'മുംബൈയിലും പൂനയിലും മിലിട്ടറി ലോക്ക് ഡൗൺ, ലഭിക്കുക പാലും മരുന്നും മാത്രം' ; പ്രചരണത്തിന് പിന്നിൽ
ദില്ലി; മെയ് 31 നാണ് രാജ്യത്ത് ലോക്ക് ഡൗൺ അവസാനിക്കുന്നത്. അഞ്ചാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈയിലും പൂനയിലും സൈന്യത്തെ വിന്യസിപ്പിച്ച് ലോക്ക് ഡൗൺ നടപ്പാക്കിയേക്കുമെന്നുള്ള ചില വാർത്തകളാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്.
'ശനിയാഴ്ച മുതൽ മുബൈയിലും പൂനയിലും 10 ദിവസം സൈനികനെ വിന്യസിക്കും. അതുകൊണ്ട് ആവശ്യസാധനങ്ങൾ വാങ്ങി സൂക്ഷിക്കണം. പച്ചക്കറികൾ ഉൾപ്പെടെയുള്ള കരുതണം. നഗരം പൂർണമായും സൈനിക നിയന്ത്രണത്തിലായിരിക്കും. പാലും മരുന്നുകളും മാത്രമേ ലഭിക്കുകയുള്ളൂ. മഹാരാഷ്ട്ര സർക്കാർ ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടത്തുകയാണ്. ഉടൻ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കും' എന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.

എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് സൈന്യം വ്യക്തമാക്കി. സൈന്യത്തെ വിന്യസിച്ച് ലോക്ക് ഡൗൺ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവശ്യ വസ്തുക്കൾ ഉൾപ്പെടെ എല്ലാം ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ചാകും മുന്നോട്ടുള്ള നടപടികളെന്നും സർക്കാർ വ്യക്തമാക്കി.
മെയ് 31 ന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണിത്. നിലവിൽ രാജ്യത്ത് 1,51,767 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 4337 പേരാണ് മരിച്ചത്. 83,004 ആക്ടീവ് കൊവിഡ് കേസുകളാണ് ഉള്ളത്. അഞ്ചാം ഘട്ടം പ്രഖ്യാപിക്കുമെങ്കിലും കൂടുതൽ മേഖലകളിൽ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നൽകിയേക്കും.












Click it and Unblock the Notifications