കോണ്‍ഗ്രസ് വിഭാഗീയതയുടെ കേന്ദ്രം, നേതാക്കള്‍ വളരാന്‍ പോകുന്നില്ല, തുറന്നടിച്ച് വിജയ് വര്‍ഗീയ
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ വന്‍ വിഭാഗീയത കാരണം ആര്‍ക്കും വളരാന്‍ സാധിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. ജാബുവയില്‍ നിന്നുള്ള പുതിയ എംഎല്‍എ കാന്തിലാല്‍ ഭുരിയ അടുത്ത മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന അഭ്യൂഹത്തെ കുറിച്ചാണ് വിജയ് വര്‍ഗീയ പ്രതികരിച്ചത്. കോണ്‍ഗ്രസ് പല കഷ്ണങ്ങളായി മാറിയിരിക്കുകയാണ്. ഓരോന്നിനും ഓരോ നേതാവാണ് ഉള്ളത്. അതുകൊണ്ട് ഒരു നേതാവ് നയിക്കുന്ന പാര്‍ട്ടിയായി അതിനെ പറയാന്‍ സാധിക്കില്ലെന്നും വിജയ് വര്‍ഗീയ പരിഹസിച്ചു.
ഓരോ നേതാവിനും ഓരോ പാര്‍ട്ടി എന്നതാണ് കോണ്‍ഗ്രസിന്റെ സ്റ്റൈല്‍. ദിഗ്വിജയ് സിംഗ് ഒന്നിനെ നയിക്കുന്നു. ജോതിരാദിത്യ സിന്ധ്യ മറ്റൊന്നിനെ നയിക്കുന്നു. മറ്റൊരാളെ വീഴ്ത്താന്‍ ഏതൊക്കെ നേതാക്കള്‍ തമ്മിലാണ് കൈകോര്‍ക്കുകയെന്ന് പറയാനാവാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷന്‍ വലിയ പ്രസക്തിയില്ല. ആര് വന്നാലും പോയാലും ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ സ്റ്റൈലെന്ന് വിജയ് വര്‍ഗീയ പറഞ്ഞു.
നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം, മുമ്പ് ദിഗ്വിജയ് സിംഗ് പരാജയപ്പെട്ടപ്പോള്‍ കമല്‍നാഥും സിന്ധ്യയും തമ്മില്‍ ഒന്നായി. അവര്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ സിന്ധ്യ ഗുണയില്‍ പരാജയപ്പെട്ടപ്പോള്‍ ദിഗ് വിജയ് സിംഗും കമല്‍നാഥും ഒന്നിച്ചെന്നും വിജയ് വര്‍ഗീയ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ദിഗ് വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും തമ്മില്‍ ഭരണത്തിലെ ശക്തികേന്ദ്രമാകുന്നതിന് വലിയ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.
അതേസമയം ഭോപ്പാല്‍ കോര്‍പ്പറേഷനെ വിഭജിക്കാനുള്ള ശ്രമത്തെ ബിജെപി എതിര്‍ക്കുമെന്ന് വിജയ് വര്‍ഗീയ പറഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി കാന്തിലാല്‍ ഭുരിയയെയും പിഡബ്ല്യുഡി മന്ത്രി സജ്ജന്‍ സിംഗ് വര്‍മയെയുമാണ് പരിഗണിക്കുന്നത്. എന്നാല്‍ അഭ്യൂഹങ്ങളോട് ഭുരിയ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അടുത്തിടെ അദ്ദേഹം സംസ്ഥാന സമിതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു; കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല