നേരത്ത് താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചെരിപ്പൂരി അടിക്കുമായിരുന്നു എന്നും ശിവസേന തലവന്‍ പറഞ്ഞു. ഹിന്ദുത്വ എന്ന വാക്കിന്റെ പിതാവ് സവര്‍ക്കര്‍ ആണെന്നും രാജ്യത്തെ രണ്ടായി വിഭജിക്കുക എന്ന ആശയം മുഹമ്മദ് അലി ജിന്നയുടേത് അല്ല സവര്‍ക്കറുടേത് ആണ് എന്നുമാണ് മണിശങ്കര്‍ അയ്യര്‍ അന്ന് പറഞ്ഞത്.
ദില്ലി യൂണിവേഴ്‌സിറ്റി ക്യാംപസ്സില്‍ സവര്‍ക്കറുടെ പ്രതിമ തകര്‍ത്ത ആളുകളെ പൊതുമധ്യത്തില്‍ കൈകാര്യം ചെയ്യണമെന്നും അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സവര്‍ക്കര്‍ ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാകിസ്താന്‍ എന്നൊരു രാജ്യം തന്നെ പിറക്കുമായിരുന്നില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ ആശയം മുന്നോട്ട് വെയ്ക്കുന്ന സര്‍ക്കാരാണ് നമ്മുടെ ഇപ്പോഴുളള സര്‍ക്കാര്‍. അതുകൊണ്ട് തന്നെ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രുവും മഹാത്മാ ഗാന്ധിയും രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കി എന്നത് അംഗീകരിക്കുന്നു. എന്നാല്‍ അതിനര്‍ത്ഥം ഇവിടെ രണ്ട് കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവെന്നും മറ്റുളളര്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നല്ലെന്നും താക്കറെ വ്യക്തമാക്കി. സവര്‍ക്കര്‍ക്കെതിരെ പറഞ്ഞ രാഹുല്‍ ഗാന്ധി ഒന്നിനും കൊള്ളാത്തവനാണെന്നും താക്കറെ പരിഹസിച്ചു.