മൂന്നാം മുന്നണി 'ദേ വന്നു ദാ പോയി'
ചെന്നൈ: ജനിക്കും മുമ്പേ മരിച്ചുപോകുന്നത് എന്ന അര്‍ഥം വരുന്ന ഒരു വാക്കാണ് രാഷ്ട്രീയ എതിരാളികള്‍ മൂന്നാം മുന്നണിയെ വിളിക്കാറുളളത്. ഓരോ പൊതു തിരഞ്ഞെടുപ്പിന് മുന്നിലും കൊട്ടിഘോഷിക്കപ്പെട്ട് പ്രഖ്യാപിക്കപ്പെടാറുളള ഈ മുന്നണി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അപ്രത്യക്ഷമാകുകയാണ് പതിവ്. ഇത്തവണ പക്ഷേ സ്ഥിതി കുറച്ചുകൂടി വ്യത്യസ്തമാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മൂന്നാം മുന്നണി ഇല്ലാതാകുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജയലളിതയും ഇടതുകക്ഷികളും തെറ്റിയതോടെയാണ് മൂന്നാം മുന്നണിക്ക് അകാല ചരമം സംഭവിച്ചിരിക്കുന്നത്. 11 പാര്‍ട്ടികളുടെ മൂന്നാം മുന്നണിയിലെ ഏറ്റവും പ്രധാനകക്ഷികളാണ് എ ഐ എ ഡി എം കെയും സി പി എമ്മും.
ജയലളിതയ്ക്ക് പിന്നാലെ നവീന്‍ പട്‌നായിക്കും ജനതാദളും മൂന്നാം മുന്നണിയില്‍ നിന്നും പിന്നോക്കം പോകുന്നതായി സൂചനയുണ്ട്. നോണ്‍ കോണ്‍ഗ്രസ് - നോണ്‍ ബി ജെ പി സഖ്യത്തിന് വേണ്ടി വാദിക്കുന്നുണ്ടെങ്കിലം ആസം ഗണ പരിഷത് ഇതുവരെ മൂന്നാം മുന്നണി മീറ്റിംഗുകള്‍ക്ക് വന്നിട്ടുപോലുമില്ല. നിതീഷ് കുമാര്‍ വരേേണാ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ തുടരുകയാണ് ഇപ്പോഴും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജയലളിതയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം മൂന്നാം മുന്നണിയെ അട്ടിമറിച്ച് ഒരു നാലാം മുന്നണിക്ക് സൂചന നല്‍കുന്നതാണ്. ജയലളിത പ്രധാനമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ദീദി കഴിഞ്ഞ ദിവസം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഈ കൂട്ടുകെട്ടില്‍ എന്തായാലും മൂന്നാം മുന്നണിയുടെ അപ്പോസ്തലന്മാരായ സി പി എമ്മിനും സി പി ഐയ്ക്കും ഇടം കിട്ടില്ല എന്നുറപ്പാണ്.