രഘുറാം രാജന്‍ തുടക്കം മാത്രം; രാഹുലിന്‍റെ തന്ത്രങ്ങള്‍ ഇങ്ങനെ, രണ്ടാവരവിനായി പിഴക്കാത്ത ചുവടുകള്‍
ദില്ലി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിസന്ധിയും ബന്ധപ്പെട്ട സാഹചര്യങ്ങളുമായിരുന്നു അഭിമുഖത്തിന് ആധാരമായ വിഷയങ്ങള്‍. കോവിഡ് പ്രതിസന്ധിയില്‍ വലയരുന്ന പാവപ്പെട്ടവര്‍ക്ക് അടിയന്തരമായി 65000 കോടിരൂപയുടെ സഹായം എത്തിക്കണമെന്നാണ് രഘുറാം രാജന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.
ഇന്ത്യയില്‍ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനയുടെ എണ്ണം കുറവാണെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം രഘുറാം രാജന്‍ പിന്തുണയ്ക്കുകയും ചെയ്തു. രാജ്യത്ത് ദിവസം 2 ലക്ഷം പരിശോധനയെങ്കിലും ആവശ്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. രഘുറാം രാജനുമായുള്ള അഭിമുഖത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് വലിയ പ്രശംസയാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
മടങ്ങിവരവ്
രഘുറാം രാജനുമായുള്ള രാഹുൽ ഗാന്ധിയുടെ ഓൺലൈൻ വീഡിയോ കോൺഫറൻസ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മടങ്ങിവരുന്നതിന്റെ മുന്നോടിയായിട്ടാണ് പലരും കാണുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ, നയപരമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനായി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ സോണിയ ഗാന്ധി നിയമിച്ചിരുന്നു.
അധ്യക്ഷസ്ഥാനം ഏറ്റെടുക്കും
അധ്യക്ഷനായി മന്‍മോഹന്‍ സിങും, മറ്റ് പല മുതിര്‍ന്ന നേതാക്കളും ഉണ്ടെങ്കിലും സമിതിയില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി തന്നെയാണ്. കൊറോണ വൈറസ് പ്രതിസന്ധിക്ക് ശമനം ഉണ്ടായാല്‍ രാഹുല്‍ എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തയ്യാറെടുപ്പ്
കൃത്യമായ പദ്ധതികളോടെയും തയ്യാറെടുപ്പുകളോടെയുമാണ് ദേശിയ അധ്യക്ഷ സ്ഥാനത്തേക്കുള്ള രണ്ടാം വരവിനായി രാഹുല്‍ ഗാന്ധി ഒരുങ്ങുന്നത്. വിവിധ മേഖലകളില്‍ വിദഗ്ധരുമായുള്ള ആസൂത്രിതമായ ഇടപെടലുകൾ രാഹുൽ ഗാന്ധി നിരന്തരം നടത്തുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനുമായി അദ്ദേഹം അഭിമുഖം നടത്തിയത്.
സ്വാധീനം
തുടര്‍ന്നും പ്രമുഖരും വിദഗ്ധരുമായ ആളുകളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ചകളും അഭിമുഖകളും നടത്തും. ഇത്തരം ഇടപെടലുകളിലൂടെ തന്റെ നേതൃത്വത്തിനും ബൗദ്ധിക സ്വാധീനത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് രാഹുല്‍ ഗാന്ധി പ്രതീക്ഷിക്കുന്നു. അതൊടൊപ്പം തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയാല്‍ മുമ്പില്ലാത്ത വിധം വെല്ലുവിളികളും അദ്ദേഹത്തിന് മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
ഉടച്ചു വാര്‍ക്കുക
സംഘടനയെ ഉടച്ചു വാര്‍ക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. സമൂലമായ പുനഃസംഘടന തന്നെ അദ്ദേഹത്തിന് നടത്തേണ്ടി വരും. സീനിയര്‍-ജൂനിയര്‍ പ്രശ്നങ്ങളായിരിക്കും പുനഃസംഘടനയില്‍ പ്രശ്നങ്ങളായി ഉയര്‍ന്നു വരിക. വ്യക്തിപരമായി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസത നേടുക എന്നതും രാഹുല്‍ ഗാന്ധിക്ക് പ്രധാനപ്പെട്ട കാര്യമാണ്. പ്രമുഖരുമായി നടത്തുന്ന ചര്‍ച്ചകള്‍ ഇതില്‍ വലിയ സ്വാധീനം ചെയ്യുമെന്നും രാഹുല്‍ കണക്ക് കൂട്ടുന്നു.
എതിര്‍പക്ഷത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വളരെ ശക്തരായ നേതാക്കളെയാണ് നേരിടേണ്ടത് എന്നതിനാല്‍ വളരെ കരുതലോടെയുള്ള നീക്കങ്ങളാവും രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. ജനകീയ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം.
തോല്‍വിയുടെ ഉത്തരവാദിത്തം
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ നരേത്തെ അധ്യക്ഷ പദം ഒഴിഞ്ഞത്. പിന്നീട് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. 6 മാസക്കാലം, അതിനിടയില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുകയെന്ന ധാരണയിലായിരുന്നു സോണിയ പദവി ഏറ്റെടുത്തത്.
6 മാസക്കാലാവധി
ഈ മാസം 10 ഓടെ അധ്യക്ഷ സ്ഥാനത്തെ 6 മാസക്കാലാവധി സോണിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ രാഹുലിന്‍റെ മടങ്ങിവരവില്‍ തീരുമാനം ഉണ്ടായേക്കും. കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എഐസിസി പുനഃസംഘടന വൈകുന്നത്. രാഹുലിന്‍റെ തിരിച്ചു വരവിന് ഏറ്റവും ഉചിതമായ സമയമായിട്ടാണ് നിലവിലെ സാഹചര്യത്തെ കാണുന്നത്.
അനുകൂല മനോഭാവം
അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ രാഹുലിനും അനുകൂല മനോഭാവമാണ് ഉള്ളത്. എന്നിരുന്നാലും പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗത്വത്തിനും പ്രസിഡന്‍റ് പദവിക്കും ചട്ടങ്ങള്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പിനെ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വരും. എന്നാല്‍ ഇത് വെറും നടപടിക്രമങ്ങള്‍ മാത്രമാകും. പ്രസിഡന്‍റ് പദവിക്ക് പുറമെ സംഘടന ചുമതലയിലും മാറ്റം ഉണ്ടായേക്കും.
സച്ചിന്‍ പൈലറ്റ്
നിലവില്‍ കെസി വേണുഗോപാല്‍ വഹിക്കുന്ന സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിയില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എത്തിയേക്കും. നിലവില്‍ പ്രവര്‍ത്തക സമതിയില്‍ ക്ഷണിതാവായ അദ്ദേഹത്തെ സ്ഥിരം അംഗവുമാക്കിയേക്കും. കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്.
ഉപാധ്യക്ഷനും
അധ്യക്ഷന് പുറമെ ഉപാധ്യക്ഷനെ നിയമിക്കുകയെന്ന സാധ്യതയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ ഗുലാംനബി ആസാദ്, മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും നറുക്ക് വീണേക്കും. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് കെവി തോമസിനേയും ഉള്‍പ്പെടുത്തിയേക്കും. എതായാലും പുതിയൊരു ടീം രാഹുലിന് കീഴില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തും. ജൂനിയര്‍-സീനിയര്‍ നേതാക്കള്‍ക്കെല്ലാം ഇതില്‍ പ്രധാന പങ്കുണ്ടാവും.
ഉപതിരഞ്ഞെടുപ്പ്: ആ ആറുപേരെ പൂട്ടാന്‍ കോണ്‍ഗ്രസിന് പ്രത്യേക തന്ത്രം; ബിജെപി നേതാവടക്കം പരിഗണനയില്‍
തികഞ്ഞ മർക്കടമുഷ്ടിയും, നീരസവും, പുച്ഛഭാവവും ആ മുഖത്ത് ഉണ്ടായിരുന്നു: പിണറായിക്കെതിരെ കുറിപ്പ്