ഇത് തുടർന്ന് കൊണ്ടിരിക്കും, എന്റെ ശ്രദ്ധ ജോലിയിൽ, വാദ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രിയങ്ക
ലഖ്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ അമ്മയേയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. തനിക്കെതിരെയുളള നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് റോബര്‍ട്ട് വാദ്ര ആരോപിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ഇനിയങ്ങോട്ടും നടന്ന് കൊണ്ടിരിക്കുമെന്നും താന്‍ ഇപ്പോള്‍ തന്നെ ഏല്‍പ്പിച്ച ജോലിയില്‍ ശ്രദ്ധിക്കുക മാത്രമാണ് എന്നാണ് ചോദ്യം ചെയ്യലിനെ കുറിച്ച് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വാദ്രയെ കേന്ദ്രം വേട്ടയാടുമെന്നും ചോദ്യം ചെയ്യലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് എന്നുമുളള സൂചനയാണ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രിയങ്ക ഗാന്ധി തുടക്കം മുതല്ക്കേ തന്നെ ഭര്‍ത്താവിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഭര്‍ത്താവിനൊപ്പം നില്‍ക്കുമെന്ന് പ്രിയങ്ക തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യ ദിനം റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഒപ്പം പ്രിയങ്കയും ഉണ്ടായിരുന്നു. അതിന് ശേഷമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാന്‍ പ്രിയങ്ക പോയത്. ഇതിലൂടെ തന്നെ പ്രിയങ്ക ഗാന്ധി കൃത്യമായ സൂചനയാണ് നല്‍കിയത്.
തുടര്‍ന്നുളള ദിവസങ്ങളിലും ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ വാദ്രയ്ക്കൊപ്പം പ്രിയങ്കയും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജയ്പൂരില്‍ വെച്ച് 8 മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ വാദ്രയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. വാദ്രയെ ഇന്നും ചോദ്യം ചെയ്യുന്നത് തുടരും. അതേസമയം പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ലഖ്നൗവില്‍ ക്യാംപ് ചെയ്യുകയാണ്. വ്യാഴാഴ്ച വരെ പ്രിയങ്ക ഉത്തര്‍ പ്രദേശില്‍ തന്നെ തുടരും.