'കല്ല് നിറച്ച ലോറി കൊണ്ട് വന്ന് സമരക്കാരെ എറിഞ്ഞു, ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ', തുറന്നടിച്ച് രഞ്ജിനി
ഡൽഹിയിലെ സിജെപി സമരത്തിനെത്തി അവതാരകയായ രഞ്ജിനി ഹരിദാസും. നിരാഹാര സത്യാഗ്രഹമിരുന്ന സോനം വാങ്ചുകിനെ ഒരു ശവശരീരം എന്നത് പോലെ എടുത്ത് കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് സമരത്തിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചതെന്ന് രഞ്ജിനി പറയുന്നു. മാത്രമല്ല സമാധാനപരമായി നടന്ന സമരത്തെ അക്രമാസക്തമാക്കിയത് പോലീസ് ആണെന്നും രഞ്ജിനി ഹരിദാസ് ആരോപിച്ചു.
രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ: ''സത്യാഗ്രഹമിരുന്ന സോനം വാങ്ചുകിനെ അവര്‍ സ്‌റ്റേജില്‍ നിന്നും എടുത്ത് കൊണ്ട് പോയ രീതി അത് അംഗീകരിക്കാനാകില്ല. അധികാരത്തില്‍ ആര് ആയാലും ഇത് അനുവദിക്കാനാകില്ല. യൂണിഫോം ഇടാത്ത കുറേ ആളുകള്‍ വെള്ളത്തുണിയുടെ മറവില്‍ ഒരു ശവശരീരം കൊണ്ട് പോകുന്നത് പോലെയുളള ആ ദൃശ്യം മനസ്സില്‍ നിന്ന് പോകുന്നില്ല. അപ്പോഴാണ് താന്‍ തീരുമാനിച്ചത് നേരിട്ട് ഇവിടെ വരണം എന്ന്.
ഇവിടെ എത്തിപ്പെടാന്‍ തന്നെ എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായിരുന്നു. രാവിലെ 9 മണിക്കാണ് ഇവിടെ എത്തിയത്. ദൂരെ മുതല്‍ക്കേ തന്നെ ബാരിക്കേഡുകളാണ്. അവര്‍ക്ക് പേടി ആയെന്ന് തോന്നുന്നു. എങ്ങനെയോ ജന്തര്‍ മന്ദിറിന് അകത്ത് കയറിയപ്പോള്‍ നമ്മുടെ പുതിയ തലമുറയിലെ കുട്ടികളുടെ ആ ആവേശം കണ്ടു. അവര്‍ ബഹളമുണ്ടാക്കാനോ അടി ഉണ്ടാക്കാനോ ഒന്നും അല്ല വന്നിരിക്കുന്നത്. അവരുടെ ഒരു പ്രശ്‌നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ്.

അതിനെയാണ് ഇവര്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്തും കണ്ണീര്‍ വാതകം പ്രയോഗിച്ചും അടിച്ച് തരിപ്പണമാക്കിയത്. ചിലരൊക്കെ ആശുപത്രിയിലാണ്. ഭീകരമാണ് കാര്യങ്ങള്‍. ഈ ലാത്തിച്ചാര്‍ജ്ജ് നടക്കുന്ന സ്ഥലത്ത് ഞാനും ഉണ്ടായിരുന്നു. എനിക്കും അടി കൊള്ളാമായിരുന്നു, ഞാന്‍ അതിനകത്ത് പെട്ടുപോയി. വെള്ളമില്ല ഭക്ഷണമില്ല ഒന്നുമില്ലാതെ.
സമാധാനപരമായി നടന്ന ഒരു സമരമായിരുന്നു. അതിനെ പോലീസ് ആണ് വന്ന് അക്രമാസക്തമാക്കിയത്. കല്ല് നിറച്ചൊരു ലോറി കൊണ്ട് വന്ന് അവര്‍ തന്നെ ആളുകളെ കൊണ്ട് എറിയിക്കുന്നു. എന്നിട്ട് സമരക്കാര്‍ അക്രമം നടത്തുന്നു എന്ന് പറഞ്ഞ് തിരിച്ച് ഇവരെ അടിക്കുന്നു. ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ. ആരും തിരിച്ച് അടിക്കുന്നില്ല, അടിച്ചോ എന്ന് പറഞ്ഞ് നിന്ന് കൊടുക്കുകയാണ്. പക്ഷേ അവര്‍ ആ ലാത്തി ഒടിയുന്നത് വരെയൊക്കെയാണ് അടിക്കുന്നത്. ഇവര്‍ക്കൊന്നും ഹൃദയമില്ലേ, മക്കളില്ലേ.
ഇത് ഇന്ത്യ ഉണരേണ്ട ഒരു വിഷയമാണ്. മലയാളത്തില്‍ അല്ലാതെ മുന്‍നിര മാധ്യമങ്ങളൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സോഷ്യല്‍ മീഡിയ വഴിയാണ് സത്യാവസ്ഥ എല്ലാവരും അറിയുന്നത്. വളരെ ന്യായമായ ആവശ്യമാണ് സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്നത്. അതൊക്കെ ചെയ്യാവുന്ന കാര്യങ്ങളേ ഉളളൂ. നിങ്ങളുടെ ഈഗോ ആണോ നാടിന്റെ നന്മയാണോ വലുത് എന്നതാണ്. ഭരിക്കുന്നവര്‍ മാത്രമല്ല പ്രതിപക്ഷവും പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിച്ചിട്ടില്ല''.


Click it and Unblock the Notifications