സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മൂന്നാം മുന്നണി വരുന്നു.... ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി!!
ജയ്പൂര്‍: തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രതിപക്ഷ ഐക്യം വരുന്നു. അതേസമയം ഒറ്റയ്ക്ക് മത്സരിക്കുന്നതിനാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇവര്‍ അധികാരം പിടിക്കുമെന്നും പ്രവചനമുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. അതേസമയം ബിജെപി വിട്ട വിമതരാണ് രാജസ്ഥാനില്‍ ബിജെപിക്ക് ഭീഷണിയായി മൂന്നാം മുന്നണി ഉണ്ടാക്കുന്നത്.
അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ തിരിച്ചടിയാണ്. ഇവിടെ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി കോണ്‍ഗ്രസുമായി യാതൊരു സഖ്യവുമില്ലെന്ന് കഴിഞ്ഞ ദിവസം തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സഖ്യം ഒരുങ്ങുന്നത്. ടിആര്‍എസ്സില്‍ നിന്ന് പ്രമുഖ നേതാക്കളൊക്കെ കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. ഇവിടെ ബിജെപിക്ക് വന്‍ തിരിച്ചടി ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.
രാജസ്ഥാനില്‍ പുതുസഖ്യം
രാജസ്ഥാനിലാണ് മൂന്നാം മുന്നണി രൂപീകരിച്ചിരിക്കുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും സംസ്ഥാനത്ത് നിന്ന് ഓടിക്കുകയാണ് ഇവരുടെ ലക്ഷ്യം. സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, ഇടതുപാര്‍ട്ടികള്‍, ജെഡിഎസ്, എന്നിവര്‍ ചേര്‍ന്നാണ് സഖ്യമുണ്ടാക്കുന്നത്. ഇവര്‍ക്ക് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ പാര്‍ട്ടികള്‍ പ്രബരലല്ലെങ്കിലും ബിജെപി വിട്ട പ്രമുഖ നേതാക്കള്‍ ഈ സഖ്യത്തിനൊപ്പം ചേര്‍ന്നതോടെ മൂന്നാം മുന്നണി ശക്തമായിരിക്കുകയാണ്.
നേതാക്കള്‍ ആരൊക്കെ
ജാട്ട് നേതാവായ ഹനുമാന്‍ബേനിവാളാണ് ഇതില്‍ പ്രമുഖന്‍. ഇയാള്‍ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. സംഗാനറിലെ ബിജെപി എംഎല്‍എ ഗനശ്യാം തിവാരി, എന്നിവരാണ് സഖ്യത്തിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഗനശ്യാം തിരവാരിയുടെ ഭാരത് വാഹിനി പാര്‍ട്ടി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് തിവാരി. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴു ശതമാനം ബ്രാഹ്മണരാണ്. ഇവരുടെ വോട്ട് ലഭിച്ചാല്‍ ബിജെപിയെ തകര്‍ക്കുക എളുപ്പമാകും.
ദേവഗൗഡ കൈവിട്ടു
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനായ സഖ്യകക്ഷിയാണ് ജെഡിഎസ്. ദേശീയ തലത്തിലും ഇത് തുടരുമെന്നായിരുന്നു കുമാരസ്വാമി പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷതമായി ദേവഗൗഡ കാലുമാറി. രാജസ്ഥാനില്‍ ലോകതാന്ത്രിക് മോര്‍ച്ച എന്ന പേരില്‍ തുടങ്ങിയ സഖ്യത്തിലേക്ക് ആദ്യം നാല് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എത്തി. പിന്നീട് എസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളും എത്തിയതോടെ ജെഡിഎസ്സും ഇതിന്റെ ഭാഗമാകുകയായിരുന്നു. ഒരിക്കലും കോണ്‍ഗ്രസ് ജെഡിഎസ്സിന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചില്ലായിരുന്നു.
ജിജിപിയുമായി കോണ്‍ഗ്രസ് സഖ്യമില്ല
മധ്യപ്രദേശില്‍ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഇവര്‍ ബിജെപിയുമായി വലിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ആദിവാസി വോട്ടര്‍മാര്‍ക്കിടയില്‍ ഇവര്‍ നിര്‍ണായകമാകും. എസ്പി, ബിഎസ്പി, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ഇവിടെ മൂന്നാം മുന്നണി ഉണ്ടാക്കിയിരിക്കുന്നത്. ചൗപല്‍, ഡിണ്ഡോരി, മണ്ഡല, ഷാദോള്‍, ഉമരിയ, അനുപൂര്‍, ബാലഗട്ട് എന്നീ ജില്ലകളില്‍ കോണ്‍ഗ്രസ് ആദിവാസി വോട്ടുകള്‍ പിടിച്ചടക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി എത്തുന്നതോടെ ഇത് ഭിന്നിച്ച് പോകും. ആദിവാസികള്‍ ബിജെപിക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
ഛത്തീസ്ഗഡിലും പ്രതിസന്ധി
ഛത്തീസ്ഗഡില്‍ നിര്‍ണായകമായ മാവോവാദി മേഖകളില്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള സഖ്യം നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍. ഇവിടെ ജോഗിയുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി ഒരുങ്ങുന്നത്. സിപിഐയുമായി ജോഗിയുടെ ജനതാ പാര്‍ട്ടി സഖ്യമുണ്ടാക്കുകയും ചെയ്തു. ഇവര്‍ 20 സീറ്റ് വരെ പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഒറ്റയ്ക്ക് അധികാരം നേടാമെന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും ഇത്. സംസ്ഥാനത്ത് രമണ്‍ സിംഗും അജിത് ജോഗിയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.
മായാവതിയുമായി കൂടിക്കാഴ്ച്ച
രാജസ്ഥാനില്‍ മായാവതിയുമായി ഹനുമാന്‍ ബേനിവാള്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. മായാവതി വിട്ടുപോയതാണ് കോണ്‍ഗ്രസിനെ മറ്റ് പ്രാദേശിക കക്ഷികളെല്ലാം എതിര്‍ക്കാന്‍ കാരണം. അതേസമയം സംസ്ഥാനത്ത് പത്ത് ശതമാനം വോട്ട് മാത്രം ഇവര്‍ പിടിച്ചാലും രാഷ്ട്രീയ സാഹചര്യം മാറി മറിയുമെന്നാണ് വിലയിരുത്തല്‍. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. അതേസമയം പ്രാദേശിക തലത്തില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പല സ്ഥലത്തും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന് കോണ്‍ഗ്രസ് മൂന്നാം മുന്നണിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിപക്ഷ ഐക്യമില്ല
ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യമുണ്ടാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തുറന്നടിച്ചിട്ടുണ്ട്. അതേസയമം എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ച ശേഷം സഖ്യത്തില്‍ ധാരണയാവാമെന്നും പവാര്‍ പറയുന്നു. ഇത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാനും സാധ്യതയുണ്ട്. അതേസമയം കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിയില്‍ നിന്നായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാവുകയെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ ധാരണയില്ലെങ്കില്‍ അത് ഏറ്റവും നേട്ടമാകുക ബിജെപിക്കായിരിക്കും. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അവര്‍ ഇപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാവും.
കോണ്‍ഗ്രസ് വേറിട്ട പരീക്ഷണത്തിന്; മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കും!! എല്ലായിടത്തും പുതുമുഖങ്ങള്‍
ക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല, തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ, ദിവസശമ്പളം 1400 രൂപ