കോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾ
ഭോപ്പാൽ; കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയതിന് സമാനമായ മാതൃകയിലാണ് ബിജെപി മധ്യപ്രദേശിലും ഭരണം പിടിച്ചത്. കോൺഗ്രസ് എംപിയും കേന്ദ്രമന്ത്രിയും ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ മറുകണ്ടം ചാടിച്ചായിരുന്നു ബിജെപിയുടെ നീക്കം. സിന്ധ്യ രാജിവെച്ചതോടെ സിന്ധ്യ പക്ഷത്തുള്ള 22 എംഎൽഎമാരും രാജിവെച്ച് ബിജെപിയിൽ എത്തി. 18 മാസത്തെ ഭരണത്തിൽ നിന്ന് കോൺഗ്രസ് പുറത്തായി. തങ്ങളുടെ കുത്തക സംസ്ഥാനമായ മധ്യപ്രദേശിൽ ബിജെപി അധികാരം തിരിച്ച് പിടിക്കുകയും ചെയ്തു.
മുഖ്യമന്ത്രി കസേരയിൽ ചൗഹാൻ ഇരിപ്പുറപ്പിച്ചെങ്കിലും വരാനിരിക്കുന്ന ചൗഹാൻ സർക്കാരിന്റെ ദിനങ്ങൾ ഒട്ടും സമാധാനമുള്ളതാകില്ലെന്ന സൂചനയാണ് ബിജെപി രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്നത്. ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ ഒരുപറ്റം 'തലവേദന'കളാണ് ചൗഹാനെ കാത്തിരിക്കുന്നതെന്ന് ബിജെപി നേതാക്കൾ തന്നെ പറയുന്നു. ഇത് അതിജീവിക്കുകയെന്നത് എളുപ്പമാകില്ലെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നുണ്ട്. വിശദാംശങ്ങളിലേക്ക്

മന്ത്രിസ്ഥാനം ലഭിക്കുമോ?
22 പേരാണ് കമൽനാഥ് സർക്കാരിന് പാലം വലിച്ച് ജ്യോതിരാധിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയത്. ഗ്വാളിയാർ ചമ്പൽ മേഖലയിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. കൂറുമാറിയ ആറ് പേർ ചൗഹാൻ മന്ത്രിസഭയിൽ അംഗങ്ങളും ആയിരുന്നു. ചൗഹാൻ മന്ത്രിസഭയിൽ ഇവർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

വലിയ പ്രതിസന്ധി
ആറ് മുൻ മന്ത്രിമാരും ചമ്പൽ -ഗ്വാളിയാർ മേഖലയിൽ നിന്നുള്ളവരാണ്. ഇവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ ഗ്വാളിയാറിൽ നിന്ന് തന്നെയുള്ള സിന്ധ്യയുടെ അമ്മയുടെ സഹോദരിയും ബിജെപി നേതാവുമായ യശോദര രാജെ സിന്ധ്യ ഉൾപ്പെടെയുള്ളവർ വാളെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നേരത്തെ ചൗഹാൻ മന്ത്രിസഭയിൽ അംഗമായിരുന്നു യശോദര.

ഉപമുഖ്യമന്ത്രി പദം
കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ മുൻപന്തിയിലായിരുന്നു മുതിർന്ന നേതാവായ നരോത്തം മിശ്ര. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട മിശ്ര ഇപ്പോൾ ഉപമുഖ്യമന്ത്രി പഥം എങ്കിലും വേണം എന്ന നിലപാടിലാണ്. '40 വർഷമായി ഞാൻ എംഎൽഎയാണ്, ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. പാർലമെന്റിൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമുള്ളപ്പോൾ പോലും ഞാൻ നിയമസഭാ സീറ്റ് നേടിയിരുന്നു. അധികാരം സ്വപ്നം കണ്ടിട്ടല്ല ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്, എന്നാൽ തന്നെ തഴിയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, മറ്റൊരു ബിജെപി നേതാവായ ഭാർഗവ പറഞ്ഞു.

സിന്ധ്യ സമ്മർദ്ദം ചെലുത്തിയേക്കും
അതേസമയം രാജിവെച്ച് 22 പേർക്ക് മന്ത്രിസ്ഥാനം വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ചൗഹാന് മേൽ സമ്മർദ്ദം ചെലുത്തിയേക്കും. ഇവർ രാജിവെച്ച സീറ്റിലേക്ക് ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. അതിന് മുൻപ് തന്നെ തങ്ങൾ രാജിവെയ്ക്കാനുണ്ടായ സാഹചര്യം വിവരിക്കാനും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനും മന്ത്രിസ്ഥാനം നൽകി ഇവർക്ക് അവസരം ഒരുക്കണമെന്നാണ് സിന്ധ്യയുടെ നിലപാട്.

ഉപതിരഞ്ഞെടുപ്പിന് ശേഷം കളിമാറും
നിലവിൽ ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. കോൺഗ്രസിന് 114 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയി. സഭയുടെ അംഗബലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറും.

ആറ് മാസത്തിനുള്ളിൽ
ഉപതിരഞ്ഞെടുപ്പൽ പരമാവധി സീറ്റുകൾ വിജയിക്കാനായില്ലേങ്കിൽ ചൗഹാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആയേക്കും. 2018 ൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ നിരത്തിയാണ് കൂറുമാറിയിവർ ബിജെപിക്കെതിരെ വോട്ട് തേടിയത്. ഇനി അവർ എന്ത് ഉയർത്തി വോട്ട് തേടും? ദിഗ്വിജയ് സിംഗിന്റെ സഹോദരൻ ലക്ഷ്മൺ സിംഗ് ചോദിച്ചു. ആറ് മാസത്തിനുള്ളിൽ കമൽ നാഥ് സർക്കാർ അധികാരത്തിലേറുമെന്നും ലക്ഷ്മൺ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിമതർക്കെതിരെ പടയൊരുക്കം
അതേസമയം വിമതർക്കെതിരെ ബിജെപിയിലും പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. 22 പേർക്കും തങ്ങൾ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയാൽ എല്ലാവരും വിജയിക്കുമോ? വിമതരിൽ ചിലർ തങ്ങളുടെ മുതിർന്ന നേതാക്കളെ 2018 ൽ പരാജയപ്പെടുത്തിയിരുന്നു. ഈ മുതിർന്ന നേതാക്കൾ വിമതർക്ക് വേണ്ടി അവരുടെ മണ്ഡലത്തിൽ വോട്ട് തേടുമെന്ന് കരുതുന്നുണ്ടോ? ഇനി ബിജെപി നേതാക്കളെ മത്സരിപ്പിച്ചാൽ വിമതർ ബിജെപി നേതാക്കൾക്കെതിരെ രംഗത്തെത്തുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

സിന്ധ്യയ്ക്കെതിരെ
2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപി മുതിർന്ന നേതാക്കളായ രുസ്തം സിംഗ്, ലാൽ സിംഗ് ആര്യ, ജയ്ഭാൻ സിംഗ് പവയ്യ, രാംലാൽ റൗത്തൽ, രാകേഷ് ശുക്ല എന്നിവരെ ജ്യോതിരാദിത്യയുടെ വിശ്വസ്തർ പരാജയപ്പെടുത്തിയിരുന്നു. ഇവരിൽ പവയ്യ ജ്യോതിരാദിത്യയുടേയും അദ്ദേഹത്തിന്റെ പിതാവ് പരേതനായ മാധവറാവു സിന്ധ്യയേയും മാത്രമല്ല, മുഴുവൻ ഗ്വാളിയോർ രാജകുടുംബത്തെയും ശത്രുവായി പ്രഖ്യാപിച്ച നേതാവാണ്.

സാധാരണക്കാരനെ പോലെ
സംഘ പരിവാറിൽ ശക്തമായ സ്വാധീനമുള്ള മുൻ ബജ്രംഗ്ദൾ നേതാവ് കൂടിയാണ് പവയ്യ. ജ്യോതിരാദിത്യ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു, പക്ഷേ അദ്ദേഹം ഒരു സാധാരണ കാര്യകാർത്തയെപ്പോലെ പ്രവർത്തിക്കണം. അദ്ദേഹത്തെ ഞങ്ങൾ ഒരു മഹാരാജാവിനെ പോലെയൊന്നും പരിഗണിക്കില്ല, സ്വന്തം സ്ഥാനത്തെ കുറിച്ച് സിന്ധ്യയ്ക്ക് ധാരണയുണ്ടാകണമെന്നും പവയ്യ പറഞ്ഞതായി ഔട്ട് ലുക്ക് റിപ്പോർട്ട് ചെയ്തു.

കൈകാര്യം ചെയ്യേണ്ടി വരും
ഗുണ മണ്ഡലത്തിൽ നിന്നുള്ള ബിജെപി നേതാവായ കെപി സിംഗിനേയും ബിജെപിക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ ജ്യോതിരാദിത്യയെ പരാജയപ്പെടുത്തിയാണ് സിംഗ് എംപിയായത്. ജ്യോതിരാദിത്യയുടെ മുൻ വിശ്വസ്തനായ യാദവ് 2017 ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.

വെല്ലുവിളികൾ ഇങ്ങനെ
ഇത് മാത്രമല്ല ചൗഹാന് മുന്നിലുള്ള വെല്ലുവിളികൾ. സിന്ധ്യയുടെ വിശ്വസ്തരായ ആറ് മന്ത്രിമാർക്കെതിരെ നേരത്തേ കടുത്ത അഴിമതി ആരോപണമായിരുന്നു ചൗഹാനും ബിജെപിയും ഉയർത്തിയിരുന്നത്. ഇതേ ആറ് പേരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. ഇവർക്കെതിരെ ഉന്നയിച്ച അഴിമതികൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ചൗഹാൻ പുതിയ ഉത്തരങ്ങൾ കണ്ടെത്തേണ്ടി വരും.

തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്
അതിനിടെ ഉപതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ് ക്യാമ്പ്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ കുതിരക്കച്ചവടം മുൻനിർത്തി തന്നെയാകും കോൺഗ്രസ് വോട്ടു തേടുക. ഗ്വാളിയാർ മേഖലയിലെ ശക്തനായ നേതാവായ ദിഗ് വിജയ് സിംഗ് തന്നെയാകും മേഖലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസിന് നയിക്കുക.












Click it and Unblock the Notifications