സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ
ബെംഗളൂരു: കര്‍ണാടകത്തില്‍ അറ്റകൈ നീക്കവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. ഏത് വിധത്തിലും സര്‍ക്കാരിന് പിടിച്ച് നിര്‍ത്താനുള്ള തന്ത്രങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കുന്നത്. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന സാധ്യത ഉള്‍പ്പെടെ ജെഡിഎസ് നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്. ബിജെപിക്ക് 107 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ഇനി ആറ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ സഭ നിലനില്ക്കും.
അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാലും സഖ്യം തുടര്‍ന്നാല്‍ മതിയെന്ന നിലപാടാണ് എച്ച്ഡി ദേവഗൗഡ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് ചില നിര്‍ദ്ദേശങ്ങളും ദേവഗൗഡ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസ്ദിന് മുന്നില്‍ വെച്ചിട്ടുണ്ട്.
സിദ്ധരാമയ്യ മുഖ്യനാവട്ടെ
ഭരണത്തില്‍ തുടരേണ്ടതിന്റെ എല്ലാ സാധ്യതകളും തേടണമെന്നാണ് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ ഗുലാം നബി ആസാദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജെഡിഎസില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടും ദേവഗൗഡയ്ക്ക് ഇപ്പോള്‍ എതിര്‍പ്പില്ല. സഖ്യത്തെ പിടിച്ച് നിര്‍ത്താന്‍ അത് മാത്രമാണ് പോംവഴിയെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ഗുലാം നബിയോട് ദേവഡൗഡ ആവശ്യപ്പെട്ടെന്നാണ് വിവരം. തന്റെ അനുയായികളായ രാജിവെച്ച എംഎല്‍എമാരോട് തിരികെ വരാന്‍ ആവശ്യപ്പെടാനും സിദ്ധരാമയ്യയോട് നിര്‍ദ്ദേശിക്കണമെന്നും ദേവഗൗഡ പറഞ്ഞു.
നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് വരെയെങ്കിലും സഖ്യസര്‍ക്കാര്‍ താഴെവീഴാതിരിക്കാനുള്ള എല്ലാ സാധ്യതകളും സ്വീകരിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ മറ്റ് ചില നിര്‍ദ്ദേശങ്ങളും ദേവഗൗഡ മുന്നോട്ട് വെച്ചിട്ടുണ്ട്. വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയാണെങ്കില്‍ മുഴുവന്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും ഒരുമിച്ച് രാജിവെയ്ക്കണമെന്നാണ് ദേവഗൗഡയുടെ നിര്‍ദ്ദേശം.ഇതോടെ നിയമസഭയിലെ അംഗബബലം 108 ആകും. ഗവര്‍ണര്‍ക്ക് സഭ പിരിച്ചുവിടേണ്ടി വരും. ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് നിര്‍ദ്ദേശിക്കും. എന്നാല്‍ ഇത് എളുപ്പം നടപ്പാകണമെന്നില്ല.
എളുപ്പം നേടിയെടുക്കാം
ബിജെപിക്ക് നിലവില്‍ 107 അംഗങ്ങളുടെ പിന്തുണ ഉണ്ട്. സഭ നിലനില്ക്കാന് ഇനി 6 പേരുടെ പിന്തുണ കൂടി വേണ്ടി വരും. എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ താത്പര്യപ്പെട്ടാതെ ബിജെപിയെ പിന്തുണയ്ക്കുന്ന കൂടുതല്‍ എംഎല്‍എമാര്‍ ഇപ്പോഴും ഭരണകക്ഷികളില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ആറ് പേരുടെ പിന്തുണ ബിജെപിക്ക് എളുപ്പം നേടിയെടുക്കാന്‍ കഴിയും. ഒരുപക്ഷേ ഏകെ ബിഎസ്പി എംഎല്‍എയായ മഹേഷ് ഉള്‍പ്പെടെ രാജിവെച്ചേക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, കോൺഗ്രസ്, ജെഡി എസ് അംഗങ്ങൾ രാജിവച്ച് സഭ പിരിച്ചുവിടുന്നില്ലെങ്കിൽ 110 ൽ അധികം നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കും.
കാത്തിരിക്കാം
അത് പക്ഷേ സഖ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. അതുകൊണ്ട് തന്നെ ഈ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. സഖ്യസര്‍ക്കാരിനെ സംരക്ഷിക്കാന്‍ സാധിക്കുന്ന മുഴുവന്‍ വഴികളും ഫലം കണ്ടില്ലേങ്കില് ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കും വരെ കാത്തിരിക്കാം എന്ന നിര്‍ദ്ദേശവും ജെഡിഎസ് നേതാക്കള്‍ മുന്പോട്ട് വെച്ചിട്ടുണ്ട്. അതുമല്ലെങ്കില്‍ സഭയില്‍ വെള്ളിയാഴ്ച ധനകാര്യ ബില്‍ അവതരിപ്പിച്ചതിന് ശേഷം രാജിവെച്ച് പുറത്ത് പോകാം എന്നാണ് കുമാരസ്വാമിയോട് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.