നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരില്ല, മറ്റ് ജയിലുകളിൽ നിന്ന് ആരാച്ചാരെ തേടി തീഹാർ ജയിൽ
ദില്ലി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ തേടി തീഹാര്‍ ജയില്‍ അധികൃതര്‍. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ദയാഹര്‍ജി തളളാനാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായിരിക്കുകയാണ്.
ഇതോടെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നിന്നാണ് ആരാച്ചാരെ ലഭിക്കുമോ എന്ന് അന്വേഷിക്കുന്നത്. തീഹാര്‍ ജയിലില്‍ സ്ഥിരമായി ആരാച്ചാരില്ല എന്നതാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുളള പ്രതിസന്ധി.
ഷിംലയില്‍ നിന്നുളള സാമൂഹിക പ്രവര്‍ത്തകനായ രവി കുമാര്‍ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുളള ആരാച്ചാരാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു. തീഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരായി നിയമിക്കുകയാണെങ്കില്‍ പ്രതികളെ ഉടനെ തൂക്കിക്കൊല്ലാം എന്ന് രാം കുമാര്‍ കത്തില്‍ പറയുന്നു. ദില്ലിയില്‍ താമസിക്കുന്ന പാലാ സ്വദേശിയായ മലയാളി നവീല്‍ ടോം ജോസും ആരാച്ചാരാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു.
ആരാച്ചാരാകാന്‍ തയ്യാറാണെന്ന് കാട്ടി നവീല്‍ ദില്ലി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയില്‍ അയച്ചിട്ടുണ്ട്. ഇതിനുളള മറുപടി കാത്തിരിക്കുകയാണ് നവീൽ. ഹൈദരാബാദിൽ ബലാത്സംഗം ചെയ്ത് യുവതിയെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതികളെ പോലീസ് വെടി വെച്ച് കൊന്ന സംഭവത്തോടെ നിർഭയ കേസിൽ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുളള ആവശ്യം ശക്തമാവുകയാണ്. നീതി വൈകുന്നതിനെ കുറിച്ച് നിർഭയയുടെ മാതാപിതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.