കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്‍ഗ്രസ് തന്ത്രം, കാരണം ഇതാണ്
ദില്ലി: പി ചിദംബരത്തിനെതിരായ സിബിഐ നടപടികളില്‍ കേന്ദ്രസര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കള്‍ മോദി സ്തുതിയുമായി രംഗത്തെത്തിയത്. ജയറാം രമേശായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിജെപിയേയും തൃണമൂലിനേയും പൂട്ടും!! ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സോണിയയുടെ അനുമതി
ജയറാമിന്റെ പ്രതികരണത്തിന് പിന്നാലെ രമേശിന് പിന്തുണയുമായി മുതിര്‍ന്ന നേതാക്കളായ മനു അഭിഷേക് സ്വിഗ്വിയും ശശി തരൂരും രംഗത്തെത്തി. എന്നാല്‍ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിക്കുകയോ വാക്കാലുള്ള നടപടികള്‍ പോലും സ്വീകരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഈ 'മൃദു മോദി ബിജെപി' സമീപനം പാര്‍ട്ടിയുടെ പുതിയ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്
കോണ്‍ഗ്രസിന്റെ തന്ത്രം
മോദിയെ പുകഴ്ത്തിയ ജയറാം രമേശിനെ പിന്താങ്ങി മുതിര് നേതാവ് അഭിഷേക് സിംഗ്വിയായിരുന്നു ആദ്യം രംഗത്തെത്തിയത്. 'മോദിയെ മോശക്കാരനായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാട്.അദ്ദേഹം പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രമല്ല മറിച്ച് ഇത്തരം വിമര്‍ശനങ്ങള്‍ മോദിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും സിങ്വി പറഞ്ഞു. നേരത്തേ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി കൈയ്യടിച്ച വ്യക്തിയായിരുന്നു സ്വിങ്വി. ഇദ്ദേഹം മാത്രമായിരുന്നില്ല കാശീര്‍ വിഷയത്തില്‍ ജ്യോതിരാധിത്യ സിന്ധ്യ, മിലിന്ദ് ഡിയോറ, ദീപേന്ദര്‍ ഹൂഡ എന്നീ നേതാക്കളും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ബിജെപിയുടെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമാണിതെന്ന് ദേശീയ മാധ്യമമായ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദിക്കെതിരായ വിമര്‍ശനം
കോണ്‍ഗ്രസിന് മടങ്ങിവരവിനുള്ള ഏകപോംവഴി ബിജെപിയിലേക്ക് പോയ നിഷ്പക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കുകയാണെന്നതാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞത്. മുതിര്‍ന്ന പല നേതാക്കളും ഇക്കാര്യം ആവര്‍ത്തിക്കുന്നു. എന്നാല്‍ അതിന് ആദ്യം വേണ്ടത് മോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയെന്നതാണെന്നാണ് നേതാക്കളുടെ അഭിപ്രായം. മോദിയേയും സര്‍ക്കാരിനെതിരെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ വോട്ടര്‍മാര്‍ക്കിടയിലുള്ള കോണ്‍ഗ്രസിന്റെ അവസാന സാധ്യതകള്‍ പോലും തല്ലിക്കെടുത്തുകയാണെന്നും നേതാകക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
മുസ്ലീങ്ങളെ പ്രീതിപ്പെടുത്താന്‍
ഹിന്ദുക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കിടയില്‍ മോദിക്ക് വലിയ രീതിയിലുള്ള പ്രശസ്തി ഉണ്ടെന്നത് പല കോണ്‍ഗ്രസ് നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുത്തലാഖ്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ആണെന്നും അതേസമയം മുസ്ലീം പ്രീണനം രീതിയിലും വ്യഖ്യാനിക്കപ്പെടുകയാണെന്ന് നേതാക്കള്‍ പറയുന്നു.
ഈ വിഷയങ്ങള്‍ ചര്‍ച്ച വേണ്ട
നിയമസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കൊണ്ടാണ്. ശക്തമായ ഹിന്ദു വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മോദിയെ മാത്രം ലക്ഷ്യം വെച്ചുള്ള വിമര്‍ശനങ്ങള്‍ പക്ഷേ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കും, രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ക്വിന്റിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിന് പകരം മോദിയെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചരണമാണ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി നടത്തിയത്. മോദിയെ വിമര്‍ശിക്കാന്‍ കാവല്ക്കാരന് കള്ളനാണെ് (ചൗക്കിധാര്‍ ചോര്‍ ഹേ) എന്ന പ്രയോഗമായിരുന്നു രാഹുല്‍ പ്രസംഗങ്ങളില്‍ ഉടനീളം ഉപയോഗിച്ചത്. ഇത് വേണ്ട രീതിയില്‍ ഫലം ചെയ്തില്ലെന്ന് മാത്രമല്ല വന്‍ തിരിച്ചടിയാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മുത്തലാഖ്, കാശ്മീര്‍ വിഷയങ്ങള്‍ക്ക് പകരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി വിമര്‍ശനം കടുപ്പിക്കണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.
ജ്യോതിരാധിത്യ സിന്ധ്യയുടെ നിയമനം
അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് മൃദു മോദി സമീപനം നേതാക്കള്‍ കൈക്കൊള്ളുന്നതെന്നാണ് കണക്കാക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച നേതാക്കള്‍ക്കെതിരെ വാക്കാലുള്ള വിമര്‍ശനം പോലും സ്വീകരിച്ചില്ലെന്നത് ഇതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദിയുടെ നീക്കത്തെ പിന്തുണച്ച ജ്യോതിരാദിത്യ സിന്ധ്യയെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചത് ഇതേ തന്ത്രത്തിന്റെ ഭാഗമായാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ന്യൂനപക്ഷ പിന്തുണ നഷ്ടമാകും
അതേസമയം മൃദു മോദി സമീപനം ന്യൂനപക്ഷ സമുദായത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാന്‍ കാരണമായേക്കും. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ഏക സാധ്യത എന്ന നിലയിലാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത്. അതിനാൽ, ബിജെപിയോടുള്ള കോണ്‍ഗ്രസിന്റെ മൃദു സമീപനം കോണ്‍ഗ്രസിനെ ഉപക്ഷേപിച്ച് മറ്റ് സാധ്യതകള്‍ തേടാന്‍ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യ കളിക്കുന്നത് തീ കളി, കാശ്മീര്‍ പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കില്‍ നടത്തില്ല; പാക് പ്രസിഡന്റ്