'അവര്‍ ബ്രാഹ്‌മണർ, നല്ല സംസ്‌ക്കാരമുളളവർ', ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ പിന്തുണച്ച് ബിജെപി എംഎല്‍എ
കൊച്ചി: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ പിന്തുണച്ച് ബിജെപി എംഎല്‍എ. ഗോധ്രയിലെ ബിജെപി എംഎല്‍എയായ സികെ റോല്‍ജി ആണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതരാക്കപ്പെട്ട പ്രതികളെ പിന്തുണച്ച് രംഗത്ത് വന്നത്. അവര്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌ക്കാരമുളളവരാണ് എന്നുമാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. പ്രതികള്‍ 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോചനം. സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയതും വലിയ പ്രതിഷേധമുയര്‍ത്തി. പൂമാലയിട്ടും മധുരം വിതരണം ചെയ്തുമായിരുന്നു പ്രതികള്‍ക്ക് സ്വീകരണമൊരുക്കിയത്.
പ്രതികളെ ജയില്‍ മോചിതരാക്കാനുളള തീരുമാനമെടുത്ത ഗുജറാത്ത് സര്‍ക്കാര്‍ പാനലിലെ അംഗം കൂടിയാണ് സികെ റോല്‍ജി എംഎല്‍എ. പ്രതികളെ മോചിപ്പിക്കാനുളള സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിടുകയായിരുന്നു.
അവര്‍ ആരെങ്കിലും കുറ്റം ചെയ്തിരുന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. ഒരുപക്ഷേ കുറ്റം ചെയ്യാനുളള ഉദ്ദേശ്യം ഉണ്ടായിരുന്നിരിക്കണം. അവര്‍ ബ്രാഹ്‌മണരാണ്. ബ്രാഹ്‌മണര്‍ക്ക് നല്ല സംസ്‌ക്കാരമുണ്ടാകും. അവരെ ഉന്നമിട്ട് ശിക്ഷിക്കുക എന്ന ഉദ്ദേശ്യം ആര്‍ക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം, എന്നാണ് മോജോ സ്‌റ്റോറിയോട് എംഎല്‍എ പ്രതികരിച്ചത്. മാത്രമല്ല പ്രതികള്‍ ജയിലില്‍ നല്ല നടപ്പ് ആയിരുന്നുവെന്നും ബിജെപി എംഎല്‍എ പറഞ്ഞു. ബിജെപി എംഎല്‍എയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍
സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ ജയില്‍ മോചിതരായത്. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപകാലത്താണ് 21കാരിയായിരുന്ന ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് ബില്‍ക്കീസ് 5 മാസം ഗര്‍ഭിണി ആയിരുന്നു. 3 വയസ്സുളള മകള്‍ ഉള്‍പ്പെടെ ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ 7 പേരാണ് കൊല്ലപ്പെട്ടത്.